അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന്
ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി.
ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ
അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും
അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും.
ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും.
കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ
കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം
മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട്
മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ
അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ
പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം
നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ
ആശംസകൾ, അഭിവാദ്യങ്ങൾ!
അധ്യാപനം ഒരു തപസ്യ
തൊഴിലിനേക്കാളുപരി കലയും സമർപ്പണവുമാണ് അധ്യാപനം. ജീവിതലാളിത്യവും കരുതലും സ്നേഹവുമാണ് ഓരോ അധ്യാപകന്റെയും മുഖമുദ്രയാകേണ്ടത്. കുട്ടികളെ സ്വന്തം മക്കളായി കണ്ട് സ്നേഹിക്കാനും അവരുടെ ഹൃദയം തൊടാനും അധ്യാപകർക്ക് കഴിയണം. വിദ്യാരംഭം മുതൽ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ പുലർത്തുന്ന സുഹൃദ്ബന്ധമാണ് കുട്ടികളിൽ മൂല്യബോധം രൂപപ്പെടുത്തുന്നതിനുള്ള അടിത്തറ. മൊബൈൽ ഫോണിന്റെ അമിതസ്വാധീനവും സാമൂഹിക ജീർണതകളും കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിക്കുന്ന കാലമാണിത്.
ഇതിന്റെ ഭാഗമായി സ്വന്തം നാടിനെ ഉപേക്ഷിച്ചുള്ള അമിതമായ വിദേശപലായന പ്രവണത കൗമാരത്തിൽ വർധിച്ചുവരുന്നു. പഠനമേഖലയിലുടനീളം അധ്യാപക-രക്ഷാകർതൃ കൂട്ടായ്മ ശക്തമായാൽ ഇത്തരം പ്രവണതകളെ ഒരുപരിധിവരെ തടയാനാകും. സ്വന്തം നാടിനെ സ്നേഹിക്കാനും ഈ മണ്ണിൽത്തന്നെ സേവനം ചെയ്യാനുമുള്ള താത്പര്യം കുട്ടികളിൽ ജനിപ്പിക്കാൻ നമുക്ക് സാധിക്കണം. നാടിന് അഭിമാനമാകുന്ന ഉത്തമ പൗരന്മാരായി കുട്ടികളെ വളർത്താൻ കഴിഞ്ഞാൽ അന്ധമായ പലായനങ്ങളെ ഒഴിവാക്കാനാകും. നാളെയുടെ നന്മയുള്ള തലമുറയ്ക്കായി അധ്യാപക-രക്ഷാകർതൃ ബന്ധം കൂടുതൽ ദൃഢമാകട്ടെ.
- സിസ്റ്റർ ആനി എസ്ഐസി
സെന്റ് തോമസ് ഇഎം യുപി സ്കൂൾ, വെണ്ണിക്കുളം.
കുട്ടികളെ പഠിക്കാൻ പ്രാപ്തരാക്കുക
വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും നിക്ഷേപിക്കുന്ന സ്നേഹവും ആദരവുമാണ് വിശുദ്ധമായ അധ്യാപകവൃത്തിയുടെ ബാക്കിപത്രം. അറിവ് പകരുകയെന്നതു മാത്രമല്ല, അധ്യാപകന്റെ ദൗത്യം. പഠിപ്പിക്കുന്നതിനേക്കാൾ കുട്ടികളെ പഠിക്കാൻ പ്രാപ്തരാക്കുകയെന്നതാണ് പ്രധാനം. ചോദിക്കാനും ചിന്തിക്കാനും പഠിപ്പിക്കുന്നതിനൊപ്പം തെറ്റുകളിൽനിന്നു പഠിക്കാനും മറ്റുള്ളവരെ മനസിലാക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കണം.
അറിവ് പകരുന്നതിനേക്കാൾ തന്നെ മനസിലാക്കാനും കഴിവുകളെയും ആശങ്കകളെയും സ്വപ്നങ്ങളെയും ചേർത്തുപിടിക്കുകയും ചെയ്യുന്ന സുഹൃത്തിനെയാണ് ഇന്നത്തെ കുട്ടിക്ക് ആവശ്യം. കുട്ടി ദിവസവും കാണുന്ന മനുഷ്യമാതൃകയാണ് അധ്യാപകർ. പാഠങ്ങളേക്കാളുപരി പലപ്പോഴും അധ്യാപകനായിരിക്കും അവന്റെ ജീവിതത്തെ സ്വാധീനിക്കുക. ക്ലാസ്മുറിയിൽ അധ്യാപകന്റെ ശബ്ദം അവസാനിച്ചാലും അദ്ദേഹം പകർന്ന മൂല്യങ്ങളുടെ പ്രതിധ്വനി വിദ്യാർഥിയുടെ ജീവിതത്തിൽ പിന്തുടരും.
- ഡോ.ഷേർലി സി. തോമസ്,
പ്രിൻസിപ്പൽ, എസ്എച്ച് ടിടിഐ, മൈലപ്ര.
കണ്ണേ മടങ്ങുക, സ്ക്രീനുകളിൽനിന്ന്
കൗമാരക്കാർക്കിടയിൽ കളിക്കളങ്ങളും വായനയും അപ്രസക്തമാകുന്നത് ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ്. ലോകം വിരൽത്തുമ്പിലേക്ക് ചെറുതാകുന്നുവെന്നത് ആലങ്കാരികമായി നാം പറയുമ്പോഴും നിർഭാഗ്യവശാൽ മനുഷ്യനും അവന്റെ പരിസരങ്ങളും അത്രമേൽ ചെറുതായിപ്പോകുന്നത് നാം അറിയാതെപോകുന്നു. യുവതയ്ക്ക് മുന്നിൽ കെട്ടിയുയർത്തിയിരിക്കുന്ന ഡിജിറ്റൽ മതിലുകൾ ഈ കാലഘട്ടത്തിലെ അധ്യാപനവും വെല്ലുവിളി നിറഞ്ഞതാക്കുന്നു.
കളിച്ചും വായിച്ചും വളരാത്ത ഒരു തലമുറയ്ക്ക് എങ്ങനെയാണ് കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനാവുക. റീലുകളും വീഡിയോഗെയിമുകളും നൽകുന്ന താത്കാലിക കാഴ്ചാനന്ദത്തിന് പിന്നാലെയാണ് കുട്ടികളേറെയും. സർഗാത്മകമായി ചിന്തിക്കാനും കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനുമുള്ള കുട്ടികളുടെ ശേഷിയെയാണ് ഇത് ഇല്ലാതാക്കുന്നത്.
ജെൻസി, ജെൻ ആൽഫ എന്നൊക്കെയുള്ള വിശേഷണങ്ങളോടെ ഏതോ ചില പ്രത്യേക ജീവികളാണ് നമ്മുടെ കുട്ടികളെന്ന് ഇന്ന് നാം പറഞ്ഞുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചിട്ടയായ പരിശീലനവും കൃത്യമായ സ്വഭാവരൂപീകരണവും നമ്മുടെ കുട്ടികൾക്ക് ഉറപ്പുവരുത്താൻ മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവും പരിശ്രമിച്ചാൽ, അസുരഭാവങ്ങൾ മലീമസമാക്കാതെ കുഞ്ഞുങ്ങളിൽ ദേവഭാവം വളർത്തിയെടുക്കാൻ സാധിക്കും. ഈ അധ്യാപകദിനം കുട്ടികൾക്കായുള്ള നമ്മുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമർപ്പണമാകട്ടെ.
ഫാ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ
പ്രിൻസിപ്പൽ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ, മുത്തൂർ.
അറിവും സംസ്കാരവും പകരണം
ഗുരുനാഥൻ എന്ന പദവിയുടെ മഹത്വം വാക്കുകൾക്കതീതമാണ്. അറിവിനൊപ്പം നല്ലൊരു സംസ്കാരം കൂടി പകർന്നുനൽകുമ്പോഴാണ് അധ്യാപനം പൂർണമാകുന്നത്. മാറുന്ന ലോകത്ത് കേവലം വിവരശേഖരണത്തിനപ്പുറം, ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം കുട്ടികളിൽ വളർത്തുകയാണ് അധ്യാപകരുടെ പ്രധാന ചുമതല. ഓരോ വിദ്യാർഥിയുടെയും വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ അധ്യാപകൻ കാട്ടുന്ന സ്നേഹവും കരുതലും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
എന്നാൽ, നിർഭാഗ്യവശാൽ ഇന്നത്തെ തലമുറയിൽ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള വൈകാരിക ബന്ധത്തിൽ വലിയൊരു അകലം ദൃശ്യമാണ്. സാങ്കേതികവിദ്യയുടെ കടന്നുവരവും ജീവിതരീതിയിലെ മാറ്റങ്ങളുമാകാം ഈ വിടവിനു കാരണം. എങ്കിലും, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഊഷ്മള ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നുവെന്നത് പ്രത്യാശ നൽകുന്നു. മൂല്യച്യുതികൾ അധ്യാപകസമൂഹത്തെയും ബാധിക്കുന്നുവെന്ന ആരോപണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ടവർ സ്വയം വിശുദ്ധി സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. പോരായ്മകൾ തിരുത്തി, പൂർവസൂരികൾ കാട്ടിത്തന്ന നന്മയുടെ പാതയിലൂടെ മുന്നേറാൻ ഈ അധ്യാപകദിനം നമ്മെ ഓർമിപ്പിക്കുന്നു.
