വെള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മേവെള്ളൂർ കൊല്ലംപറമ്പിൽ ഓമനയുടെ വീടിനോട് ചേർന്നുള്ള ഭാഗം മഴയെ തുടർന്ന് ഇടിഞ്ഞ് താണതോടെ തകർച്ചാ ഭീഷണിയിലായ വീട്.
വെള്ളൂർ: ശക്തമായ മഴയിൽ വീടിന്റെ മുറ്റം സംരക്ഷണഭിത്തിയടക്കം രണ്ടരയാൾ താഴ്ചയിലേക്ക് ഇടിഞ്ഞുതാണു. മഴ തുടർന്നാൽ വീട് നിലം പൊത്തുമെന്ന ഭീതിയിൽ നിർധന കുടുംബം. വെള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മേവെള്ളൂർ കൊല്ലംപറമ്പിൽ ഓമനയുടെ വീടിനോട് ചേർന്നുള്ള ഭാഗമാണ് ഇന്നലെ പുലർച്ചെ ഇടിഞ്ഞ് താഴ്ന്നത് .
വീടിരിക്കുന്നതിന്റെ രണ്ടുമീറ്റർ അകലെവരെ മണ്ണ് കൽക്കെട്ടോടെ ഇടിഞ്ഞുതാഴുകയായിരുന്നു. മഴ കനത്ത് പെയ്തതോടെ വെള്ളം താഴ്ന്ന് മണ്ണ് ദുർബലമായതാണ് കുടുംബത്തിന് തിരിച്ചടിയായത്.
14വർഷം മുമ്പ് ഭർത്താവ് കൃഷ്ണൻകുട്ടി മരിച്ചതിനെത്തുടർന്ന് 65കാരിയായ ഭാര്യ ഓമനയും രണ്ട് മക്കളും മകളുടെ വിദ്യാർഥിയായ മകനുമാണ് വീട്ടിൽ താമസിക്കുന്നത്. ആറര സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. പഞ്ചായത്തിന്റെ ധന സഹായത്തോടെ മുപ്പത് വർഷം മുമ്പാണ് വീട് നിർമിച്ചത്.
പെരുവയിൽ പൂക്കട നടത്തിക്കിട്ടുന്ന തുച്ഛ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വരുന്നത്. വീട് തകർന്ന് കിടപ്പാടം നഷ്ടമായാൽ വഴിയാധാരമാകുമെന്നും മറ്റൊരു വീട് നിർമിക്കാൻ തനിക്ക് മാർഗമില്ലെന്നും ഓമന പറഞ്ഞു. മണ്ണ് ഇടിഞ്ഞ് വീട് തകരാതിരിക്കാൻ ഉടൻ പ്രതിരോധം തീർത്താൽ മാത്രമേ നിർധന കുടുംബത്തെ രക്ഷിക്കാനാകുവെന്ന് പഞ്ചായത്ത് അംഗം ടി.വി. ബേബി പറഞ്ഞു.
Tags : Local News Nattuvishesham Kottayam