ഗുരുവായൂർ: നഗരസഭാ സെക്രട്ടറിയെ കൈയേറ്റംചെയ്ത സംഭവത്തിൽ നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽ ബഹളം. കൗൺസിൽ ആരംഭിച്ചയുടൻ ഫുട്ബോൾ പ്രദർശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്ഥിരംസമിതി അധ്യക്ഷൻ വി. അനൂപ് പറഞ്ഞു. അതേസമയം സെക്രട്ടറിയെ കൈയേറ്റംചെയ്ത വിഷയം പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ചു. നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥനെ കൈയേറ്റംചെയ്ത സംഭവത്തിൽ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. ഉദ്യോഗസ്ഥനു സംരക്ഷണം നൽകാൻ കഴിയാത്തതു വീഴ്ചയാണെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.
നഗരസഭയിൽ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ബിജെപിയും ആരോപിച്ചു. സെക്രട്ടറിയുമായി ചേർന്ന് പ്രതിപക്ഷം കൗൺസിൽതീരുമാനം അട്ടിമറിക്കുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ചെയർമാന്റെ ചേംബറിനു ചുറ്റുംകൂടി ബഹളമായി. ഭരണപക്ഷ കൗൺസിലർമാരും ചേംബറിനടുത്തെത്തി. ഇരുപക്ഷവും വാദപ്രതിവാദങ്ങൾ ഉയർത്തിയതോടെ ബഹളം രൂക്ഷമായി.
ലോകകപ്പ് ഫുട്ബോൾ പ്രദർശനവുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതുമുതൽ ഭരണപക്ഷവും സെക്രട്ടറിയുമായി തർക്കത്തിലായിരുന്നു. ഇതിനിടെയാണ് ഭരണകക്ഷിയിലെ രണ്ടു കൗൺസിലർമാർക്കെതിരേ സെക്രട്ടറിയെ മർദിച്ചുവെന്ന വിഷയത്തിൽ പോലീസിൽ പരാതി നൽകിയത്.
ജിഎസ്എ എന്ന സംഘടനയ്ക്കു ഫുട്ബോൾപ്രദർശനത്തിനു സൗജന്യമായി ടൗൺഹാൾ അനുവദിച്ചതാണ് തർക്കത്തിനിടയാക്കിയത്. നഗരസഭയുടെ നേതൃത്വത്തിൽ ജിഎസ്എയെയും മറ്റു സംഘടനകളെയും ഉൾപ്പെടുത്തി സംഘാടകസമിതി വിളിച്ചുചേർത്തതിനുശേഷം മാത്രം ഫുട്ബോൾ പ്രദർശനം നടത്താമെന്ന ധാരണയിൽ ചർച്ച അവസാനിച്ചു. പിന്നീടാണ് അടിയന്തരകൗൺസിലിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്തത്.
ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ കെ.കെ. ജ്യോതിരാജ്, പ്രതിപക്ഷനേതാവ് ബഷീർ പൂക്കോട്, സി. ജോയ് ചെറിയാൻ, ആന്റോ തോമസ്, ശോഭ ഹരിനാരായണൻ, ബിന്ദു അജിത് കുമാർ, ജലീൽ പണിക്കവീട്ടിൽ, എ.ടി.ഹംസ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. കൗൺസിൽ ഹാളിനു പുറത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു.
Tags :