പ്രതീകാത്മക ചിത്രം
ഇരിട്ടി: ശ്രീരാം ഫിനാൻസിന്റെ ഇരിട്ടി ശാഖയിൽ ലോൺ രേഖകളുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. ഇരിട്ടി ബ്രാഞ്ചിൽ മാത്രം നൂറിലേറെ പേരുടെ പേരിൽ അനധികൃതമായി ലോൺ രേഖപ്പെടുത്തിയതായി കണ്ടെത്തി. സർക്കാർ ഡോക്ടറുടെ പേരിലും കൊമേഴ്സൽ വാഹനത്തിനായി 5.40 ലക്ഷം രൂപയുടെ ലോൺ എടുത്തതായി കണ്ടെത്തി.
ശ്രീരാം ഫിനാൻസുമായി യാതൊരു ഇടപാടും ഇല്ലാത്ത ഡോക്ടറുടെ ആധാർ, പാൻ നമ്പറുകളും കൃത്യമായി ഉപയോഗിച്ചാണ് ലോൺ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ലോൺ അക്കൗണ്ടിൽ നൽകിയ ഫോൺ നമ്പർ തന്റേതല്ലെന്ന് ഡോക്ടർ പറഞ്ഞു. തന്റെ പേരിൽ വാഹനമില്ലെന്നും ലോൺ എടുത്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് ഡോക്ടർ തന്റെ പേരിലുള്ള ലോൺ വിവരം അറിയുന്നത്. കഴിഞ്ഞ മാസമാണ് വായ്പ ആരംഭിച്ചതെന്നാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ ഡോക്ടർ ഇരിട്ടി പൊലിസിൽ പരാതി നൽകി. തന്റെ പേരിലെടുത്ത വാഹനത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ ലോൺ സംബന്ധമായ മുഴുവൻ രേഖകളും ലഭ്യമാക്കണമെന്നാണ് ഡോക്ടറുടെ ആവശ്യം. ലോൺ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നൂറിലേറെ പേർ ശ്രീരാം ഫിനാൻസിന്റെ കീഴൂരിലുള്ള ഓഫിസിലെത്തിയതായാണ് വിവരം. വ്യാജമായി ലോൺ എടുത്തതായി സംശയിക്കുന്നവർ ചേർന്ന് വാട്സ് ആപ്പ് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്.
വിശദീകരണവും പൊളിയുന്നു
സോഫ്റ്റ്വേറിൽ മാറ്റം വരുത്തിയപ്പോഴുണ്ടായ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ശ്രീരാം ഫിനാൻസ് അധികൃതരുടെ വിശദീകരണം. 70 ശതമാനത്തോളം പ്രശ്നങ്ങൾ പരിഹരിച്ചതായും ശേഷിക്കുന്നവ ഉടൻ പരിഹരിക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ലോൺ ബാധ്യതയുമായി ബന്ധപ്പെട്ട ആശങ്കയുമായി ഓഫിസിലെത്തിയവർക്ക് നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ, ശ്രീരാം ഫിനാൻസുമായി യാതൊരു ഇടപാടും ഇല്ലാത്ത സർക്കാർ ഡോക്ടറുടെ പേരിൽ കൊമേഴ്സൽ വാഹന ലോൺ രേഖപ്പെടുത്തിയ സംഭവം ഈ വിശദീകരണങ്ങളെ കൂടുതൽ ചോദ്യം ചെയ്യുന്നതാണ്. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഡോക്ടർ വ്യക്തമാക്കി.
Tags : Nattuvishesham Local News Commercial vehicle loan