തിരുവനന്തപുരം കോർപ്പറേഷൻ
തിരുവനന്തപുരം : അനധികൃത നിർമാണങ്ങൾക്കെതിരേ തിരുവനന്തപുരം നഗരസഭ കർശന നടപടികളാരംഭിച്ചു.നഗരത്തിന്റെ ഹൃദയഭാഗത്ത് പഴവങ്ങാടിയിൽ അനധികൃതമായി നടത്തിവന്നിരുന്ന നാലുനില കെട്ടിട നിർമാണമാണ് ഇന്നലെ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, വർക്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എസ്. മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. രണ്ടു തവണ നഗരസഭ ടൗൺ പ്ലാനിംഗ് സ്ക്വാഡ് സ്റ്റോപ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണു രഹസ്യമായി പണി തുടർന്നത്.
നേരത്തേ ഉണ്ടായിരുന്ന പഴയ ഓടിട്ട കെട്ടിടത്തിൽ അഞ്ചു കടമുറികളാണ് ഉണ്ടായിരുന്നത്. ഈ കെട്ടിടം ഇടിച്ച ശേഷമാണ് നാലുനിലയുള്ള കെട്ടിടം നിർമാണ ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെ പണിതുയർത്തിയത്. ഹെറിറ്റേജ് സോൺ കൂടിയാണ് ഈ സ്ഥലം.
അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗത്തിനൊപ്പം പൊലിസിന്റെ കൂടി കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുമെന്നും അനുമതി ഇല്ലാത്ത ഇത്തരം നിർമാണങ്ങൾ പൊളിച്ചു കളയാൻ നിർദേശം നൽകുമെന്നും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.
നഗരസഭാ എക്സിക്യൂട്ടീവ് എൻജിനിയർമാരായ സാം, ടി. ആർ. വിദ്യാനാഥ്, ബി. ബിജു, അസിസ്റ്റന്റ് എൻജിനിയർ പി. കൃഷ്ണകുമാർ, അസിസ്റ്റന്റ് എൻജിനിയർ എ.വി. ഗ്രീഷ്മ,ബിൽഡിംഗ് ഇൻസ്പെക്ടർ എസ്. ആർ. സുചിത്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫോർട്ട് പൊലീസും സ്ഥലത്തെത്തി.
Tags : NattuVishasham DistrictNews