കുടിവെള്ളമെത്താത്ത ചകിരിമേട്ടിലെ പൊതു ടാപ്പ്.
കോരുത്തോട്: പഞ്ചായത്തിന്റെ ചകിരിമേട്ടിൽ കുടിവെള്ളം കിട്ടാക്കനി. പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ. ആദിവാസി വിഭാഗത്തിൽപ്പെട്ടവരും പാവപ്പെട്ടവരുമായ ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് ചകിരിമേട്. വിവിധ പദ്ധതികളിൽപ്പെടുത്തി സർക്കാർ പുനരധിവസിപ്പിച്ച കുടുംബങ്ങളാണ് ഇവിടെ അതിവസിക്കുന്നത്. 2001 മുതൽ ഇവിടെ താമസിക്കുന്ന 17 കുടുംബങ്ങളും ഭൂരഹിത കേരളം പദ്ധതിയിൽ മൂന്നു സെന്റ് സ്ഥലം വീതം ലഭിച്ച നാലു കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്.
എന്നാൽ, ഇവിടത്തെ കുടുംബങ്ങൾ കുടിവെള്ളത്തിനായി വലയുകയാണ്. ഉയർന്ന പ്രദേശമായതിനാൽ ഇവിടെ കിണറുകളില്ല. മേഖലയിലേക്ക് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നത്. അതും കലങ്ങിയ വെള്ളമാണ് ലഭിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. വാട്ടർ അഥോറിറ്റിയുടെ 116ൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിൽനിന്നുമാണ് ഇവർക്ക് കുടിവെള്ളം എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് മുടങ്ങുന്നതാണ് പ്രശ്നത്തിന് കാരണം.
ജലനിധി പദ്ധതി നടപ്പാക്കിയപ്പോൾ പ്രദേശത്തിനു വേണ്ട ഒരു ക്രമീകരണങ്ങളും ചെയ്യാതിരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ 800 രൂപ വരെ മുടക്കി ടാങ്കറുകളിൽ എത്തിക്കുന്ന കുടിവെള്ളത്തെയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾ ആശ്രയിക്കുന്നത്. വീട് നൽകിയത് ഒഴിച്ചാൽ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ട്രൈബൽ ഡിപ്പാർട്ട്മെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബോധപൂർവം വൈകിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ട് യാതൊരു പ്രയോജനവും ഇല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ അവഗണനയ്ക്കെതിരേ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Tags : Nattuvishesham DistrictNews DeepikaNews Drinking water