കോഴഞ്ചേരി: ആധുനിക രീതിയില്‍ പുനർനിർമിച്ച തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലെ വിവിധ സ്ഥലങ്ങളില്‍ കുഴികളും വെള്ളക്കെട്ടുകളും. വെള്ളക്കെട്ട് രൂക്ഷമായത് സ്ഥിരമായ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. റോഡ് ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി എന്നു പറയുമ്പോള്‍തന്നെയാണ് മഴക്കാലം ആരംഭിച്ചതോടെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് ഏറെ അപകടം ഉണ്ടാക്കുന്നത്.
ടികെ റോഡിലെ മാരാമണ്ണില്‍ തോട്ടപ്പുഴശേരി വില്ലേജ് ഓഫീസിനു മുന്പില് രൂപപ്പെട്ടിരിക്കുന്ന കുഴി ഏറെ അപകടകരമാണ്. ടികെ റോഡില്തന്നെയുള്ള തെക്കേമലയ്ക്കു സമീപം ട്രൈഫന്റ് ജംഗ്ഷനിലും അഗാധമായ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. കോഴഞ്ചേരി ടൗണിലും ഇതേപോലെയുള്ള കുഴകള്‍ കാണപ്പെടുന്നു.
തെക്കേമല ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകളോ, ദിശാബോര്‍ഡുകളോ ഇല്ലാത്തതിനാല്‍ അമിത വേഗത്തിൽ വരുന്ന വാഹനങ്ങള്‍ അപകടത്തിൽപ്പടുന്നത് തുടര്‍ക്കഥയാകുകയാണ്.
ടികെ റോഡിലെ കുമ്പനാട് - മുട്ടുമണ്‍, പുല്ലാട് ജംഗ്ഷന്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍ഭാഗം, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം, തെക്കേമല ജംഗ്ഷന് എന്നിവിടങ്ങളിലെ കുഴികള്‍ രൂപപ്പെട്ടത് വിവാദമായതിനെത്തുടര്‍ന്ന് നവീകരണം നടത്തിയെങ്കിലും അപകടത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. ടികെ റോഡിലെ പുല്ലാട് മുതല്‍ മാരാമണ്‍ വരെയുള്ള ഭാഗത്താണ് ഏറെ അപകടങ്ങള്‍ ഉണ്ടാകുന്നത്.
റോഡരികിലെ അനധികൃത വ്യാപാരങ്ങളും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. റോഡ് നവീകരിച്ചെങ്കിലും മുന്‍കരുതല്‍ ബോര്‍ഡുകളോ, സിഗ്നല്‍ ലൈറ്റുകളോ സ്ഥാപിക്കാതിരിക്കുന്നത് വീണ്ടും അപകടങ്ങള്‍ വിളിച്ചുവരുത്തും.
Tags : nattu vishesham Flooding TK Road