സെക്രട്ടേറിയറ്റ് തീരുമാനം നടപ്പിലാക്കി ഗോവിന്ദൻ
തിരുവനന്തപുരം : പാർട്ടി ജില്ലാ സെക്രട്ടറിയായി വി. ജോയിയെ തന്നെ വീണ്ടും തീരുമാനിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ഇന്നലെ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.
ജില്ലാ സെക്രട്ടേറിയറ്റിനു ശേഷം നടന്ന ജില്ലാ കമ്മിറ്റിയിൽ ജോയി ജില്ലാ സെക്രട്ടറിയായി തുടരുന്നതിൽ മൂന്നുപേർ എതിർപ്പു രേഖപ്പെടുത്തി. എന്നാൽ ജോയി സെക്രട്ടറിയായി തുടരാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി വിട്ടുനിന്നു.
ജോയിയെ സെക്രട്ടറിയാക്കി തീരുമാനിച്ചതിലുള്ള നീരസമാണു ശിവൻകുട്ടി യോഗത്തിൽ പങ്കെടുക്കാത്തതെന്നാണു വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്നും വി. ജോയി മത്സരിച്ചതിനെ തുടർന്നാണു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭ എംപിയുമായ എ.എ. റഹിമിനായിരുന്നു സെക്രട്ടറിയുടെ താത്കാലിക ചുമതല. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ജോയി സെക്രട്ടറി സ്ഥാനത്തേയ്ക്കു സ്വാഭാവികമായും തിരിച്ചെത്തേണ്ടതാണ്. എന്നാൽ പാർലമെന്ററി സ്ഥാനവും പാർട്ടി സംഘടനാ ചുമതലയും ഒരാൾ വഹിക്കുന്നതു സിപിഎം സംഘടനാ രീതിയനുസരിച്ചു ശരിയല്ലെന്ന വാദമാണു ജോയിയെ എതിർക്കുന്ന ജില്ലയിലെ മുതിർന്ന നേതാക്കളായ ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനും ഉണ്ടായിരുന്നത്.
ഈ എതിർപ്പ് രണ്ടുപേരും പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗത്തിൽ വി. ജോയിയെ തന്നെ സെക്രട്ടറിയാക്കാനുള്ള തീരുമാനം ഉണ്ടായി. ഇക്കാര്യം ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ എം.വി. ഗോവിന്ദൻ റിപ്പോർട്ടു ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എം. വിജയകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വി. ജോയിക്കൊപ്പം നിന്നു. ഇതു പാർട്ടി സംസ്ഥാന നേതൃത്വത്തിനു കാര്യങ്ങൾ എളുപ്പമാക്കി.
വി. ശിവൻകുട്ടി നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ശിവൻകുട്ടി അംഗമല്ല. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ ഈ യോഗങ്ങളിൽ അദ്ദേഹത്തിനു പങ്കെടുക്കാം. അതുകൊണ്ടു ജില്ലാ സെക്രട്ടേറിയറ്റിലോ കമ്മിറ്റിയിലോ പങ്കെടുക്കണമെന്നു നിർബന്ധമില്ല. വി. ജോയിയെ വീണ്ടും സെക്രട്ടറിയാക്കിയതിലൂടെ ജില്ലയിലെ നേതാക്കൾക്കിടയിലെ ഗ്രൂപ്പു പോര് പുതിയ തലത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്.
Tags : Local News Nattuvishesham Thiruvananthapuram