- ജെസി വർഗീസ്, പ്രിൻസിപ്പൽ,
എമിനൻസ് പബ്ലിക് സ്കൂൾ, പന്തളം
മൈതാനങ്ങളും പുസ്തകങ്ങളും
തിരികെ നൽകാം
ഒരുകാലത്ത് മൈതാനത്തിന്റെ പൊടിപടലങ്ങളിൽ സ്വപ്നങ്ങൾ നെയ്ത കൗമാരം ഇന്ന് മൊബൈൽ സ്ക്രീനുകളുടെ ഇത്തിരിവെട്ടത്തിലേക്ക് ചുരുങ്ങിപ്പോകുന്പോൾ അധ്യാപനവും വെല്ലുവിളികളുടെ ലോകത്താണ്. മാറിവരുന്ന സാഹചര്യങ്ങളിൽ കുട്ടികൾ സ്ക്രീനുകൾക്ക് മുന്പിൽ ഒതുങ്ങിപ്പോകുന്പോൾ അവരെ പുറംലോകത്തേക്ക് എത്തിക്കുകയെന്ന ഭാരിച്ച ദൗത്യമാണ് അധ്യാപക സമൂഹത്തിനുള്ളത്. അധ്യാപക-വിദ്യാർഥി ബന്ധത്തിലെ ഊഷ്മളതയിലൂടെ മാത്രമേ ഇതു സാധ്യമാകൂ. കളിമുറ്റങ്ങളിൽ കൂട്ടുകാരുടെ ചിരിയും ആരവവും നിറയേണ്ട പ്രായത്തിൽ, ഹെഡ്ഫോണുകളുടെ ഏകാന്തതയിലേക്ക് ഉൾവലിയുന്ന കുട്ടികളെ ജീവിത യാഥാർഥ്യത്തിലേക്കു കൊണ്ടുവരണം. ജയവും പരാജയവും ഒരുപോലെ സ്വീകരിക്കാൻ പഠിപ്പിച്ച കളിക്കളങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോൾ, ചെറിയ പരാജയങ്ങളെപ്പോലും അതിജീവിക്കാൻ കഴിയാത്ത ദുർബലമായ മനസുകളാണ് ഇവിടെ വളർന്നുവരുന്നത്.
കുട്ടികൾക്ക് സ്മാർട്ഫോണുകൾ മാത്രം നൽകാതെ, ഓടിനടക്കാൻ കളിമുറ്റങ്ങളും വായിക്കാൻ നല്ല പുസ്തകങ്ങളും സ്വപ്നം കാണാൻ സ്വന്തമായ കുറച്ചു സമയവും നാം തിരികെ നൽകണം. നാളെയുടെ കരുത്തുറ്റ മനുഷ്യരെ സൃഷ്ടിക്കുന്നവരാണ് അധ്യാപകരെന്നതിൽ യാതൊരു തർക്കവുമില്ല.
-സിസ്റ്റർ മാഗി എലിസബത്ത് സിഎംസി, പ്രിൻസിപ്പൽ,
കാർമൽ കോൺവെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, തടിയൂർ.
കുട്ടികളെ നല്ല മനുഷ്യരാക്കാൻ
പ്രാപ്തരാക്കണം
വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് കാണാൻ കഴിയുന്നത്. വിദ്യാർഥികളിൽ അറിവിനോടുള്ള കൗതുകവും ജിജ്ഞാസയും നേരത്തെ ഉണ്ടായിരുന്നത്ര തീവ്രമല്ലെന്ന നിരീക്ഷണം പൊതുവേയുണ്ട്. അതേസമയം, അറിവ് പകരുന്നതിനപ്പുറം മനുഷ്യമൂല്യങ്ങൾ കൈമാറാനുള്ള കഴിവാണ് യഥാർഥ അധ്യാപനത്തിന്റെ മാനദണ്ഡമെന്ന പഴയ ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുമുണ്ട്.
അധ്യാപകരിൽനിന്നുള്ള ചെറിയ പ്രോത്സാഹനമോ, തലോടലോ, ശാസനയോപോലും വിദ്യാർഥികളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. അത്തരം നിമിഷങ്ങളാണ് അധ്യാപനജീവിതത്തിന്റെ യഥാർഥ നേട്ടങ്ങൾ.
