കോട്ടയം: പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതി പ്രകാരം നടക്കുന്ന റോഡുകളുടെ നിര്‍മാണം ഓഗസ്റ്റ് 31 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. റോഡുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
പിഎംജിഎസ്വൈ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട പരിപ്പ്-തൊള്ളായിരം മാഞ്ചിറ, മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട വാകത്താനം സെന്റ് ജോണ്‍സ് ചര്‍ച്ച് -വള്ളിക്കാട്ട് ദയറാ, മടയന്‍കുന്ന്-കുറവിലങ്ങാട്-കുര്യം-വില്ലോനികുന്നം, മാണികാവ് വട്ടയില്‍-തുങ്കല്‍ വട്ടക്കുന്ന്, ചെമ്മനാംകുന്ന് -മുടക്കരിപ്പടവ്, കുളങ്ങരപ്പടി-ചുണ്ടലിക്കാട്ട് പടി- തറപ്പേല്‍ പടി, ആയാംകുടി-എഴുമാന്തുരുത്ത് -അട്ടക്കല്‍-കടുത്തുരുത്തി എന്നീ റോഡുകളുടെ നിര്‍മാണമാണ് 31നകം പൂര്‍ത്തിയാക്കേണ്ടത്.
നിര്‍മാണം പൂര്‍ത്തിയായ പാറമട-കുരീക്കല്‍-സെന്റ് തോമസ് പരുവനാടി-ചിറക്കണ്ടം-നടുവില മാവ്, ചേര്‍പ്പുങ്കല്‍-മരങ്ങാട്ടുപള്ളി-ഇടാട്ടുമന-മുണ്ടുപാടം-നെല്ലിപ്പുഴ-ഇട്ടിയപ്പാറ പ്രാര്‍ഥനാ ഭവന്, എന്നീ റോഡുകളുടെ ഉദ്ഘാടനം ഉടനെ നടത്താനും യോഗം തീരുമാനിച്ചു.
ദീര്‍ഘനാളായി നിര്‍മാണം തടസപ്പെട്ടിരുന്ന കോതനല്ലൂര്‍-ഓണംതുരുത്ത്-ആനമല-കുറുമുള്ളൂര്‍-മുണ്ടുവേലിപ്പടി-പാറേമാക്കില് റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ 3.25 കോടി രൂപ അനുവദിക്കുകയും അത് പ്രകാരം ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നു. ആരും കരാര്‍ എടുത്തില്ല. അതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കാനും യോഗം തീരുമാനിച്ചു.
പിഎംജിഎസ്വൈ നാലാം ഘട്ടത്തില്‍ ശിപാര്‍ശ ചെയ്ത 65 റോഡുകളില്‍ 14 എണ്ണത്തിന് അനുമതി ലഭിച്ചു. 22 എണ്ണം ആവശ്യമായ നീളവും വീതിയും ലഭിക്കാത്തതിനാല്‍ റദ്ദ് ചെയ്യാനും ഇതിന് പകരമായി പുതിയ റോഡുകള്‍ ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അരുണ്‍ ജെ. രഞ്ച് എന്നിവര്‍ സംബന്ധിച്ചു.
Tags : Local News Nattuvishesham Kottayam