പ്രതീകാത്മക ചിത്രം
അടിമാലി: ഹോട്ടൽ ജീവനക്കാർക്കുനേരേ വിനോദസഞ്ചാരികളുടെ ആക്രമണം. പാലക്കാടുനിന്നെത്തിയ വിനോദസഞ്ചാരികളാണ് അടിമാലി ജന്നാ റെസിഡൻസിയിലെ ജീവനക്കാരെ ആക്രമിച്ചത്. സംഭവത്തിൽ മൂന്നുപേരെ അടിമാലി പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. മൂന്നാർ സന്ദർശനത്തിന് എത്തിയ 25 അംഗ സംഘം അടിമാലി ജന്നാ റെസിഡൻസിയിൽ ഭക്ഷണം കഴിക്കുന്നതിനായി എത്തി. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനുശേഷം പുറത്തിറങ്ങിയ സംഘം ടൂർ പാക്കേജ് എടുത്ത പാക്കേജറുമായി വാക്കു തർക്കത്തിലായി. ഇവർ തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ ജന്ന റെസിഡൻസി മാനേജർ നിഷാദിനെ സഞ്ചാരികൾ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ആക്രമണത്തിൽ നിഷാദിന്റെ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റു. ഹോട്ടലിലെ ജീവനക്കാരായ അനന്തു, മുർഷിദിൽ ഇസ്ലാം എന്നിവരെയും സംഘം ആക്രമിച്ചു. ഇവർക്കും തലയ്ക്ക് പരിക്കേറ്റു. നിഷാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് സഞ്ചാരികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാലപ്പുറം സ്വദേശികളായ അരുൺ സോമൻ, മുഹമ്മദ് റിയാസ്, ലക്കിടി സ്വദേശി അലി അക്ബർ എന്നിവരെയാണ് അടിമാലി പോലീസ് പിടികൂടിയത്.
Tags : injured Nattuvishesham DistrictNews