വിഴിഞ്ഞം : വിഴിഞ്ഞം വെങ്ങാനൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. ആറര പവന്റെ ആഭരണങ്ങളും 15000 രൂപയും നഷ്ടമായി. വെങ്ങാനൂർ നീലികേശി മുടിപ്പുരയ്ക്കു സമീപം ആദിത്യയിൽ മനോജിന്റെ വീട്ടിലായിരുന്നു മോഷണം.
ഹാളിലെ ജനാലക്കന്പികൾ മുറിച്ച് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് അപഹരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിനും പത്തിനും ഇടയിലാണു മോഷണം നടന്നതെന്നു വീട്ടുകാർ പോലീസിനു മൊഴിനൽകി. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ദരും ശ്വാനസേനയും സ്ഥലത്ത് പരിശോധന നടത്തി. മോഷ്ടാക്കളെന്നു സംശയിക്കുന്നവരുടെ വിരലടയാളം ലഭിച്ചതായും പോലീസ് പറയുന്നു. എന്നാൽ മോഷണം നടന്ന രീതിയും വീട്ടുകാരുടെ മൊഴിയിലെ പൊരുത്തക്കേടും സംശയത്തിനിടവരുത്തിയതായും പറയപ്പെടുന്നു. തൊട്ടടുത്ത് ഒരു വീടു പണിയും നടക്കുന്നുണ്ട്.
അവിടെ സൂക്ഷിച്ചിരുന്ന ഇരുമ്പ് കട്ടർ എടുത്ത മോഷ്ടാക്കൾ മോഷണം നടന്ന വീട്ടിനുള്ളിൽ കയറി സ്വിച്ച് ബോർഡിൽനിന്നുള്ള കറണ്ട് ഉപയോഗിച്ച് ജനൽ കമ്പികൾ മുറിച്ചതായാണ് പോലീസിന്റെ. പുറകുശത്തെ വാതിൽവഴി മോഷ്ടാക്കൾ അകത്തു കടന്നിരിക്കാമെന്നും വീട്ടുകാർ പറയുന്നു. മോഷണം നടത്തിയതു വീടുമായി ഏറ്റവും അടുത്തുള്ളവരാകാമെന്നും വിഴിഞ്ഞം പോലീസ് കരുതുന്നു.
Tags : nattu vishesham House burglary