കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് തുടക്കംകുറിച്ചു കതിനാവെടികൾ മുഴങ്ങുന്നു.
കൊടുങ്ങല്ലൂർ: മകരസംക്രമദിനത്തിൽ കാവിൽ മുഴങ്ങിയ 1001 കതിനാവെടികളോടെ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി.
സമ്പൂർണ നെയ്വിളക്ക് തെളിഞ്ഞശേഷമാണ് കതിനകൾക്ക് തീപകർന്നത്. രാത്രി ചിലമ്പാട്ടം അരങ്ങേറി. ഒന്നാം താലപ്പൊലി നാളായ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തെക്കേനടയിലെ കുരുംബാംമ്മയുടെ നടയിൽനിന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ പഞ്ചവാദ്യത്തിന് നേതൃത്വംനൽകും.
അഞ്ച് ആനകൾ അണിനിരന്ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പ് കാവിൽ പ്രവേശിക്കുന്നതോടെ ഒമ്പതാനകളാകും. പഞ്ചവാദ്യം കൊട്ടിയൊഴിയുമ്പോൾ പാണ്ടിമേളം തുടങ്ങും. ചേരാനെല്ലൂർ ശങ്കരൻകുട്ടൻ മാരാർ പാണ്ടിമേളത്തിന് പ്രാമാണ്യംവഹിക്കും.
കൊടുങ്ങല്ലൂരിൽ ഇന്നുമുതൽ ഗതാഗതനിയന്ത്രണം
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഇന്നു മുതൽ 18 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കുപോകുന്ന ഓർഡിനറി ബസുകൾ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേണ്ടതും തിരികെ ചന്തപ്പുരയിൽനിന്ന് ഗുരുവായൂർ ഭാഗത്തേയ്ക്ക് യാത്ര തുടരേണ്ടതുമാണ്.
ഗുരുവായൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേയ്ക്കുപോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി കൊടുങ്ങല്ലൂർ ബൈപ്പാസ്, കോട്ടപ്പുറം വഴി എറണാകുളത്തേയ്ക്ക് യാത്ര തുടരണം. മറ്റു വാഹനങ്ങൾ ടൗണിലേക്ക് വരാതെ നേരിട്ട് ബൈപ്പാസ് വഴി യാത്ര തുടരണം.
അഴിക്കോട് എറിയാട് എന്നിവടങ്ങളിൽനിന്നു കൊടുങ്ങല്ലൂരിലേയ്ക്കുവരുന്ന ഓർഡിനറി ബസുകൾ കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം. അവിടെനിന്നുതന്നെ ടൗണിലേക്ക് കയറാതെ യാത്ര തുടരണം.
എറണാകുളം ഭാഗത്തുനിന്നു വരുന്ന ബസുകൾ കോട്ടപ്പുറം സിഗ്നലിൽനിന്ന് ബൈപ്പാസിൽ കയറി ചന്തപ്പുരയിലെത്തി യാത്രക്കാരെ ഇറക്കി യാത്ര തുടരണം. എറണാകുളം ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേയ്ക്കുപോകുന്ന മറ്റു വാഹനങ്ങൾ കോട്ടപ്പുറം സിഗ്നലിൽനിന്ന് ബൈപ്പാസിൽ കയറി ചന്തപ്പുര വഴി യാത്ര തുടരേണ്ടതാണ്.
മാള, കൃഷ്ണൻകോട്ട, പറവൂർ എന്നിവടങ്ങളിൽനിന്നു വരുന്ന ബസുകൾ കൊടുങ്ങല്ലൂർ ചേരമാനിൽനിന്ന് ബൈപ്പാസിൽകയറി കൊടുങ്ങല്ലൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിലെത്തിച്ചേരേണ്ടതും അവിടെനിന്ന് സർവീസ് റോഡ് വഴി തന്നെ കോട്ടപ്പുറം വഴി തിരികേപോകേണ്ടതാണ്.
തൃശൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നു വരുന്ന ബസുകൾ കൊടുങ്ങല്ലുർ ട്രസ്റ്റ് ബസ് സ്റ്റാന്റിൽ യാത്ര അവസാനിക്കേണ്ടതും അവിടെനിന്ന് യാത്രക്കാരെ കയറ്റി യാത്ര തുടരണം.
അഴിക്കോട്, എറിയാട് എന്നിവിടങ്ങളിൽനിന്നുവരുന്ന കാറടക്കമുളള വാഹനങ്ങൾ ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതും ടൗണിലേക്ക് കയറാൻ പാടില്ലാത്തതുമാണ്.
തൃശൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നുവരുന്ന ഹെവി വാഹനങ്ങൾ കോണത്തുകുന്നിൽനിന്നുതിരിഞ്ഞ് എസ്എൻ പുരം വഴി പോകേണ്ടതും അല്ലാത്ത പക്ഷം ട്രാഫിക്ക് ക്രമീകരണസമയത്ത് കെകെടിഎം കോളജ് ഗ്രൗണ്ട് പരിസരത്തും പാർക്ക് ചെയ്യേണ്ടതും ട്രാഫിക്ക് ക്രമീകരണസമയത്തിനുശേഷം യാത്ര തുടരേണ്ടതുമാണ്.
തെക്കേനടയിൽ പോസ്റ്റോഫീസ് പരിസരത്ത് രാവിലെ 11വരെ മാത്രമെ പാർക്കിംഗ് അനുവദിക്കുകയുളളു.
Tags : Gunshots rang nattuvishesham lcoal news