ഒറ്റപ്പാലം: കാടുവെട്ടാൻ ജോലിക്കാരെ കിട്ടാതെ വന്നതോടെ കൗൺസിലർതന്നെ ആ ദൗത്യം ഏറ്റെടുത്തു. ഒറ്റപ്പാലം നഗരസഭയിൽ മുപ്പത്തിമൂന്നാം വാർഡിലാണ് കാടുംപൊന്തയും നിറഞ്ഞ വഴിത്താരകൾ വെട്ടി വൃത്തിയാക്കുന്ന ദൗത്യം സ്വയം ഏറ്റെടുത്തത്.
സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കി മെഷീനുംവാങ്ങി വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒറ്റയ്ക്കങ്ങു നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഗരസഭ വേതനകുടിശിക വരുത്തിയതോടെ ഇവരാരും ജോലിക്ക് ഇറങ്ങാത്ത സാഹചര്യമാണ്.
മഴ പെയ്തതോടെ കാട്ടുചെടികൾ വളർന്ന് ഇഴജന്തുക്കൾ സ്വൈരവിഹാരം നടത്താൻ തുടങ്ങിയതോടെ വാർഡിൽ പലയിടങ്ങളിൽനിന്നും പരാതികളുയർന്നു. പലരെയും കാടുവെട്ടിത്തെളിക്കാൻ സമീപിച്ചെങ്കിലും ആരെയും ലഭിച്ചില്ല. പിന്നീട് ഒന്നും നോക്കിയില്ല.
കൗൺസിലർ തന്നെ തൊഴിലാളിയുടെ വേഷം അണിഞ്ഞു. മെഷീൻ ഉപയോഗിച്ച് അങ്കണവാടി പരിസരമാണ് ആദ്യം വൃത്തിയാക്കിയത്. ഇനി സ്വന്തമായിതന്നെ കാടുവെട്ടൽ തുടരാൻ തന്നെയാണ് കൗൺസിലറുടെ തീരുമാനം.