അറസ്റ്റിലായ പ്രതികൾ
നെടുങ്കണ്ടം: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടി സ്ഥലത്തു സൂക്ഷിച്ചിരുന്ന രണ്ടു മണ്ണുമാന്തിയന്ത്രം രാത്രിയിൽ ലോറിയിൽ കടത്താൻ ശ്രമം. നെടുങ്കണ്ടം ചതുരംഗപാറയിലെ സ്വകാര്യ ഏലത്തോട്ടത്തിൽനിന്നാണ് വാഹനങ്ങൾ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ നാലുപേരെ വനംവകുപ്പ് പിടികൂടി.
രാജകുമാരി സ്വദേശികളായ കണ്ണൻകുളങ്ങരയിൽ ബേസിൽ, പടയാറ്റിൽ ഷാൽബിൻ, ബൈസൺവാലി സ്വദേശി മരത്തുവാൻപറമ്പിൽ ബിപിൻ, കുരുവിളാസിറ്റി സ്വദേശി എടാട്ട് അജിൽ എന്നിവരാണ് പിടിയിലായത്. ചതുരംഗപ്പാറയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ മരം മുറിക്കാനും പിഴുതെടുക്കാനും ഉപയോഗിച്ച രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയിരുന്നു.
കോടതി നിർദേശത്തെ തുടർന്ന് സ്ഥലത്തുതന്നെ ബന്ധിച്ച് വനം വകുപ്പ് കാവലിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് സീൽ തകർത്ത് രാത്രിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിംഗിനിടെ സ്ഥലത്തെത്തിയപ്പോഴാണ് വാഹനങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ ഒരു മണ്ണുമാന്തി യന്ത്രം ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നത് കണ്ടെത്തി തടയുകയായിരുന്നു.
വനംവകുപ്പ് ഒരു വാഹനം പിടികൂടിയ വിവരം അറിഞ്ഞതോടെ രണ്ടാമത്തെ മണ്ണുമാന്തി യന്ത്രം പ്രതികൾതന്നെ സ്ഥലത്ത് തിരികെ എത്തിച്ചു. പിടികൂടിയ മണ്ണുമാന്തി യന്ത്രവും ലോറിയും വനംവകുപ്പ് ഉടുമ്പഞ്ചോല പൊലിസിന് കൈമാറി. ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ പൊൻമുടി, തേവാരംമെട്ട് സെക്ഷൻ ഓഫിസുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
Tags : NattuVishasham DistrictNews