തിരുവനന്തപുരം: കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇടതുകോട്ടയാണ് ആറ്റിങ്ങൽ. അതിനു മുന്‍പ് ഇടതു, വലതു മുന്നണികൾ വിജയിച്ച മണ്ഡലം. സാക്ഷാൽ ആർ. ശങ്കറെ കെ. അനിരുദ്ധൻ 1965 ൽ വീഴ്്ത്തിയത് ഇവിടെയാണ്. അന്നു പക്ഷേ നിയമസഭ ചേർന്നില്ല. ആർ. പ്രകാശം, വക്കം പുരുഷോത്തമൻ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലം. ചരിത്രം ഇങ്ങനെയാണെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഒ.എസ്. അംബിക ഇവിടെ ജയിച്ചു കയറിയത് 31,636 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ്.
സമീപകാലങ്ങളിൽ ബിജെപി ശക്തമായ കടന്നുകയറ്റം നടത്തിയ മണ്ഡലം എന്ന പ്രത്യേകത കൂടി ആറ്റിങ്ങലിനുണ്ട്. ഈ വളർച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 52,448 വോട്ടോടെ അവരെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ഇടതുകോട്ടയിലും അനിശ്ചിതത്വം ഉണ്ടെന്ന് ഈ കണക്കുകൾ വിളിച്ചു പറയും.
ആറ്റിങ്ങലിനെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച റിക്കാർഡ് വക്കം പുരുഷോത്തമനാണ്. പക്ഷേ തോൽവിയോടെ ആയിരുന്നു വക്കം ഇവിടെ അരങ്ങേറിയത്. 1967 ൽ കന്നിയങ്കത്തിൽ സിപിഎമ്മിലെ കെ.പി.കെ. ദാസിനോടു പരാജയപ്പെട്ടു. പിന്നീടങ്ങോട്ടു വക്കത്തിന്റെ തേരോട്ടമായിരുന്നു.
1970, 1977, 1980, 1982 തെരഞ്ഞെടുപ്പുകളിൽ ആറ്റിങ്ങൽ വക്കത്തിനൊപ്പം നിന്നു. 1987 ൽ വക്കം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉണ്ടായിരുന്നില്ല. അന്ന് സിപിഎമ്മിലെ ആനത്തലവട്ടം ആനന്ദൻ കോണ്‍ഗ്രസിലെ കാവിയാട് ദിവാകരപ്പണിക്കരെ തോൽപിച്ചു മണ്ഡലം പിടിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ആനത്തലവട്ടത്തെ വീഴ്ത്തി കോണ്‍ഗ്രസിലെ ടി. ശരത്ചന്ദ്രപ്രസാദ് ആദ്യമായി നിയമസഭയിലെത്തി. 1996 ൽ ആനത്തലവട്ടം ആനന്ദൻ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി വീണ്ടും മണ്ഡലം പിടിച്ചെടുത്തു.
2001-ൽ വക്കം പുരുഷോത്തമൻ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി. 2006 ൽ കോണ്‍ഗ്രസിലെ സി. മോഹനചന്ദ്രനെ പരാജയപ്പെടുത്തി ആനത്തലവട്ടം ആനന്ദൻ ഒരിക്കൽകൂടി ആറ്റിങ്ങലിന്റെ പ്രതിനിധിയായി. പുനർവിഭജനത്തോടെ പുതുരൂപം കൈവരിച്ച ആറ്റിങ്ങലിന്റെ രാഷ്ട്രീയ സ്വഭാവത്തിലും മാറ്റം വന്നു. തുടർന്നു നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി കൂറ്റൻ ഭൂരിപക്ഷത്തോടെ മണ്ഡലം ഇടതു ചേർത്തു നിർത്തി.
2011 ൽ ബി. സത്യനു ഭൂരിപക്ഷം 30,065, 2016 ൽ സത്യൻ വീണ്ടും മത്സരിച്ചപ്പോൾ ഭൂരിപക്ഷം 40,383. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒ.എസ്. അംബികയുടെ ഭൂരിപക്ഷം 31,636. രണ്ടാമതെത്തിയത് ബിജെപിയുടെ പി. സുധീർ. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ആർഎസ്പിയുടെ എ. ശ്രീധരൻ മൂന്നാമതായി.
എന്നാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ 6,287 വോട്ടിന്റെ മുൻതൂക്കം നേടിയതു ബിജെപിയാണ്. ഇടതുമുന്നണി രണ്ടാമതെത്തിയപ്പോൾ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുൻതൂക്കം വീണ്ടെടുത്തു. അവർക്കു മണ്ഡലത്തിൽ 12,830 വോട്ടിന്റെ മുൻതൂക്കം ലഭിച്ചു.
യുഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എൻഡിഎ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇടതുമുൻതൂക്കം നിലനിൽക്കുന്പോഴുംആറ്റിങ്ങലിൽ മൂന്നു മുന്നണികൾക്കും പ്രതീക്ഷ വച്ചു പുലർത്താമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
എൽഡിഎഫിന് അംബിക, സുധീർ മത്സരിച്ചേക്കും, ആശയക്കുഴപ്പം തീരാതെ യുഡിഎഫ്
നിലവിലെ എംഎൽഎ ഒ.എസ്.അംബികയെ തന്നെയാണു വീണ്ടും ആറ്റിങ്ങലിൽ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ജില്ലയിലെ സുരക്ഷിത മണ്ഡലമായാണ് പാർട്ടി നേതൃത്വം ആറ്റിങ്ങലിനെ കാണുന്നത്. മണ്ഡലത്തിൽ അംബികയ്ക്കുള്ള ബന്ധവും പൊതുവേ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണു സിപിഎമ്മിന്റെ പ്രതീക്ഷ.
ആർഎസ്പി സ്ഥാനാർഥിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മത്സരിച്ചത്. അവർ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ മണ്ഡലം വച്ചുമാറാൻ ആർഎസ്പി നേതൃത്വത്തിനു താൽപര്യമുണ്ട്. എന്നാൽ കോണ്‍ഗ്രസ് ഇതുവരെയും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ആറ്റിങ്ങൽ. പി. സുധീർ ആയിരുന്നു സ്ഥാനാർഥി. രാഷ്ട്രീയമായി ബിജെപിക്കു നല്ല സ്വാധീനമുള്ള മണ്ഡലമായതിനാൽ ഇക്കുറിയും സുധീറിനെ തന്നെ മത്സരിപ്പിക്കാനാണു പാർട്ടി നേതൃതലത്തിലെ ധാരണ.
Tags : nattu vishesham Fort built Attingal