ചാവക്കാട്: ചേറ്റുവപുഴയില്‍ രൂപപ്പെട്ട മണല്‍ത്തിട്ടകളില്‍ തട്ടി മീന്‍പിടിത്തബോട്ടുകള്‍ മണിക്കൂറുകള്‍ കുരുങ്ങി.
മുനയ്ക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍നിന്ന് അഴിമുഖം വഴി കടലില്‍ പോകാനായി ബോട്ടുകള്‍ എടുത്തപ്പോഴാണ് മണല്‍ത്തിട്ടയില്‍ ബോട്ടുകളുടെ അടിഭാഗം തട്ടി കുരുങ്ങുന്ന സ്ഥിതിയുണ്ടായത്. മുനയ്ക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എട്ടു ബോട്ടുകളാണ് മണല്‍ത്തിട്ടയില്‍ കുടുങ്ങിയത്.
ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ബോട്ടുകള്‍ വടം കെട്ടി വലിച്ചുകയറ്റിയാണ് മണല്‍ത്തിട്ടയില്‍നിന്ന് നീക്കിയത്. പുലര്‍ച്ചെ പുറപ്പെട്ട ബോട്ടുകള്‍ മണല്‍ത്തിട്ടയില്‍ കുടുങ്ങിയതിനെതുടര് അഴിമുഖം കടക്കാൻ പ്രയാസമായി. ഇതില്‍ രണ്ടു ബോട്ടുകളുടെ പ്രൊപ്പല്ലറുകള്‍ ഉള്‍പ്പെടെയുള്ളവക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മീന്‍പിടിത്തത്തിന് പോകാതെ തിരികെ ഫിഷ് ലാന്‍ഡിംഗ്് സെന്ററിലേക്ക് തിരിച്ചുവരേണ്ടിവരികയും ചെയ്തു.
പുഴയുടെ ആഴം കൂട്ടണമെന്നാവശ്യപ്പെട്ട് ബോട്ട് ഉടമകളും മത്സ്യത്തൊഴിലാളികളും ഹാര്‍ബര്‍ എന്‍ജിനീയര്‍ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്കി.