ചാരുംമൂട്: മുൻ മന്ത്രിയും ദീർഘകാലം സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന ജി. സുധാകരനു കഴിഞ്ഞ കുറേ വർഷങ്ങളായി സിപിഎം നേതൃത്വത്തിൽനിന്ന് നേരിടേണ്ടിവന്ന അവഗണനയും അപമാനകരമായ പരാമർശങ്ങളും അത്യന്തം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
,ആറു ദശാബ്ദത്തിലേറെ നീണ്ട പാർട്ടി പ്രവർത്തന ചരിത്രവും നാല്പതു വർഷത്തിലധികം സംസ്ഥാന കമ്മിറ്റിയംഗത്വവുമുള്ള ഒരാളോട് ഇത്തരത്തിൽ പെരുമാറുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആത്മാവിനോടുള്ള അവഗണനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയുടെ കാലത്ത് നിരോധനം ലംഘിച്ച് സമരം നടത്തി അറസ്റ്റും ജയിൽവാസവും ഉൾപ്പെടെ സഹിച്ചിട്ടുള്ള ഒരാളുടെ രാഷ്ട്രീയ ജീവിതാനുഭവങ്ങളെ പരിഗണിക്കാതെയും പൊതുപരിപാടികളിൽനിന്ന് പോലും വിട്ടുനിർത്തിയും പ്രവർത്തിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ജി. സുധാകരൻ കൈപിടിച്ച് വളർത്തിയ ജില്ലയിൽനിന്നുള്ളഎംഎൽഎമാരും മന്ത്രിമാരും അടക്കമുള്ളവർ ഇപ്പോൾ കാണിക്കുന്നത് അവഗണനയും അധിക്ഷേപവും വഞ്ചനയുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് രൂക്ഷമായി വിമർശിച്ചു.
രാഷ്ട്രീയത്തിൽ വളർച്ച കൈവരിക്കാൻ സഹായിച്ച മുതിർന്ന നേതാവിനെ പൊതുവേദികളിൽ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് നന്ദികേടിന്റെ രാഷ്ട്രീയത്തിന്റെ ഉദാഹരണമായാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. അതിനാൽ, മാന്യതയും പരിഗണനയും ഉറപ്പുള്ള മതേതര ജനാധിപത്യ വേദിയിലേക്ക് സുധാകരനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Tags : Sudhakaran nattuvishesham local news