ശമ്പളവും പദവിയും പുരസ്കാരങ്ങളും ഒരു അധ്യാപക ജീവിതത്തിലെ ബാഹ്യാംഗങ്ങൾ മാത്രം. വർഷങ്ങൾക്കുശേഷവും ഒരു വിദ്യാർഥിയുടെ ഹൃദയത്തിൽ സ്നേഹത്തോടെ ഓർമിക്കപ്പെടുക എന്നതാണ് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. എത്ര കുട്ടികളെ പഠിപ്പിച്ചു എന്നതിനേക്കാൾ, എത്ര കുട്ടികളെ നല്ല മനുഷ്യരാകാൻ പ്രാപ്തരാക്കി എന്നതാണ് അധ്യാപകരുടെ ജീവിതസാഫല്യത്തിന്റെ മാനദണ്ഡം.
- സാബു പുല്ലാട്ട്, ഹെഡ്മാസ്റ്റർ,
സിഎംഎസ് എൽപി സ്കൂൾ എണ്ണൂറാംവയൽ, വെച്ചൂച്ചിറ.
മൂല്യങ്ങൾ പകർന്നു നൽകണം
അറിവു പകരുക എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ സ്വഭാവരൂപീകരണത്തിലും വ്യക്തിത്വവികാസത്തിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. അധ്യാപനകാലത്ത് സമൂഹത്തില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും ലഭിക്കുന്ന സ്നേഹാദരങ്ങളാണ് സത്യത്തില്‍ അധ്യാപന ദൗത്യത്തിൻെ വിജയത്തിനാധാരം. എന്നാല്‍ ആധുനിക കാലത്ത് അധ്യാപക - വിദ്യാര്‍ഥി ബന്ധത്തില്‍ ദൃശ്യമാകുന്ന അകലം ആശങ്കാജനകമാണ്. പരസ്പരസ്നേഹത്തില്‍ അധിഷ്ഠിതമായ ഗുരു-ശിഷ്യബന്ധങ്ങള്‍ ഇന്നും നമുക്കു ചുറ്റും നിലനില്ക്കുന്നു എന്നത് പ്രത്യാശ നല്കുന്ന കാര്യമാണ്.
നിര്‍ഭാഗ്യവശാല്‍, പൊതുസമൂഹത്തിലെ ചില ജീര്‍ണതകള്‍ അധ്യാപക സമൂഹത്തെയും ബാധിക്കുന്നുവെന്ന ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാനാവില്ല. മൂല്യാധിഷ്ഠിതവും സ്നേഹനിര്‍ഭരവുമായ സ്വജീവിതത്തിലൂടെ മാത്രമേ കുട്ടികളെ ശരിയായ വഴിയിലേക്കു നയിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കൂ. അതിനായി വെല്ലുവിളികൾ ഏറ്റെടുത്ത് സ്വയം സമര്‍പ്പിക്കുക എന്നതാണ് ഓരോ അധ്യാപകദിനത്തിന്റെയും ഓര്‍മപ്പെടുത്തല്‍.
- സന്ധ്യാ പി .ശ്യാം, അധ്യാപിക,
എന്‍എസ്എസ് ടിടിഐ, തടിയൂര്‍.
ആത്മവിശ്വാസത്തിന്റെ പാരസ്പര്യം
മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകനിലും കുട്ടിയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും
അധ്യാപകന്റെ സ്നേഹം കുട്ടിയുടെ ആത്മവിശ്വാസത്തിന് കരുത്തേകുന്നു. കരുതലുള്ള ഒരു വാക്കുപോലും കുട്ടിയുടെ മനസിൽ വലിയ പ്രതീക്ഷയുണർത്തും.
വിശ്വാസത്തോടെ ചേർത്തുപിടിക്കുമ്പോൾ, കുട്ടി തന്റെ കഴിവുകൾ തിരിച്ചറിയുന്നു. അറിവിനൊപ്പം സ്നേഹവും പകരുന്നിടത്താണ് യഥാർഥ വിദ്യാഭ്യാസം പൂർത്തിയാകുന്നത് .
അധ്യാപകന്റെ സ്നേഹവും കുട്ടിയുടെ വിശ്വാസവും ചേരുമ്പോൾ ഭാവി കൂടുതൽ പ്രകാശപൂരിതമാകുന്നു.
- ജെമി ചെറിയാൻ, ഹെഡ്മിസ്ട്രസ്,
ഗവൺമെന്റ് എൽപിഎസ്, കോന്നി.
