പ്രതീകാത്മക ചിത്രം
പാലക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടമേഖലയെ പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്എ) പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനം മലയോര മേഖലയിലെ ജനങ്ങളോടും കർഷകരോടും കാണിക്കുന്ന വഞ്ചനയാണെന്നു കേരള സ്വതന്ത്ര കർഷക സംഘടന (കിഫ) ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം മുഴുവനായി ഉൾപ്പെടുത്തി പുറത്തിറക്കിയ ഈ വിജ്ഞാപനത്തിൽ ഏകദേശം 1,500 ചതുരശ്ര കിലോമീറ്ററോളം (3.7 ലക്ഷം ഏക്കർ) ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ജില്ലയിലെ മണ്ണാർക്കാട്, അട്ടപ്പാടി, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ നിരവധി വില്ലേജുകളിലെ കർഷകരുടെ ഭാവി ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കേരള സർക്കാരിന്റെ അഭ്യർഥനപ്രകാരം രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചകളിലെ വാഗ്ദാനങ്ങളോ കർഷകാനുകൂല നിർദേശങ്ങളോ പുതിയ കരട് വിജ്ഞാപനത്തിൽ പ്രതിഫലിച്ചിട്ടില്ല എന്നത് അതീവ ഗുരുതരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് സർക്കാർ ചർച്ചകൾ നടത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സാധാരണയായി നൽകുന്ന ദീർഘകാലാവധി ഒഴിവാക്കി, ഇത്തവണ വെറും 60 ദിവസത്തിനുള്ളിൽ വിജ്ഞാപനം അന്തിമമാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കർഷകരേയും മലയോര ജനതയേയും കബളിപ്പിക്കുന്നതിന് തുല്യമാണ്.
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങളുടെ ഭൂമി ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും കർഷകർക്ക് അവസരമില്ല. കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്ന അന്തിമ ഇഎസ്എ അതിർത്തി നിർദേശങ്ങളും കെഎംഎൽ, ജിഐഎസ് ഫയലുകളും അടിയന്തരമായി പൊതുജനങ്ങൾക്ക് പരിശോധിക്കാനായി സുതാര്യമായി പ്രസിദ്ധീകരിക്കുക, ഓരോ ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫീസുകളിലും ജനങ്ങൾക്ക് സ്വന്തം സർവേ നന്പറുകൾ പരിശോധിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഹെൽപ്പ് ഡെസ്കുകൾ സജ്ജമാക്കുക, കേന്ദ്ര ഹൈപവർ കമ്മിറ്റിയുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകളുടെ കൃത്യമായ മിനിറ്റ്സ് പുറത്തുവിട്ട് സുതാര്യത ഉറപ്പുവരുത്തുക, ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും പൂർണമായും ഒഴിവാക്കിയുള്ള അതിർത്തി നിർണയം ഉറപ്പാക്കുന്നത് വരെ പുതിയ കരട് അന്തിമമാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ അടിയന്തരമായി ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളും കിഫ ഉന്നയിച്ചു.
മലയോര മേഖലയിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നും സണ്ണി കിഴക്കേക്കരയുടെ അധ്യക്ഷതയിൽ കൂടിയ കിഫ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews