കാഞ്ഞങ്ങാട്: മലയോരത്തു ജനിച്ച് കാഞ്ഞങ്ങാട്ട് പഠിച്ചുവളർന്ന ഒരു കുട്ടിയുടെ സ്വപ്നങ്ങൾക്ക് എത്രത്തോളം ഉയരാനാകുമെന്ന് മാവുങ്കാലിലെ ഹർഷൻ രാഘവനോടു ചോദിച്ചാൽ ആകാശത്തോളം എന്നാകും ഉത്തരം. മാവുങ്കാൽ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിൽനിന്ന് പ്ലസ്ടു കഴിഞ്ഞിറങ്ങി ഏവിയേഷൻ കോഴ്സിനു ചേർന്ന ഹർഷൻ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയത് ഇരുപതാം വയസിലാണ്. ഒരു വർഷത്തിനകം ഇപ്പോൾ ഇൻഡിഗോ വിമാനക്കമ്പനിയിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്.
പ്ലസ്ടു കഴിഞ്ഞിറങ്ങിയതിനു പിന്നാലെ പരമ്പരാഗത കോഴ്സുകൾക്കോ മെഡിക്കൽ - എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾക്കോ ചേരുകയെന്ന പതിവുവഴി സ്വീകരിക്കാൻ ഹർഷന് വിമുഖതയായിരുന്നു. ജ്യേഷ്ഠൻ അർജുൻ നീറ്റ് പരീക്ഷ പാസായി എംബിബിഎസിന് പ്രവേശനം നേടിയിരുന്നിട്ടും ആ വഴിക്കു പോകാൻ ഹർഷന് മനസുണ്ടായിരുന്നില്ല. സ്വന്തമായ താത്പര്യവും വെല്ലുവിളികൾ ഏറ്റെടുക്കാനും പ്രയത്നിക്കാനുമുള്ള മനസും മാത്രം കൈമുതലാക്കിയാണ് പൈലറ്റാവുകയെന്ന മോഹം അച്ഛനമ്മമാരോടു പറഞ്ഞത്.
ഡൽഹിയിൽ ജോലിചെയ്യുന്ന അച്ഛൻ രാഘവൻ നായർ ആ ആഗ്രഹത്തിനൊപ്പം നിന്നതോടെ ഹർഷൻ ഡൽഹിയിലെ ഏവിയേഷൻ അക്കാദമിയിൽ ചേർന്നു. പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിനു മുമ്പുള്ള നിരവധി പരീക്ഷകളും വിവിധ ഘട്ടങ്ങളിലായി 200 മണിക്കൂർ വിമാനം പറത്തിക്കൊണ്ടുള്ള കാൺപൂരിലെ പ്രായോഗിക പരിശീലനവും ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് ഹർഷന്റെ ആത്മവിശ്വാസത്തിന് അടിവരയിടുന്നതായി.
അച്ഛൻ കമ്പല്ലൂർ സ്വദേശിയായ രാഘവൻ നായർ ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിൽ ജോലിചെയ്യുകയാണ്. ചിറ്റാരിക്കാലിനു സമീപം കമ്മാടം സ്വദേശിനിയായ അമ്മ സുമയ്ക്കൊപ്പം മാവുങ്കാലിലെ വീട്ടിലാണ് ഹർഷനും ജ്യേഷ്ഠൻ അർജുനും വളർന്നത്. എംബിബിഎസ് പൂർത്തിയാക്കിയ അർജുൻ ഇപ്പോൾ ബംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ ഉപരിപഠനം നടത്തുകയാണ്.
Tags : Nattuvishesham Districtnews Harshan's