വയോധികയെ പോലീസ് അഭയ കേന്ദ്രത്തിലേക്ക് മാറ്റുന്നു.
കൊച്ചി: എറണാകുളം നോർത്ത് പാലത്തിനു താഴെ അവശ നിലയിൽ കണ്ടെത്തിയ വയോധികയെ പോലീസെത്തി അഭയ കേന്ദ്രത്തിലാക്കി. ഇടതുകാൽ മുട്ടിനു താഴെ ആഴത്തിൽ വ്രണം രൂപപ്പെട്ട് ഈച്ച അരിക്കുന്ന നിലയിൽ ഇവർ ദിവസങ്ങളായി ഇവിടെ കഴിയുകയായിരുന്നു. കൊല്ലം സ്വദേശി മേരി എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
എന്നാൽ ശെൽവൻ എന്നു പേരുള്ള ഒരാൾ ഇവരുടെ ഭർത്താവാണെന്ന് പറഞ്ഞ് ഇവരെ നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പ്രശ്നങ്ങൾക്ക് ഇടയാക്കി.വാടക വീടിന്റെ താക്കോൽ ഇവരുടെ മാലയിൽ കോർത്തിട്ടുണ്ടെന്നും അത് വേണമെന്നും വാടകയിനത്തിൽ 18,000 രൂപ കിട്ടാനുണ്ടെന്നുമൊക്കെയായിരുന്നു ഇയാളുടെ വാദം.
വയോധികയെ പൊക്കിയെടുത്തുകൊണ്ടുപോകാനും ഇയാൾ ശ്രമം നടത്തി. പോലീസ് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
എറണാകുളം വനിതാ പോലീസ് സ്റ്റേഷൻ എഎസ്ഐമാരായ ബേബി വർഗീസ്, ഷീജ, സിപിഒ നിനി എന്നിവരുടെ നേതൃത്വത്തിലാണ് വയോധികയെ മൂക്കന്നൂരിലെ അഭയ കേന്ദ്രത്തിൽ എത്തിച്ചത്. ബന്ധുക്കളെത്തിയാൽ അവർക്കൊപ്പം വയോധികയെ വിടുമെന്നും പോലീസ് പറഞ്ഞു.