പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും ദുരൂഹത നീക്കുന്നതിനും അന്വേഷണം സിബിഐക്കു വിടണമെന്ന കുടുംബത്തിന്റേയും കോൺഗ്രസ് പാർട്ടിയുടേയും പൊതുസമൂഹത്തിന്റേയും നിരന്തരമായ ആവശ്യം പരിഗണിച്ച് തീരുമാനം കൈക്കൊണ്ട സംസ്ഥാന സർക്കാരിന്റെ നടപടി സ്വാഗതാർഹവും ജനപക്ഷ നിലപാടുമാണെന്ന് പത്തനംതിട്ട ഡിസിസി.
നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിനു ശേഷം ഇൻക്വസ്റ്റ് നടപടികൾ, പോസ്റ്റ്മോർട്ടം, നാട്ടിൽ എത്തിച്ചുള്ള സംസ്കാരം എന്നിവയിൽ ഉൾപ്പെടെ പിണറായി സർക്കാരിന്റേയും കണ്ണൂർ ജില്ലാ കളക്ടർ, സിപിഎം പാർട്ടി നേതാക്കൾ എന്നിവരുടെ നിലപാടുകളും നടപടികളും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്നതിനും തെളിവുകൾ ഇല്ലാതാക്കുന്നതിനും ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവരാതിരിക്കാനുമായിരുന്നുവെന്ന് പകൽപോലെ വ്യക്തമായിന്നുവെന്നും സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിർത്ത മുൻ സർക്കാർ നടപടി അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിലും ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറവും പറഞ്ഞു.
സത്യസന്ധനും നീതിമാനും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനുമായിരുന്ന നവീൻ ബാബുവിനെ അഴിമതിക്കാരനായിപോലും ചിത്രീകരിക്കുവാൻ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെ സഹായത്തോടെ സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തിയതായും ഇക്കാര്യങ്ങളിലെല്ലാമുള്ള പാർട്ടി നേതാക്കളുടേയും കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടേയും പങ്കും സിബിഐ അന്വേഷണത്തിലൂടെ തെളിയേണ്ടതുണ്ടെന്നും ഡിസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.