പാലക്കാട്: ജില്ലയിലെ നെല്ലുസംഭരണം അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആരോപിച്ചു. ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിആർഎസ് കൊടുത്ത നെല്ലുവരെ വീണ്ടും പരിശോധിക്കണമെന്ന വാദമാണ് ഉദ്യോഗസ്ഥർ ഉയർത്തുന്നത്. കൊടുംചൂടിൽ ഈർപ്പമില്ലാത്ത നെല്ലായിട്ടുകൂടി വീണ്ടും അളക്കാനാണ് തിടുക്കം കാണിച്ചത്. കർഷകർക്കു കൊടുക്കാനുള്ള പണം വൈകിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു ഇതിനുപിന്നിൽ. കേരളത്തിലെ 13 ജില്ലകളിലും സർക്കാർ നേരിട്ടു കർഷകർക്ക് പണംകൊടുക്കുന്പോൾ പാലക്കാടുമാത്രം അതു സഹകരണ സംഘങ്ങളെ ഏൽപ്പിക്കുകയായിരുന്നു.
പണംകൊടുക്കാൻ സംഘങ്ങൾ തയാറായിരുന്നെങ്കിലും രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. ഇതിനാലാണ് നെല്ലുസംഭരണതുക നൽകാൻ കാലതാമസം നേരിട്ടത്. മേയ് 15 വരെയുള്ള സംഭരണവിലയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്.
ഇതിനുശേഷം അടുത്തഘട്ടം വിതരണം ചെയ്യും. വരുന്ന സീസണ്‍മുതൽ നെല്ലളന്ന് ഒരാഴ്ചയ്ക്കുള്ളിൽ സംഭരണവില നൽകുന്ന സംവിധാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതുപോലെ നെല്ലിന്റെ സംഭരണവില 35 രൂപയായി ഉയർത്തുമെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.
നെല്ലിന്റെ വില കേന്ദ്രസർക്കാർ വർധിപ്പിക്കുന്പോൾ എൽഡിഎഫ് കുറയ്ക്കുകയാണു ചെയ്തത്. ഇനി അതുണ്ടാവില്ല. കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യത തകർത്തുവെന്നും ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനുള്ള നടപടികൾ സ്വീകരിക്കും. വീര്യം കുറഞ്ഞ മദ്യം എന്നത് എൽഡിഎഫ് വിഭാവനം ചെയ്തതാണ്. ഇതിന് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ മാറ്റം വരുമെന്നു മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽതന്നെ വ്യക്തമാക്കിയതാണെന്നും യുഡിഎഫും സർക്കാരും ഇക്കാര്യത്തിൽ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും തങ്കപ്പൻ പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : procurement Nttuvishesham Distict news