പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്ത് വെള്ളോറ 10ാം വാർഡിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുകളെന്ന് പരാതി. യുഡിഎഫ് സ്ഥാനാർഥിയായ മേരി വർഗീസ് ഐക്കരപറന്പിൽ ഇതു സംബന്ധിച്ച് പയ്യന്നൂർ മുനിസിഫ് കോടതിൽ ഇലക്ഷൻ പെറ്റീഷന് ഫയൽ ചെയ്തു. ഡിസംബർ 11 ന് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ശോഭന രവീന്ദ്രൻ നാലു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
ശോഭന രവീന്ദ്രനെ വിജയിയായി പ്രഖ്യാപിച്ച നടപടി അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും പെറ്റീഷനിൽ ആവശ്യപ്പെടുന്നു. എതിർ സ്ഥാനാർഥികളായ ശോഭനാ രവീന്ദ്രൻ, ബിജെപി സ്ഥാനാർഥി ബിന്ദു, വരണാധികാരി പയ്യന്നൂർ ബ്ലോക്ക്കൃഷി അസിസ്റ്റന്റ് ഡയരക്ടർ, ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥനായ ജില്ലാ കളകക്ടർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്
പോൾ ചെയ്ത വോട്ടുകളിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വീട്ടു നമ്പറിൽ തന്നെ ബന്ധുക്കളായ മറ്റിടങ്ങളിലെ വോട്ടർമാരെ ഇവിടെയും വോട്ടർമാരാക്കി ചേർത്തെന്നാണ് ഹർജിയിൽ പറയുന്നത്. ഇവിടെയുള്ള വോട്ടർമാരായ പി.പി.ഗോവിന്ദൻ ,പങ്കജാക്ഷി എന്നിവർ പന്ത്രണ്ടാം വാർഡായ കരിപ്പാലിലും വോട്ടർമാരാണ്. ഇവർ അവിടെയും വോട്ടു ചെയ്തിട്ടുണ്ട്. മറ്റൊരു ബന്ധുവായ സി.സി രജിത 10ാം വാർഡിലെ 792 നമ്പർ വോട്ടറായിരിക്കെ വാർഡ് നമ്പർ 12 ൽ 242 നമ്പർ വോട്ടർ ആണെന്നും രണ്ടു വാർഡിലും വോട്ട് ചെയ്തതായും ചൂണ്ടിക്കാട്ടുന്നു.
എൽ ഡി എഫിലെ സജീവ പ്രവർത്തകരായ 10ാം വാർഡ് വോട്ടർമാരായി ചേർത്ത ശശി കെ ആർ, മകൾ ബിന്ദു കെ എസ് എന്നിവർ മൂന്നാം വാർഡ്പാണപ്പുഴ വാർഡിലും വോട്ടർമാരാണെന്നും വെള്ളോറ വാർഡിലെ 386ാം നമ്പർ വോട്ടർ ആയ ഷീന സി. ഏഴാം വാർഡായ കായപ്പൊയിൽ 143-ാം നമ്പർ വോട്ടർ ആണെന്നും രണ്ടു വാർഡിലും വീട്ടുപേരിലും മറ്റു ചെറിയ വ്യത്യാസങ്ങൾ വരുത്തി വോട്ടുകൾ ചേർക്കുകയും രണ്ടു വാർഡുകളിലും വോട്ടു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
Tags : Complaint filed nattuvishesham local news