കരുവാരകുണ്ടിലെ ചെറുമ്പ്ഇക്കോ വില്ലേജ് പരിസരത്തെ കപ്പ കൃഷി.
കരുവാരക്കുണ്ട്: പ്രാദേശിക വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോടികൾ മുടക്കി ഒരുക്കിയ ചെറുന്പ് ഇക്കോ വില്ലേജ് നാശത്തിൽ. കൃത്യമായ പരിപാലനവും വികസന പ്രവർത്തനങ്ങളും ഇല്ലാത്തതിനാൽ പദ്ധതിക്കായി മുടക്കിയ കോടികണക്കിന് രൂപ വെറുതെ പോകുന്ന സ്ഥിതിയാണ്. ഇക്കോ വില്ലേജിന്റെ ചില ഭാഗങ്ങളിൽ മണൽ അടിഞ്ഞുകൂടി ഉപയോഗയോഗ്യമല്ലാതായതോടെ നാട്ടുകാരിൽ ചിലർ അവിടെ കപ്പകൃഷി നടത്തുകയാണ്.
കപ്പച്ചെടികൾ വളർന്ന് പന്തലിച്ചതോടെ പ്രദേശം കാടുപിടിച്ച രൂപത്തിലുമായി. ഇത് പ്രദേശം സാമൂഹിക വിരുദ്ധ കേന്ദ്രമാകാനുള്ള സാധ്യതയും വർധിപ്പിക്കുകയാണ്. കോടികൾ തുലച്ച പദ്ധതിയെന്ന വിമർശനമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതും പരിസര ശുചിത്വക്കുറവും സന്ദർശകരുടെ മനംമടുപ്പിക്കുന്ന പ്രധാന പ്രശ്നങ്ങളായി തുടരുകയാണ്.
ടൂറിസം വികസനത്തിനായി നടപ്പാക്കിയ പദ്ധതി വേണ്ടത്ര പരിപാലനവും നവീകരണവുമില്ലാതെ കിടക്കുന്ന സാഹചര്യത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഒഴിവ് സമയങ്ങൾ ഉല്ലാസകരമാക്കാൻ എത്തുന്ന സന്ദർശകരെ വരവേൽക്കാൻ ഒരുക്കിയ ഇക്കോ വില്ലേജ് കപ്പത്തോട്ടമായി മാറിയോ എന്ന ചോദ്യമാണ് നാട്ടുകാരും സന്ദർശകരും ഉയർത്തുന്നത്.
പദ്ധതി പ്രദേശം നവീകരിച്ച് സംരക്ഷിക്കാനും പദ്ധതിയുടെ ഉദേശലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Tags : Local News Nattuvishesham Malappuram