ഉരുൾപൊട്ടലിൽ കൃഷി നശിച്ചതിന് പിന്നാലെ വീട് ജപ്തി ചെയ്യുമെന്ന ബാങ്ക് നോട്ടീസ് കൈപ്പറ്റിയ പൂളക്കുറ്റിയിലെ പുത്തൻവീട്ടിൽ രജീഷ്.
ഉരുൾപൊട്ടലിൽ സർവവും പോയി, നാലാണ്ടിനുശേഷവും സഹായമില്ല
കണിച്ചാർ: പ്രകൃതി ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങാകേണ്ട അധികൃതർ കണ്ണ് അടയ്ക്കുമ്പോൾ, കിടപ്പാടം പോലും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഒരു കുടുംബം.
2022 ഓഗസ്റ്റ് ഒന്നിന് കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റിയിലും മാടശേരി മലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കൃഷി പൂർണമായും നശിച്ച പൂളക്കുറ്റി പുത്തൻവീട്ടിൽ പി.വി. രജീഷും കുടുംബവുമാണ് ഇപ്പോൾ ജപ്തി ഭീഷണിയിലായത്.
ബാങ്കിൽനിന്ന് ലഭിച്ച ജപ്തി നോട്ടീസ് കൈപ്പറ്റിയതോടെ ഇനി എങ്ങോട്ടുപോകുമെന്നറിയാതെ നിസഹായാവസ്ഥയിലാണ് ഈ കുടുംബം. പലിശയടക്കം 17,05,902 രൂപ തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസിൽ ഉള്ളത്. ദുരന്തം ഉണ്ടായി നാലുവർഷം പിന്നിട്ടിട്ടും കൃഷിനാശം സംഭവിച്ച തങ്ങൾക്ക് സർക്കാരിൽനിന്ന് യാതൊരുവിധ നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രജീഷ് വേദനയോടെ പറയുന്നു.
ജീവിതമാർഗമായിരുന്ന കൃഷിയെല്ലാം ഒലിച്ചുപോയതോടെ വായ്പ തിരിച്ചടവ് മുടങ്ങുകയായിരുന്നു. തങ്ങൾക്കുണ്ടായ കൃഷിനാശത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നും, വായ്പയുടെ പലിശ ഒഴിവാക്കി തിരിച്ചടവിന് ഇളവുകൾ അനുവദിച്ചു തരണമെന്നുമാണ് രജീഷിന്റേയും കുടുംബത്തിന്റേയും ആവശ്യം.