മന്ത്രി സണ്ണി ജോസഫ് ഇടുക്കി ഡാം സന്ദര്‍ശിക്കുന്നു.
ഇടുക്കി: വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ മേഖലയിലെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. ജില്ലയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂലമറ്റം പവര്‍ ഹൗസും ഇടുക്കി ഡാമും സന്ദര്‍ശിച്ച ശേഷമാണ് കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നത്. ജില്ലയുടെ പ്രത്യേക ഭൂപ്രകൃതി, ഗതാഗത പ്രശ്നം തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് ഇടുക്കിക്ക് പ്രത്യേക പരിഗണന നല്‍കും. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണും.
1976ല്‍ ഇടുക്കി വികസന അഥോറിറ്റിക്കായി ഏറ്റെടുത്ത ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് വനം, വൈദ്യുതിമന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പുതിയ സെക്ഷന്‍ ഓഫീസുകളും സബ് സ്റ്റേഷനുകളും ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കും. പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ശക്തമായി കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടമലക്കുടിയില്‍ വൈദ്യുതിയെത്താത്ത വീടുകളില്‍ ഇതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി യോഗത്തില്‍ ആവശ്യപ്പെട്ടു. മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. കെഎസ്ഇബി. ക്വാര്‍ട്ടേഴ്സുകള്‍ സംരക്ഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വീടുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയല്‍ മാനേജ്മെന്റ് കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് പത്തു ദിവസം ഇടുക്കി ഡാം തുറന്നുകൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ. പൗലോസ് എംഎല്‍എ ആവശ്യപ്പെട്ടു. നിര്‍മലസിറ്റി സബ് സ്റ്റേഷന് നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ നഷ്ടപരിഹാരം നല്‍കണം. 16 കോടി ചെലവില്‍ നടപ്പാക്കിയ ആമപ്പാറ സോളാര്‍ പ്ലാന്റ് പദ്ധതി കാടുപിടിച്ചുകിടക്കുകയാണെന്ന് സേനാപതി വേണു എംഎല്‍എ അറിയിച്ചു. ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് പുനരാരംഭിക്കണമെന്നും കല്ലാര്‍ ഡാമില്‍ ചെളിയും എക്കലും നീക്കം ചെയ്യണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വാഗമണ്ണില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് സിറിയക് തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. കട്ടപ്പന നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജനറേഷന് ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ എം.പി. രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടുക്കി ഡാമും മൂലമറ്റം പവര്‍ ഹൗസും മന്ത്രി സന്ദര്‍ശിച്ചു
ഇടുക്കി: മന്ത്രി സണ്ണി ജോസഫ് മൂലമറ്റം പവര്‍ ഹൗസ്, ഇടുക്കി ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മൂലമറ്റം പവര്‍ ഹൗസിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. റോയ് കെ. പൗലോസ് എംഎല്‍എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരില്‍കണ്ട് വിലയിരുത്തി. ജനറേഷന് ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ രാജന് എംപി, ചീഫ് എന്‍ജിനിയർ അനില്‍ കുമാര്‍ ജി, മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ. ദിനേശ്, ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം. പാര്‍വതി എന്നിവര്‍ പവര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
Tags : Nattuvishesham District News Electricity sector Minister Sunny Joseph