ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ബിനാനി പുരം മേഖലയിലെ സൗജന്യ കുടിവെള്ള നികുതി കുടിശികയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ വി.ഇ. അബ്ദുൽ ഗഫൂർ വാട്ടർ അഥോറിറ്റിയിൽ നിന്ന് റിപ്പോർട്ട് തേടി. പൂട്ടിക്കിടക്കുന്ന ബിനാനി സിങ്ക് കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളിൽ നിന്ന് കുടിശിക ഈടാക്കുന്നതിനും വാട്ടർ അഥോറിറ്റിയുടെ റവന്യൂ റിക്കവറി നടപടികളിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കുന്നതിനുമായി പ്രൊപ്പോസൽ തയാറാക്കി സമർപ്പിക്കാൻ മന്ത്രി വാട്ടർ അഥോറിറ്റിയോട് ആവശ്യപ്പെട്ടു.
കമ്പനി എത്ര തുക നിക്ഷേപിക്കണം, ജലനിരക്ക് എത്രയായി നിശ്ചയിക്കണം, അടുത്ത 50 വർഷത്തേക്ക് എത്ര ശതമാനം വരെ വാട്ടർ അഥോറിറ്റിക്ക് നിരക്ക് വർധിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാനാണ് നിർദ്ദേശം. വാട്ടർ അഥോറിറ്റിയുടെ റവന്യൂ റിക്കവറി നടപടികൾ മൂലം തദ്ദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം.
കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി ഈ നിർദേശം നൽകിയത്. യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാർ, വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ എടയാർ, സെക്രട്ടറി ടി. ഹരികൃഷ്ണൻ, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ, എടയാർ സിങ്ക് മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam