പെരുമ്പാടത്തെ കുട്ടന്റെ വീട്ടുമുറ്റത്തെ കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ.
ജനവാസമേഖലയില്‍ വ്യാപക കൃഷിനാശം
നിലമ്പൂര്‍: മഴക്കെടുതികള്‍ക്കൊപ്പം നിലമ്പൂര്‍ മേഖലയില്‍ കാട്ടാന ശല്യവും. ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. ഇതോടെ പ്രദേശവാസികള്‍ വലിയ ഭീതിയിലാണ്. ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടത്ത് ഇന്നലെ പുലര്‍ച്ചെ എത്തിയ കാട്ടാന, ജോയി, കുട്ടന് എന്നിവരുടെ വീട്ടുമുറ്റത്തെ കൃഷികള്‍ നശിപ്പിച്ചു. എടക്കോട് വനമേഖലയില്‍നിന്നാണ് രാത്രികാലങ്ങളില്‍ ആനകള്‍ നാട്ടിലേക്കിറങ്ങുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി ചാലിയാര്‍ മതില്‍മൂലയില്‍ പറമ്പിലെ കയ്യാലകള്‍ തകര്‍ത്താണ് ആനകള്‍ വീട്ടുമുറ്റത്തേക്ക് എത്തിയത്. ഞായറാഴ്ച രാത്രി മൈലാടിപൊട്ടിയില് അമ്പാഴത്തൊടി ശരത്ത് എന്ന ജവാന് കാട്ടാനയുടെ മുന്നില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ചുങ്കത്തറ മുണ്ടപ്പാടത്തും തിങ്കളാഴ്ച പുലര്‍ച്ചെ വന്‍ കൃഷിനാശമുണ്ടായി. കര്‍ഷകരായ മഞ്ചേരിതൊടിക രാമചന്ദ്രന്, പുളക്കല്‍ മുഹമ്മദ് എന്നിവരുടെ ഇരുനൂറോളം നേന്ത്രവാഴകളും നൂറിലേറെ കപ്പകളുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്. മുണ്ടപ്പാടം സ്കൂളിന് സമീപം മൂന്നംഗ കാട്ടാനക്കൂട്ടത്തെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാന ശല്യത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Nattuvishesham Local News Fear rain