തലമുറകൾക്കൊപ്പം നടക്കേണ്ടവർ
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അധ്യാപകരും മാറിയേ മതിയാകൂ. മുൻവിധികളില്ലാതെ വിദ്യാർഥികളെയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും സമീപിക്കുന്ന അധ്യാപകനു മാത്രമേ സമൂഹത്തിൽ അർഥവത്തായ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
കുട്ടികളെ വിധിക്കാതിരിക്കുക. അവരെ ഒഴിവാക്കാതിരിക്കുക. അവർ പറയുന്ന കാര്യങ്ങൾ ക്ഷമയോടെയും ശ്രദ്ധയോടെയും കേൾക്കുക. ആവശ്യമായിടത്ത് മാത്രം തിരുത്തലുകൾ നൽകുക. ഏറ്റവും പ്രധാനമായി, അവരുടെ ആത്മവിശ്വാസം തകർത്തുകളയാതിരിക്കുക.
കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ മനസിലാക്കാതെ നമ്മുടെ പഴയ അനുഭവങ്ങളും ഉപദേശങ്ങളും മാത്രം അവരിൽ അടിച്ചേൽപിച്ചാൽ അവർ അത് സ്വീകരിക്കണമെന്നില്ല.
കുട്ടികളെ അവരുടെ എല്ലാ സവിശേഷതകളോടും കുറവുകളോടും കൂടി അംഗീകരിക്കുക. അവരെ മാറ്റിനിർത്താതെ ചേർത്തുപിടിക്കുക. അവരോടൊപ്പം നടക്കുക. അവരിൽ ആത്മവിശ്വാസവും സ്നേഹവും വളർത്തുക. പ്രതീക്ഷയുടെ നാളം അവരുടെ മനസിൽ തെളിക്കുക. പരാജയങ്ങളെ ഭയക്കാതെ ധൈര്യത്തോടെ മുന്നോട്ടു പോകാൻ അവരെ പ്രാപ്തരാക്കുക.
- ടി.എസ്. ഗീതാകുമാരി, അധ്യാപിക, ചീഫ് ഓഫീസർ, എൻസിസി
ജവഹർ നവോദയ വിദ്യാലയ, വെച്ചൂച്ചിറ.
കളിമുറ്റങ്ങളും പുസ്തകങ്ങളും വീണ്ടെടുക്കാം
മുപ്പതോ നാല്പതോ വർഷം മുമ്പുള്ള ബാല്യവും കൗമാരവുമൊക്കെ ഇന്നത്തെ തലമുറയ്ക്ക് വെറും ഓർമകൾ മാത്രമായി മാറുകയാണ്. കുട്ടികൾക്ക് പുസ്തകവായന അന്യമാകുന്നു എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്.
ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു പ്രധാന പ്രശ്നമാണ് കളിസ്ഥലങ്ങളുടെ അപര്യാപ്തത. നഗരവത്കരണവും സ്ഥലപരിമിതിയും കുട്ടികൾക്ക് സ്വതന്ത്രമായി കളിക്കാനുള്ള ഇടങ്ങൾ പൂർണമായി ഇല്ലാതാക്കുന്നു. പഠനത്തിലെ അമിത സമ്മർദവും തുടർച്ചയായ ട്യൂഷനുകളും പരീക്ഷാ തയാറെടുപ്പുകളും കാരണം കളിക്കാനും വായനയ്ക്കുമായി സമയം കണ്ടെത്താൻ അവർക്ക് കഴിയുന്നില്ല. പുറത്തിറങ്ങി കളിക്കുന്ന ശീലം കുറഞ്ഞതോടെ സജീവമായ ജീവിതശൈലിയും വ്യായാമവും ഇല്ലാതാകുന്നു.
നല്ല സൗഹൃദങ്ങൾ വളർത്തി പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് പരസ്പരമുള്ള സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു വളരുന്ന നന്മ നിറഞ്ഞ ഒരു നല്ല തലമുറയെ നാളേക്കായി വളർത്തിയെടുക്കാനുള്ള ഉദ്യമമാണ് അധ്യാപകർക്കുള്ളത്.
- ജി. സ്മിത, അമൃത വിദ്യാലയം, തിരുവല്ല.
സ്വഭാവശുദ്ധിയുടെ കാവലാൾ
ഒരു സ്കൂളിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഓരോ ക്ലാസ് മുറിയില്‍നിന്നും കേള്‍ക്കുന്നത് കുട്ടികളുടെ പാഠങ്ങള്‍ മാത്രമല്ല, ഒരു നാടിന്റെ ഭാവിയാണ്. കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റിനേക്കാള്‍ അവരുടെ സ്വഭാവശുദ്ധിക്കും മാനസികാരോഗ്യത്തിനും കാവലിരിക്കേണ്ട കാലമാണിത്.
സ്മാര്‍ട്ട് ക്ലാസ്റൂമുകളും പുത്തന്‍ സാങ്കേതികവിദ്യകളും വന്നെങ്കിലും ഒരു അധ്യാപികയുടെ സ്നേഹനിര്‍ഭരമായ സാമീപ്യത്തിന് പകരമാവാന്‍ ഒന്നിനും കഴിയില്ല. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ സൗഹൃദപൂര്‍ണവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഉറപ്പാക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിലെ ചില ജീര്‍ണതകള്‍ സ്കൂളുകളിലേക്കും പടരുന്നു എന്ന യാഥാര്‍ഥ്യത്തെ ഗൗരവത്തോടെ കാണുകയും, സ്വയം തിരുത്തലുകള്‍ വരുത്തുകയും വേണം.
കുറവുകളുള്ള ഒരു കുട്ടിയെയും മാറ്റിനിര്‍ത്താതെ, സ്നേഹം കൊണ്ടും മാര്‍ഗദര്‍ശനം കൊണ്ടും ചേര്‍ത്തുപിടിക്കുമ്പോഴാണ് അധ്യാപനം പൂര്‍ണമാകുന്നത്. പൂര്‍വവിദ്യാര്‍ഥികള്‍ സ്നേഹത്തോടെ വന്ന് കൈപിടിക്കുമ്പോഴാണ് ഒരു പ്രധാനാധ്യാപിക എന്ന നിലയില്‍ ഏറ്റവും വലിയ സംതൃപ്തി അനുഭവപ്പെടുന്നത്.
- ബീന എം. നായര്‍, പ്രഥമാധ്യാപിക,
ഡിവിഎച്ച് എല്‍പി സ്കൂള്‍, കാഞ്ഞീറ്റുകര, തടിയൂര്‍.
ശരി തെറ്റുകളെ പകർന്നു നൽകണം
അധ്യാപനം കേവലം ഒരു തൊഴിൽ മാത്രമല്ല, അടുത്ത തലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്ന വലിയ ഉത്തരവാദിത്വവും കൂടിയാണ്. അധ്യാപകർ അറിവ് പകർന്നു നൽകുന്നതോടൊപ്പം വിദ്യാർഥികളുടെ വിവിധങ്ങളായ കഴിവുകളെ പ്രചോദിപ്പിക്കുകയും നല്ല വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്നേഹവും വിശ്വാസവും ബഹുമാനവും നിറഞ്ഞ അധ്യാപക-വിദ്യാർഥി ബന്ധം നല്ല പഠനത്തിനും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സഹായിക്കുന്നു.
വിദ്യാർഥികളുടെ മാർക്ക് മാത്രമല്ല, അവരുടെ നല്ല സ്വഭാവവും ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും വളർത്തുന്നതിലാണ് ഒരു അധ്യാപകന്റെ യഥാർഥ വിജയം. നല്ല മനുഷ്യരായി വിദ്യാർഥികൾ വളരുന്നതു തന്നെയാണ് അധ്യാപകന്റെ ഏറ്റവും വലിയ സന്തോഷവും അധ്യാപനവൃത്തിയുടെ വിജയവും.
- ബി. ജയകുമാർ, പ്രിൻസിപ്പൽ,
നിർമൽജ്യോതി പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, മല്ലപ്പള്ളി.
പരസ്പര സ്നേഹം അധ്യാപനത്തിന്റെ കാതൽ
അധ്യാപനം കേവലം അറിവ് പകര്‍ന്നു നല്കുന്ന ജോലി മാത്രമല്ല; ഒരു തലമുറയുടെ ചിന്തയെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്ന മഹത്തായ ഉത്തരവാദിത്വമാണ്. ഇന്നത്തെ കാലത്ത് അധ്യാപക, വിദ്യാര്‍ഥി ബന്ധത്തില്‍ ചില അകലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പരസ്പര സ്നേഹവും വിശ്വാസവും നിലനില്‍ക്കുന്നിടത്ത് പഠനം കൂടുതല്‍ അര്‍ഥവത്താകുന്നു.
പൊതുസമൂഹത്തിലെ ജീര്‍ണതകള്‍ അധ്യാപകസമൂഹത്തിലും പ്രതിഫലിക്കാതിരിക്കാന്‍ അധ്യാപകര്‍ സ്വന്തം മാതൃകയിലൂടെ സമൂഹത്തിന് നേതൃത്വം നല്‍കണം.
വിദ്യാര്‍ഥികളുടെ വിജയത്തില്‍ മാത്രമല്ല, അവര്‍ നല്ല മനുഷ്യരായി വളരുന്നതിലാണ് അധ്യാപകന്റെ ഏറ്റവും വലിയ വിജയം. അധ്യാപകവൃത്തിയുടെ മഹത്വം നിലനിര്‍ത്തുന്നത് സ്നേഹത്തോടെയും ആത്മാര്‍ഥതയോടെയും ഉത്തരവാദിത്വബോധത്തോടെയും നിര്‍വഹിക്കുന്ന സേവനമാണ്.
