കായംകുളം: കടുത്ത വിഭാഗീയത നിലനിൽക്കുന്ന കായംകുളം കൃഷ്ണപുരം പഞ്ചായത്തിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ സിപിഐയിൽ ചേർന്നു. കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള കാപ്പിൽ പ്രദേശത്തെ എഴുപതോളം പ്രവർത്തകരാണ് സിപിഐയിൽ ചേർന്നത്. ഇവരിൽ മുപ്പതോളം പേർ സ്ത്രീകളാണ്.
സിപിഎമ്മിൽ പ്രദേശത്ത് ഏറെ നാളായി കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നു. സിപിഎം ഏരിയ കമ്മിറ്റിയംഗം കൂടിയായ പഞ്ചായത്ത് അംഗത്തിന്റെ നടപടികൾക്കെതിരെ പരാതി നൽകിയ ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടി പുറത്താക്കിയതാണ് അണികളെ പ്രകോപിപ്പിച്ചത്.
കൂടാതെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായില്ലെന്ന ആക്ഷേപവും പ്രവർത്തകർക്കുണ്ട്. രണ്ടര വർഷം മുമ്പ് കൃ ഷ്ണപുരം പഞ്ചായത്തിലെ ഏരിയ കമ്മിറ്റി അംഗവും വാർഡ് അംഗവുമായ എസ്. നസീം തൊഴിലുറപ്പ് പണി സ്ഥലത്ത് ഗ്രാമസഭ നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കാട്ടി ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ പരാതി ഉന്നയിച്ചിരുന്നു. എല്ലാവരെയും അറിയിച്ച് ഗ്രാമസഭ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ പഞ്ചായത്തിന് പരാതിയും നൽകി.
എന്നാൽ, പരാതിയിൽ അന്വേഷണം നടത്തുന്നതിന് പകരം ഒപ്പിട്ട ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് സിപിഎം ചെയ്തതെന്നാണ് ആരോപണം . ഇതിനെതിരെ കീഴ്ഘടകങ്ങളിൽ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. നേതൃത്വം പ്രശ്ന പരിഹാരത്തിന് തയാറാകാത്ത സാഹചര്യത്തിലാണ് പ്രവർത്തകർ കൂട്ടത്തോടെ സിപിഐയിലേക്ക് മാറിയത്.
കൃഷ്ണപുരം പനയന്നാർകാവ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം സിപിഐ ദേശീയ കൗൺസിൽ അംഗം ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്. സോളമൻ, കൃഷ്ണപുരം നോർത്ത് ലോക്കൽ സെക്രട്ടറി കെ.ശ്രീകുമാർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.
Tags : CPM workers nattuvishesham local news