പാറശാല: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മറ്റു ക്ഷേത്രങ്ങളിലും വലിയ തിരുവാഭരണക്കൊള്ളയെന്ന് വ്യക്തമാക്കി തിരുവാഭരണം കമ്മീഷണറുടെ കത്ത്.
നെയ്യാറ്റിന്‍ക അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ രജിസ്റ്റര്‍ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും തൃക്കണ്ണും തിരുമുഖവും സ്വര്‍ണമുദ്രപ്പൊതിയുമടക്കം അമൂല്യവസ്തുക്കളുടെ വിവരങ്ങളില്‍ വ്യക്തതയില്ലെന്നും തിരുവാഭരണം കമ്മീഷണറുടെ കത്തില്‍ പരാമര്‍ശം. ക്രമക്കേട് കണ്ടെത്തിയത് 20ഓളം ക്ഷേത്രങ്ങളിലെ കോടികള്‍ മൂല്യമുള്ള തിരുവാഭാരണങ്ങളുടെ രജിസ്റ്റുകളിലും കണക്കുകളിലും.
നെയ്യാറ്റിന്‍കര ദേവസ്വത്തിലെ 4,900 ഗ്രാം സ്വര്‍ണക്കാല്‍ ഉള്‍പ്പെടെ രജിസ്റ്ററിലെ 350 ഓളം ഇനങ്ങള്‍ സംബന്ധിച്ചു വ്യക്തതയില്ലെന്നും കത്തില്‍ പറയുന്നു. ഒറ്റശേഖരമംഗലം ദേവസ്വത്തിന് 2008നുശേഷം ലഭിച്ച വെള്ളി ത്തിരുമുഖം, ടിആര്‍ 132 ആയി ചേര്‍ത്ത തിരുവാഭരണം എന്നിവ മോഷണം പോയി. പാറശാല ദേവസ്വത്തിലെ സ്വർണക്കട്ടിയും 60ല്‍ അധികം ഇനങ്ങളും കാണാനില്ല. മുര്യങ്കര ദേവസ്വത്തിലെ സ്വര്‍ണ മുദ്രപ്പൊതി സംബന്ധിച്ചും രജിസ്റ്ററില്‍ വ്യക്തതയില്ല.
രാമേശ്വരം ദേവസ്വത്തിലെ സ്വര്‍ണത്താലികള്‍, ചന്ദ്രക്കല, സ്വര്‍ണചെയിന്‍ ഉള്‍പ്പെടെ 70 ഇനങ്ങള്‍, വെങ്ങാനൂര്‍ ദേവസ്വത്തിലെ 16 ഗ്രാം സ്വര്‍ണമാല ഉള്‍പ്പെടെ 60 ഓളം ഇനങ്ങള്‍, കേളേശ്വരം ദേവസ്വത്തിലെ സ്വര്‍ണ ഗോപിയും 13 ഇന തിരുവാഭരണ വസ്തുക്കളും, വീരണകാവ് ദേവസ്വത്തിലെ വെള്ളിയിലെ താമരപ്പൂവ്, പെരുങ്കുളത്തൂര്‍ ദേവസ്വത്തിലെ വെള്ളിത്തട്ടം, മങ്കാരമുട്ടം ദേവസ്വത്തിലെ വെള്ളിത്തൃക്കണ്ണ്, തിരുമൂക്ക്, ചന്ദ്രക്കല, അരങ്ങല്‍ ദേവസ്വത്തിലെ വെള്ളി വകകള്‍, വെള്ളി മുദ്രപ്പൊതി, അരുവല്ലൂര്‍ ദേവസ്വത്തിലെ മുഖാഭരണം, വെള്ളിവകകൾ എന്നിവ സംബന്ധിച്ചും രജിസ്റ്ററുകളില്‍ അവ്യക്തയുണ്ട്.
ചെഴുങ്ങാനൂര്‍ ദേവസ്വത്തിലെ എട്ടിനം വകകള്‍, തിരുനാരായണപുരം ദേവസ്വത്തിലെ ഇരുപതും തൃക്കണ്ണപുരം ദേവസ്വത്തിലെ എട്ടും ദേവേശ്വരം ദേവസ്വത്തിലെ പത്തും വെള്ളായണി സബ് ഗ്രൂപ്പ് വെള്ളായണി ദേവസ്വത്തിലെ 29 തിരുവാഭരണവകകളും സംബന്ധിച്ച് വ്യക്തത വരുത്താനും കഴിഞ്ഞിട്ടില്ല. കൂടാതെ ഭരദ്വാജഋഷീശ്വരം ദേവസ്വത്തിലെ തിരുവാഭരണം രജിസ്റ്ററില്‍ ചേര്‍ക്കാത്ത സ്വര്‍ണ ചന്ദ്രക്കല ഉള്‍പ്പെടെയുള്ള ഏതാനും ഇനങ്ങള്‍ ശാന്തി സൂക്ഷിച്ചു വരുന്നതായും കണ്ടെത്തി. മാണിനാട് ദേവസ്വത്തിലെ ആറിനങ്ങള്‍ ഗോള്‍ഡ് മോണിറ്റൈസേഷനു വേണ്ടി ഉപയോഗിച്ചെങ്കിലും അത് തിരുവാഭരണം രജിസ്റ്ററില്‍ കുറവ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളയ്ക്കു പിന്നാലെയാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മുഴുവൻ ക്ഷേത്രങ്ങളിലെയും തിരുവാഭരങ്ങൾ, വിലപിടിപ്പുള്ള ഉരുപ്പടികൾ എന്നിവ പരിപാലിക്കുന്നത് സംബന്ധിച്ച് കണക്കെടുപ്പു തുടങ്ങിയത്. തുടര്‍ന്നാണ് സബ് ഗ്രൂപ്പ് ഓഫീസര്‍മാരില്‍നിന്നും റിപ്പോര്‍ട്ട് ശേഖരിച്ച് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ വഴി തിരുവാഭരണം കമ്മീഷര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ആ റിപ്പോര്‍ട്ടിലാണ് കോടികള്‍ വിലമതിക്കുന്ന തിരുവാഭരണങ്ങളുടെ പരിപാലനത്തില്‍ വീഴ്ച കണ്ടെത്തിയത്.
മലയിന് കീഴ് സബ്ഗ്രൂപ്പിലെ രേഖകൾ നിശ്ചിത രീതിയിൽ അല്ലാതെയാണ് നൽകിയത്. രേഖകളിലെ അപരാധതകള് പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് ഹാജരാക്കാനും ദേവസ്വം കമ്മീഷണർ നിര്‍ദേശിച്ചിരുന്നു. 2026 മേയ് 23നു നൽകിയ നിര്‍ദേശത്തില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്ക് വിവരം കൈമാറിയതല്ലാതെ കൂടുതല്‍ പരിശോധന നടത്താന്‍ ദേവസ്വംബോര്‍ഡ് തയാറായിട്ടില്ല.
Tags : Local News Nattuvishesham Thiruvananthapuram