-എസ്. സുനില്‍കുമാര്‍,
അധ്യാപകന്, എംപിവി എച്ച്എസ് സ്കൂള്‍, കുമ്പഴ.
കുട്ടിക്കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കണം
മൊബൈൽ സ്ക്രീനിന്റെ വെളിച്ചത്തിൽ കുട്ടികളുടെ കണ്ണുകൾ മുഴുകുമ്പോൾ, മണ്ണിൽ ഓടിക്കളിച്ച ബാല്യം എവിടെയോ മറഞ്ഞുപോകുന്നു. കളിസ്ഥലങ്ങൾ തോൽവിയെ പുഞ്ചിരിയോടെ സ്വീകരിക്കാനും കൂട്ടായ്മയിൽ വിജയം പങ്കിടാനുമായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ക്ഷമയോടെ കാത്തിരിക്കാനും സ്വയം ചിന്തിക്കാനും ഇക്കാലത്ത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്നാണ് അധ്യാപിക എന്ന നിലയിൽ ഞാൻ മനസിലാക്കുന്നത്.വേഗത്തിൽ ഫലം കിട്ടുന്ന വിനോദങ്ങൾ ശീലമാക്കുന്ന മനസിന്, സാവധാനം വളരുന്ന അറിവിനോടും സൗഹൃദത്തോടും ക്ഷമ നഷ്ടപ്പെടുന്നു.
ഇത് കുട്ടികളുടെ മാത്രം കുറ്റമല്ല, മുതിർന്നവരുടെ തിരക്കുപിടിച്ച ജീവിതശൈലിയും സുരക്ഷിതത്വത്തിന്റെ പേരിൽ അടച്ചിട്ട കുടുബാന്തരീക്ഷങ്ങളുടേതുമാണ്. കളിക്കളങ്ങൾ ഇല്ലാതാകുന്നത് കോൺക്രീറ്റിന്റെ വളർച്ചയിൽ മാത്രമല്ല, കുട്ടിക്കൂട്ടായ്മകൾക്ക് ഇടം കൊടുക്കാത്ത നമ്മുടെ മനോഭാവത്തിലും കൂടിയാണ്. കുട്ടികളുടെ കൂട്ടായ്മയിലൂടെ വേണം മാറുന്ന ലോകത്തെ അധ്യാപനത്തിന്റെ വേരുകൾ കണ്ടെത്തേണ്ടത്.
വായന തിരികെ കൊണ്ടുവരാൻ ഗ്രന്ഥശാലകളെ കഥപറച്ചിലിന്റെ ഉത്സവഭൂമികളാക്കി മാറ്റണം, കളിക്കളങ്ങളെ പാഠ്യപദ്ധതിയുടെ ഭാഗമായി തിരിച്ചുപിടിക്കണം.
- ജി. മഞ്ജു, അധ്യാപിക,
എൻഎസ്എസ് എച്ച്എസ്എസ്, വടക്കേടത്തുകാവ്, അടൂർ.
അധ്യാപകൻ എന്ന സ്നേഹസാന്നിധ്യം
അധ്യാപകനും വിദ്യാർഥിയും തമ്മിൽ നല്ല സൗഹൃദമുണ്ട്. പണ്ട് ഗുരുവിന്റെ മുന്നിൽ ശിഷ്യൻ വിനയത്തോടെ നിന്നിരുന്ന സ്ഥാനത്ത്, ഇന്ന് ഗൂഗിളിനും എഐക്കും മുന്നിലാണ് പുതിയ തലമുറ നിൽക്കുന്നത്. പഠനകാര്യങ്ങൾ കേൾക്കുമ്പോഴും കുട്ടികളുടെ ചിന്തകൾ എപ്പോഴും ഫോണിലെയും സമൂഹമാധ്യമങ്ങളിലെയും ഡിജിറ്റൽ ലോകത്താണ്.
