പരിപ്പ് തൊള്ളായിരം ഷാപ്പിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധന.
അയ്മനം: പരിപ്പിലെ തൊള്ളായിരം ഷാപ്പിൽനിന്ന് ഭക്ഷണം കഴിക്കുകയും കള്ളു കുടിക്കുകയും ചെയ്തതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ, ഷാപ്പിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലാബ് പരശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്.
കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽനിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കേ ജ്യോതിഷ് മരിച്ചു.
ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റു നാലുപേരും ചികിത്സതേടിയിരുന്നു. സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽനിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുതലും പൊടി ഉത്പന്നങ്ങളായിരുന്നെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
20ന് ഉച്ചകഴിഞ്ഞ് ഇതേ ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച മറ്റ് അഞ്ച് യുവാക്കളിൽ നാലു യുവാക്കൾക്കും ഛർദിയും വയറിളക്കവും തലചുറ്റലുമുണ്ടായി വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
റിപ്പോർട്ട് സുതാര്യമല്ലെന്ന് കുടുംബം
ജൂൺ 20നാണ് ഷാപ്പിൽനിന്ന് യുവാക്കൾ ഭക്ഷണം കഴിച്ചത്. ജൂൺ 22നാണ് പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഷാപ്പിലെത്തിയത്. ശനിയാഴ്ച ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടായ വിഷബാധയെക്കുറിച്ച് പരിശോധിക്കാൻ തിങ്കളാഴ്ചത്തെ ഭക്ഷണം മതിയോ എന്ന ചോദ്യം പ്രസക്തമാണ്. തന്നെയുമല്ല പാകം ചെയ്ത ഭക്ഷണം ഒന്നും ലഭിച്ചില്ലെന്നും ചില കറി പൗഡറുകളാണ് പരിശോധനയ്ക്ക് കൊണ്ടുപോയതെന്നും ആക്ഷേപമുണ്ട്.
ഗൃഹനാഥനെ നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബത്തെ സഹായിക്കാൻ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും എത്തിയല്ലന്നും കുടുംബത്തിന് ആക്ഷേപമുണ്ട്.
Tags : Nattuvishesham District news