പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: സംസ്ഥാനത്തെ വിസ്തൃതി കൂടിയ നഗരസഭകളിൽ ഒന്നായ നെടുമങ്ങാട് 59 അങ്കണവാടികൾ പ്രവർത്തിക്കുമ്പോഴും ആകെയുള്ള 42 വാർഡുകളിൽ മൂന്നു വാർഡുകളിൽ ഇപ്പോഴും അങ്കണവാടികൾ ഇല്ല.
ഇവിടെയുള്ള മുലയൂട്ടുന്ന അമ്മമാർക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കും സമീപ വാർഡുകളിലെ അങ്കണവാടികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഉളിയൂർ, പതിനൊന്നാംകല്ല് വാർഡുകളിൽ അങ്കണവാടികൾ അനുവദിക്കുന്നതിനു സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചു.
കുട്ടികൾ തീരെ കുറവുള്ള അങ്കണവാടികളിൽ സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾ പുനഃക്രമീകരിച്ച് ഉളിയൂരും പതിനൊന്നാം കല്ലിലും മാറ്റിസ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനു ക്ഷേമകാര്യ സ്റ്റാൻജിംഗ് കമ്മിറ്റിയെ കൗൺസിൽ ചുമതലപ്പെടുത്തി.
ഉളിയൂരിൽ അങ്കണവാടി വേണമെന്നാവശ്യപ്പെടുന്ന പ്രമേയം കൗൺസിലർ ആർ. മധുവും പതിനൊന്നാം കല്ലിൽ അങ്കണവാടിക്കു വേണ്ടിയുള്ള പ്രമേയം കൗൺസിലർ ഹസീന ബീവിയും അവതരിപ്പിച്ചു ചെയർമാൻ ആർ. ജയദേവൻ യോഗത്തിൽ അധ്യക്ഷനായിരുന്നു.
Tags : Anganwadis NattuVishasham DistrictNews