പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പൊതുസ്ഥലത്ത് അപകടകരമായതും വിവിധ പദ്ധതികളുടെ ഭാഗവുമായും മുറിക്കേണ്ട മരങ്ങളുടെ മൂല്യനിർണയം ഇനി വനംവകുപ്പ് നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർമാർക്ക് പൊതുസ്ഥലത്തെ മരങ്ങൾ മൂല്യനിർണയം നടത്താനോ മുറിച്ചുമാറ്റാനോ അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവായതോടെയാണിത്.
പാലക്കാട് മണ്ണാർകാട് സ്വദേശി കെ. സതീഷ് കുമാറിന്റെ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് പൊതുസ്ഥലത്തെ മരങ്ങളുടെ മൂല്യനിർണയം വനംവകുപ്പ് തന്നെ നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്.
സംസ്ഥാന സർക്കാർ 2024ൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുഭൂമിയിലെ മരങ്ങളുടെ മൂല്യനിർണയം വനംവകുപ്പിൽ നിന്ന് തദ്ദേശ സ്ഥാപന അസിസ്റ്റന്റ് എൻജിനിയർമാർക്ക് കൈമാറിയിരുന്നു. ഇത് നിയമപരമായും യുക്തിപരമായും അംഗീകാരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. വനംവകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റർക്കാണ് മരങ്ങളുടെ മൂല്യനിർണയം നടത്തേണ്ട ചുമതല.
പൊതുസ്ഥലത്തെ അപകടകരമായ മരങ്ങളുടെ ഇനം, പ്രായം, ഗുണനിലവാരം തുടങ്ങിയവ കണക്കാക്കി നിലവിൽ വില നിശ്ചയിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർമാരാണ്.
മരത്തിന്റെ ഇനം, പ്രായം, ആയുസ്, ആരോഗ്യനില, പരിസ്ഥിതി പ്രാധാന്യം, ജൈവമൂല്യം, സാമ്പത്തിക മൂല്യം എന്നിവ വിലയിരുത്തുന്നത് പൊതുമരാമത്ത് എൻജിനിയറിംഗ് ജോലി അല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങളിൽ വനശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രത്യേക വൈദഗ്ധ്യവും അനുഭവപരിചയവും ആവശ്യമാണ്. പൊതുമരാമത്ത് അസി.എൻജിനിയർ വനംവകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റർക്ക് പകരമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ട്രീ കമ്മിറ്റികൾ നിർജീവം
തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റികൾ നിർജീവമായതോടെ ഉദ്യോഗസ്ഥ - തടി വ്യാപാര ലോബി സജീവമായതായി ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരും തടി ലോബികളും ചേർന്ന് പൊതുസ്ഥലത്തെ വിലപിടിപ്പുള്ള മരങ്ങൾ അപകടകരമാണെന്നു ചൂണ്ടിക്കാട്ടി മുറിക്കുകയും വില്പന നടത്തുകയും കമ്മീഷൻ കൈപ്പറ്റുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. മഴക്കാലത്താണ് മരങ്ങൾ വ്യാപകമായി വെട്ടിമാറ്റുന്നത്.
പ്രദേശത്തെ മരങ്ങളുടെ സർവേ നടത്തുക. മരം നട്ടുപിടിപ്പിക്കുക, വെട്ടേണ്ട മരങ്ങൾക്ക് ശിപാർശ നൽകുക, അപകടാവസ്ഥയിലുള്ള മരങ്ങൾ പരിശോധിക്കുക, ഹരിതകേര പദ്ധതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ട്രീ കമ്മിറ്റികളുടെ ചുമതലയിൽപെടുന്നത്. പ്രതിമാസ യോഗം കൂടണമെന്നാണ് ചട്ടമെങ്കിലും നടക്കുന്നില്ല. തദ്ദേശ സ്ഥാപന അധ്യക്ഷർ, സ്ഥിരം സമിതി അധ്യക്ഷർ, പൊതുമരാമത്ത് പ്രതിനിധി, വനംവകുപ്പ് പ്രതിനിധി, വില്ലേജ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളാണ്.