പയ്യന്നൂര്‍: എഴുപതിന്റെ നിറവിലെത്തിയ കുഞ്ഞിമംഗലത്തെ പി.പി. രാജന് പ്രണയം പച്ചപ്പിനോടാണ്.തീരത്തിന്റെ ജൈവമതിലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന കണ്ടല്‍ക്കാടുകളുടെ ഉത്പാദനത്തിലും വ്യാപനത്തിലും സംരക്ഷണത്തിലും രാജൻ നല്കിയ സംഭാവനകള്‍ കേരളം മുഴുവന്‍ ചര്‍ച്ചയാവുകയാണ്.
ചെറു മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും പ്രജനന കേന്ദ്രമായ കണ്ടല്‍വനങ്ങള്‍ക്ക് ഉഷ്ണ മേഖല കാടുകള്‍ ആഗിരണം ചെയ്യുന്ന കാര്‍ബണിനേക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നതാണ് പ്രത്യേകത.
കണ്ടല്‍ കാടുകളുടെ വിസ്തൃതിയില്‍ കണ്ണൂര്‍ ജില്ലക്ക് ഒന്നാം സ്ഥാനവും എറണാകുളം, കാസര്‍ഗോഡ് ജില്ലകള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങളുമാണുള്ളത്. ഇതില്‍ 43 എക്കറുകളിലായി കുഞ്ഞിമംഗലത്ത് നിലനില്‍ക്കുന്ന കണ്ടല്‍ സമൃദ്ധിക്ക് കാരണം അരനൂറ്റാണ്ടായി കണ്ടലുകള്‍ക്കായി രാജന് ഉഴിഞ്ഞു വെച്ച ജീവിതമാണ്.
ഇതില്‍ ശ്രദ്ധേയമായത് കണ്ടല്‍ നശിപ്പിക്കുന്ന ഭൂമാഫിയകള്ക്കെതിരേ രാജൻ നടത്തിയ നിയമ യുദ്ധവും അതിന്റെ വിജയവുമാണ്.പയ്യന്നൂര്‍ കോളജില്‍ പഠിക്കുമ്പോള്‍ കാമ്പസിനുളളില്‍ ഒരേക്കര്‍ സ്ഥലത്ത് വനം നട്ടുപിടിപ്പിച്ച
പയ്യന്നൂര്‍ കോളജിലെ മുന്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തനുമായ ജോണ്‍സി ജേക്കബില്നിന്നും ലഭിച്ച പ്രചോദനമാണ് കണ്ടലുകളോടുള്ള പ്രണയം രാജനിലുണ്ടാക്കിയത്. ജോണ്‍സി മാഷ് കാണിച്ച നിനിമകള്‍ പരിസ്ഥിതി സ്നേഹവും വളര്‍ത്തി.
അവിടം മുതലാണ് രാജന് കണ്ടല്‍ പച്ചപ്പിന്റെ കൂട്ടുകാരനായത്. പെരുമ്പ മുതലുള്ള പുഴയോരത്ത് തോണിയിലെത്തി കണ്ടലുകള്‍ നട്ടുപിടിപ്പിക്കലായിരുന്നു ആദ്യ ദൗത്യം. ഇത് അവേശമായി മാറിയപ്പോള്‍ 1998ല്‍ മൂന്ന് സെന്റെ സ്ഥലം വാങ്ങി അതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹകരത്തോടെ കണ്ടലുകള്‍ വെച്ചുപിടിപ്പിച്ചു. ഇത് വിജയമായപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സീക്കുമായി സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിച്ചത്. കണ്ണൂര്‍ കണ്ടല്‍ പ്രൊജക്ടിന്റെ തോണിയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന ക്ലാസുകള്‍ സംഘടിപ്പിച്ചും ഗവേഷണ വിദ്യാര്‍ഥികളെ സഹായിച്ചും മുന്നേറുന്നതിനിടയിലാണ് കണ്ടല്‍ സംരക്ഷണത്തിനായുള്ള നിയമയുദ്ധമാരംഭിച്ചത്.
കണ്ടലുകള്‍ക്ക് തുണയായി കോടതി ഉത്തരവ്
കണ്ടലുകള്ക്കാകെ നിയമ പരിരക്ഷ ഉറപ്പാക്കാനായി രാജൻ നടത്തിയ നിയമയുദ്ധം ശ്രദ്ധേയമായ ഒന്നാണ്. കുഞ്ഞിമംഗലം പൊരുണിവയലിന് സമീപം 2023ല്‍ ഏക്കര്‍ കണക്കിന് പ്രദേശത്തെ കണ്ടലുകള്‍ മണ്ണിട്ട് നശിപ്പിച്ചവര്ക്കെതിരേയായിരുന്നു ഒറ്റയാള്‍ പോരാട്ടം. ഇതിനൊടുവിലാണ് തീരദേശ പരിപാലന ചട്ടപ്രകാരം കണ്ടല്‍ നശീകരണം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ കണ്ടെത്തലുണ്ടായത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 13നാണ് കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.
കണ്ടല്‍ വനഭൂമിയില്‍ തള്ളിയ മണ്ണും കെട്ടിടാവശിഷ്ടങ്ങളും പൂര്‍ണമായും നീക്കം ചെയ്യാനും നശിപ്പിക്കപ്പെട്ട കണ്ടലുകള്‍ക്ക് പകരമായി മൂന്നിരട്ടി കണ്ടലുകള്‍ നട്ടുപിടിപ്പിക്കാനുമായിരുന്നു കോടതിയുത്തരവ്. കണ്ണൂര്‍ ജില്ലയിലെ കണ്ടല്‍ക്കാടുകളുടെ നാശം തടയാന്‍ നിരീക്ഷണ സംവിധാനമേര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു.
കൂടാതെ കണ്ടല്‍ കാടുകളില്‍ നിക്ഷേപിച്ച മണ്ണും മറ്റും നീക്കി പുതിയ കണ്ടലുകള്‍ വെച്ച് പിടിപ്പിക്കാനുള്ള ചെലവ് ഭൂവുടമകളില്‍ നിന്നീടാക്കാനും സുപ്രധാനമായ ഉത്തരവിലുണ്ടായിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് കണ്ടല്‍ ചെടികള്‍ ഇവിടെ നട്ടു പരിപാലിക്കുന്നത്. രാജന് നേടിയ കോടതി ഉത്തരവ് സംസ്ഥാനമൊട്ടുക്കുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സഹായകമായിട്ടുണ്ടെന്നതാണ് പ്രത്യേകത. ഈ ഉത്തരവ് കണ്ടല്‍ നശിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതും കേരളത്തിലെ കണ്ടലുകള്‍ക്ക് ഉണര്‍ത്തുപാട്ടുമായി മാറിയിരിക്കുകയാണ്.
Tags : nattu vishesham Kandal forest