തെറ്റുകൾ തിരുത്താനോ ശകാരിക്കാനോ മുതിർന്നാൽ പ്രശ്നമാകുമോ എന്ന ഭയം കാരണം അധ്യാപകർ പലപ്പോഴും ശാസിക്കാൻ മടിക്കുന്നു. സ്നേഹക്കുറവുകൊണ്ടല്ല, കാലം മാറിയതുകൊണ്ടാണ് ഈ അകൽച്ച. വിവരങ്ങൾ ശേഖരിച്ചുവയ്ക്കാൻ എഐക്ക് സാധിച്ചേക്കാം, ഒരു കുട്ടിയുടെ കണ്ണിലെ നിരാശയോ സങ്കടമോ തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കാനും, പരാജയങ്ങളിൽ തളരാതെ എങ്ങനെ തിരികെ എഴുന്നേൽക്കണമെന്ന് പഠിപ്പിക്കാനും ഒരു ഗുരുനാഥന് മാത്രമേ സാധിക്കൂ. അധ്യാപകൻ എന്നത് വെറുമൊരു ജോലിയല്ല, ഹൃദയം തൊടുന്നൊരു സാന്നിധ്യമാണ്. ആ വിടവ് അകലമല്ല, പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് നാളത്തെ നല്ല മനുഷ്യരെ വാർത്തെടുക്കാനുള്ള ഇടമാണ്.
- സിസ്റ്റർ അലക്സി എസ് വിഎം
പ്രിൻസിപ്പൽ, സെന്റ് മേരീസ് ഇഎം സ്കൂൾ, കല്ലിശേരി.
പരസ്പരവിശ്വാസത്തിന്റെ
പുതിയ പാലങ്ങൾ പണിയാം
വിവരസാങ്കേതികവിദ്യ വിരൽത്തുമ്പിൽ അറിവുകൾ നിറയ്ക്കുന്ന ആധുനിക ക്ലാസ്മുറികളിൽ അധ്യാപകന്റെ പങ്ക് കേവലം പാഠപുസ്തകങ്ങൾ പകർന്നുനൽകുന്നതിലും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. അറിവ് എവിടെനിന്നും ലഭ്യമാകുന്ന ഇക്കാലത്ത്, വിവരങ്ങളെ വിവേകമാക്കി മാറ്റാനും ചിന്തകളെ ദിശാബോധമുള്ളതാക്കാനുമുള്ള വഴികാട്ടികളാണ് ഗുരുക്കന്മാർ.
പാഠപുസ്തകങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനപ്പുറം കുട്ടികളുടെ സ്വപ്നങ്ങളെയും മാനസിക സംഘർഷങ്ങളെയും തിരിച്ചറിയുന്ന സൗഹൃദപൂർണമായ സമീപനമാണ് ഇന്നത്തെ വിദ്യാഭ്യാസം ആവശ്യപ്പെടുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾത്തന്നെ വ്യക്തിത്വത്തെ മുറിവേല്പിക്കാതെ ചേർത്തുപിടിക്കാനും, സംശയങ്ങൾ തുറന്നുചോദിക്കാനുള്ള ഇടം നൽകാനും അധ്യാപകർക്ക് കഴിയണം. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ആത്മബന്ധമാണ് വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന്റെ അടിത്തറ. അകൽച്ചയുടെ മതിലുകൾ പൊളിച്ച്, മൂല്യബോധമുള്ള നാളെയുടെ പൗരന്മാരെ വാർത്തെടുക്കാൻ അധ്യാപക-വിദ്യാർഥി ബന്ധത്തിലെ ഹൃദയസ്പർശം കാത്തുസൂക്ഷിക്കാൻ ഈ അധ്യാപകദിനം പ്രേരണയാകട്ടെ.
- ബീന റോയ്സ്,
ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ, തിരുവല്ല.
കഴിവുകൾ തിരിച്ചറിയുന്നവരാകണം
അധ്യാപകർ സമൂഹത്തിന്റെ അക്ഷയ വിളക്കുകളാണ്. തലമുറകളെ അറിവിന്റെ വെളിച്ചത്തിൽ വാർത്തെടുക്കുക എന്ന പവിത്രമായ നിയോഗമാണ് അവർ നിർവഹിക്കുന്നത്. ഈ സമർപ്പണബോധമാണ് അധ്യാപകവൃത്തിയെ സമൂഹത്തിൽ എക്കാലത്തും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം, ജീവിതവിജയത്തിനാവശ്യമായ ഉത്തമ മൂല്യങ്ങളും നൈപുണ്യങ്ങളും പകർന്നുനൽകാൻ അധ്യാപകർക്ക് സാധിക്കുന്നു.
അധ്യാപകരുടെ സ്നേഹനിർഭരമായ കരുതൽ ഓരോ വിദ്യാർഥിയുടെയും പഠനത്തെയും വ്യക്തിത്വവികസനത്തെയും ആഴത്തിൽ സ്വാധീനിക്കുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സവിശേഷമായ കഴിവുകളും പ്രതിഭയും തിരിച്ചറിഞ്ഞ്, അവരെ കൈപിടിച്ചുയർത്താൻ കഴിയുമ്പോ