പ്രതീകാത്മക ചിത്രം
ആലപ്പുഴ: ചേർത്തലയിൽ പൊതുമേഖലാ ബാങ്കിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരി ഇടപാടുകാരെ കബളിപ്പിച്ച് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തെന്ന സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്ബിഐ ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് എംപ്ലോയീസ് യൂണിയൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു താത്കാലിക ജീവനക്കാരിക്ക് ഒറ്റയ്ക്ക് രണ്ടുകോടിയോളം രൂപ തട്ടിയെടുക്കാൻ കഴിയില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം.
ആരോപണവിധേയയായ ജീവനക്കാരി ആത്മഹത്യാശ്രമത്തെതുടർന്ന് വിഷം ഉള്ളിൽച്ചെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്കിന്റെ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.
ബാങ്കുകളിലെ ജീവനക്കാരുടെ കുറവും വർധിച്ചുവരുന്ന ജോലിഭാരവും കാരണം ക്ലർക്ക്, കാഷ്യർ, സബ് സ്റ്റാഫ് തസ്തികകളിൽ ജീവനക്കാരില്ലാത്തപ്പോൾ താത്കാലിക, കരാർ ജീവനക്കാരെ ക്ലറിക്കൽ ജോലികൾ ഉൾപ്പെടെ ഏൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് ജീവനക്കാരെ ചെക്കുകൾ മാറ്റുന്നതിനോ കൗണ്ടർ സഹായികളായി ഇരുത്തുന്നതിനോ നിക്ഷേപം സ്വീകരിക്കുന്നതിനോ ചുമതലപ്പെടുത്തരുതെന്നും യൂണിയൻ പ്രസിഡന്റ് അനിയൻ മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു.