അപകടത്തിൽ പൂർണമായും തകർന്ന കാർ.
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാന പാതയിലെ കുഴികളും വെള്ളക്കെട്ടും പണി തുടങ്ങി.
ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തതുപോലെ ഇന്നലെ അതിരാവിലെ തന്നെ സംസ്ഥാന പാതയിൽ വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്തെ കുഴി വില്ലനായി മാറി.
കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്കുചെയ്ത കാറിനു പിറകിൽ ലോറിയിടിച്ച് നിയന്ത്രണംതെറ്റി കാർ വഴിയോരത്ത് തലകീഴായി മറിഞ്ഞു. അധ്യാപക ദമ്പതികൾക്കു പരിക്കേറ്റു. കാർ പൂർണമായും തകർന്നു.
ഇന്നലെയാണ് മേഖലയിൽ മഴ കനത്തത്. ഇതോടെ പാതയിലുടനീളം വെള്ളക്കെട്ടും കുഴികളും കൂടുതൽ അപകടക്കെണികളായി മാറി.
വള്ളിയോട് സെന്ററിലും മുടപ്പല്ലൂർ ടൗണിലും വെള്ളക്കെട്ട് അതിരൂക്ഷമാണ്. സെന്റ് മേരീസ് പോളിടെക്നിക്, ശ്രീനാരായണ സ്കൂൾ തുടങ്ങി നൂറുകണക്കിന് വിദ്യാർഥികൾക്ക് വെള്ളക്കെട്ടുള്ള വള്ളിയോട് സ്റ്റോപ്പിൽവേണം ബസിറങ്ങാനും തിരിച്ചുപോകാനും.
വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള ഓളങ്ങൾമൂലം പാതയോരത്തെ കടകളിലും വെള്ളംകയറി വലിയ നാശനഷ്ടങ്ങളുണ്ടാകുന്നതായി വ്യാപാരികൾ പറഞ്ഞു. കടകളുടെ തറയിൽ സാധനങ്ങളൊന്നും സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒരടിവരെ ഉയരത്തിൽ കടകളിലും വെള്ളം നിറയും.
മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിനും റോഡ് തകരുന്നതിനും കാരണമാകുന്നത്.
Tags : Nattuvishesham District news