കണ്ണൂര്‍: മരം മുറിക്കുന്ന യന്ത്രത്തില്‍ കുടുങ്ങി അറ്റുപോയ ജാര്‍ഖണ്ഡ് സ്വദേശിയുടെ വലതുകൈയുടെ നാലു വിരലുകള്‍ 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കണ്ണൂർ ആസ്റ്റർ മിംസിൽ തുന്നിച്ചേർത്തു. 21 കാരനായ രൂപേഷ്കുമാറിന്റെ അറ്റുപോയ വിരലുകളാണ് തുന്നിച്ചേർത്തത്. ഇക്കഴിഞ്ഞ പത്തിന് ഉച്ചകഴിഞ്ഞ് 1.40 ഓടെയായിരുന്നു രൂപേഷ് കുമാറിന് അപകടം സംഭവിച്ചത്.
പരിക്കേറ്റ രൂപേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെനിന്ന് രാത്രി എട്ടോടെ ആസ്റ്റർ മിംസിലെത്തിക്കുയായിരുന്നു. അപകടം നടന്ന ആറു മണിക്കൂറോളം കഴിഞ്ഞ് ആസ്റ്റർ മിംസിലെത്തിച്ച വ്യക്തിയെ ഉടൻ തന്നെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയാണ് അറ്റുപോയ കൈവിരലുകൾ തുന്നിച്ചേർത്തത്.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മധുചന്ദ്ര, ഡോ. നിപുൺ ,ഡോ. നിബു കുട്ടപ്പൻ, ഡോ. അർജുൻ ഉണ്ണികൃഷ്ണൻ എന്നിവരുടേയും പ്ലാസ്റ്റിക് സർജറി ടീമിന്റെയും നേതൃത്വത്തിലായിരുന്നു അടിയന്തര ശസ്ത്രക്രിയ. രാത്രി എട്ടരയോടെ അതീവ സങ്കീര്‍ണമായ മൈക്രോവാസ്കുലാര്‍ ശസ്ത്രക്രിയാ രീതിയിലൂടെയാണ് രൂപേഷ് കുമാറിന്റെ കൈവിരലുകള്‍ തുന്നിച്ചേര്‍ത്തത്.
ഓരോ വിരലുകളുടേയും അറ്റുപോയ ഭാഗത്തെ അതിസൂക്ഷ്മമായ ഞരമ്പുകളും ധമനികളും രക്തക്കുഴലുകളും ടെണ്ടണുകളും ഉള്‍പ്പെടെ പുന:സ്ഥാപിച്ചുകൊണ്ടാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്. ഇത് വിരലുകളുടെ ചലനശേഷി തിരികെ നല്കാന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. മധുചന്ദ്ര പറഞ്ഞു.
ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് പ്ലാസ്റ്റിക് സർജറി സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുക എന്നത് പ്രധാനമാണ്. അറ്റുപോയ ശരീരഭാഗം വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് പോളിത്തീൻ കവറിൽ അടച്ച് മുകളിലും താഴെയുമായി ഐസിൽ പൊതിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കേണ്ടത്. സമയം വൈകുന്തോറും ആ ഭാഗത്തെ കോശങ്ങൾ നശിക്കുകയും ശാസ്ത്രക്രിയ സങ്കീർണമായി തീരുകയും ചെയ്യുമെന്ന് ഡോ. നിപുൺ പറഞ്ഞു.
Tags : nattu vishesham Four severed stitched together Aster MIMS