പ്രതീകാത്മക ചിത്രം
ഉള്ളൂർ: മുട്ടുവേദനയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിയ വീട്ടമ്മയ്ക്ക് മരുന്നുമാറി ആമവാതത്തിനുള്ള മരുന്നു നല്‍കിയതായി പരാതി.
നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിനി ഷീലയാണ് മെഡിക്കല്‍ കോളജ് പോലീസിലും ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. രണ്ടുമാസം മുമ്പാണു മുട്ടുവേദന കാരണം എക്സ്റേ അടക്കമുള്ള രേഖകളുമായി തിരുവനന്തപുരം മെഡിക്കല്‍കോളജിലെ മുട്ടുവേദന സ്പെഷലിസ്റ്റായ ഒരു ഡോക്ടറുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ലക്ഷണങ്ങള്‍ നോക്കിയശേഷം ഡോക്ടര്‍ സന്ധിവേദനയ്ക്കുള്ള മരുന്നു നല്കി. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞതോടെ ഷീലയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങി.
എക്സ്റേ പരിശോധനയുടെ റിസള്‍ട്ട് ഉണ്ടായിരുന്നിട്ടും ഷീലയെ ഡോക്ടര്‍ വിശദമായി പരിശോധിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മരുന്നു കഴിച്ചു തുടങ്ങിയതോടെ ശരീരത്തില്‍ അലര്‍ജി രൂപപ്പെടുകയും പതിയെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു.
സന്ധിവാതത്തിനു നല്കിയ മരുന്നിന്റെ പാര്‍ശ്വഫലമാണ് ഷീലയുടെ അവസ്ഥയ്ക്ക് കാരണമെന്നും കുടുംബം ആരോപിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ റുമറ്റോളജി വിഭാഗം ഡോക്ടര്‍ക്കെതിരേയാണ് ഷീല പരാതി നല്‍കിയിരിക്കുന്നത്. ഷീല ആരോഗ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.