കൽപ്പറ്റ: ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും ജില്ലയിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വാഴക്കൃഷിക്കാണ് കനത്ത നാശം സംഭവിച്ചത്. പൂതാടി പഞ്ചായത്തിലെ ഒരു കർഷകന്റെ 2,000ത്തോളം വാഴകളാണ് നശിച്ചത്. കൃഷി നശിച്ചവർ ധർമസങ്കടത്തിലാണ്. കടം വാങ്ങിയും അല്ലാതെ കൃഷിയിറക്കിയവരാണ് കൃഷിനാശത്തിൽ വിലപിക്കുന്നത്.
കൃഷിനാശമുണ്ടായ പ്രദേശങ്ങൾ കൃഷി ഉദ്യോഗസ്ഥർ സന്ദർശിക്കണം. നഷ്ടം ശാസ്ത്രീയമായും മാനുഷിക പരിഗണന നൽകിയും തിട്ടപ്പെടുത്തണം. നഷ്ടത്തിനൊത്ത പരിഹാരം ഓരോ കർഷകനും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടോമി തേക്കുമല, റിനു ജോണ്, വി.ഡി. ജോസ്, എം.എ. പൗലോസ്, പൗലോസ് പൂതാടി, റീന മാനന്തവാടി, വിൻസന്റ് നടവയൽ, എം.എ. വിൻസന്റ്, കെ.ജെ. ജോണ്, ഷാജി മാനന്തവാടി, പരിതോഷ് കുമാർ, ജോസ് അന്പലവയൽ, ജിൻസണ് കൽപ്പറ്റ, ജോമറ്റ് പുൽപ്പള്ളി, എൽദോസ് മണൽവയൽ, സാബു വാകേരി, സണ്ണി ചൂരിമല എന്നിവർ പ്രസംഗിച്ചു.