പ്രതീകാത്മക ചിത്രം
പത്തനംതിട്ട: വനത്തോടു ചേർന്ന തരിശുഭൂമിയിൽ എല്ലാത്തരം കൃഷികൾക്കും അനുമതി നൽകണമെന്നാവശ്യവുമായി കർഷകർ. വനഭൂമിയിൽ നേരത്തേ അനുവദിച്ച ടാങ്കിയ കൃഷി പുനരാരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം. കോന്നി താലൂക്കിലെ കർഷകർ ഇതുസംബന്ധിച്ച് വനംവകുപ്പിന് നിവേദനം നൽകി. പാകമായ തേക്കുമരങ്ങൾ വെട്ടിയ ശേഷമുള്ള തരിശുഭൂമിയിൽ നെല്ല്, പച്ചക്കറികൾ, മുതിര, പയർ തുടങ്ങിയവ കൃഷി ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം. തേക്കുമരം വെട്ടിമാറ്റിയ ഭൂമിയിൽ കർഷകരോ ഏജൻസികളോ വേലികെട്ടി കൃഷി ചെയ്താൽ ഭക്ഷ്യോത്പാദനം വർധിക്കുകയും കർഷകർക്ക് വരുമാനമാവുകയും ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തേക്ക് പ്ലാന്റേഷനുകൾ ഉണ്ടായിരുന്നത് നടുവത്തുമൂഴി റേഞ്ച് ഓഫീസ് പരിധിയിലായിരുന്നു. പാടം, വെള്ളംതെറ്റി, മണ്ണീറ, കൊക്കാത്തോട് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് റേഞ്ച് . 156 ലോഡിംഗ് തൊഴിലാളികളുണ്ടായിരുന്നു. വനമേഖലയിൽ മറ്റ് തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സ്ത്രീകളടക്കമുള്ള 200ലധികം തൊഴിലാളികൾ വേറെയുമുണ്ട്. തേക്കുതോട്ടങ്ങളിലെ തീർത്തുവെട്ട്, ഇടവെട്ട്, വള്ളിവെട്ട്, അടിക്കാട് തെളിക്കൽ , ഫയർലൈൻ, പ്ളാൻ്ിംഗ് എന്നിവ നടത്താത്തതുമൂലം തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്.
ടാങ്കിയ കൃഷി
തരിശുഭൂമിയിൽ പുതിയ തേക്കു തൈകൾ നട്ടുപിടിപ്പിച്ച ശേഷം 2 - 3 വർഷത്തേക്ക് ഇടവിളയായി മറ്റ് കൃഷിക്ക് കർഷകർക്ക് നൽകുന്നതാണ് ടാങ്കിയ കൃഷി. തേക്കുതൈകൾ പൊക്കത്തിലായി ഇലകൾ കൂടുമ്പോഴേക്കും കർഷകരുടെ കൃഷി അവസാനിക്കും. കൃഷി നടക്കുന്ന കാലയളവിൽ തേക്കു തൈകളുടെ സംരക്ഷണ ചുമതല കർഷകർക്കാണ്. നേരത്തേ മലയോര മേഖലയിൽ ഈ രീതി നിലനിന്നിരുന്നു. കർഷകർക്ക് ഇടക്കാല വരുമാനം ലഭിക്കുന്നതാണ് പദ്ധതി. കളകൾ നിയന്ത്രിക്കാനും തേക്കിൻ തൈകളുടെ സംരക്ഷണം ഉറപ്പാക്കാനാകുമെന്നതും പ്രത്യേകതയാണ്. എന്നാൽ ടാങ്കിയ കൃഷിയോട് വനംവകുപ്പിന് എതിർപ്പാണ്. മണ്ണൊലിപ്പ് ഉണ്ടാകുകയും വന്യമൃഗശല്യം രൂക്ഷമാവുകയും ചെയ്യുമെന്നാണ് അവരുടെ വാദം. തുടർച്ചയായ വളപ്രയോഗങ്ങൾ മണ്ണിന്റെ ഘടനയ്ക്ക് ദോഷമെന്നും വിലയിരുത്തുന്നു.
Tags : Farmers Nattuvishesham DistrictNews