അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
വിദ്യാഭ്യാസം ഹൃദയത്തെ വായിക്കാൻ പഠിപ്പിക്കണം
അധ്യാപക-വിദ്യാര്‍ഥി ബന്ധം കാലത്തിന് അളക്കാനാകാത്തതും ദൂരത്തിന് മായ്ക്കാനാകാത്തതുമായ ഒരു നനുത്ത സ്പര്‍ശമാണ്. ആ ശ്രേഷ്ഠമായ ബന്ധത്തിലെ അകലം യഥാര്‍ഥത്തില്‍ ജനിക്കുന്നത് "തന്നെ ആരും മനസിലാക്കുന്നില്ല' എന്ന് ഒരു കുട്ടിയുടെ മനസ് നിശബ്ദമായി പറയുന്ന നിമിഷത്തിലാണ്. ഹൃദയങ്ങളെ വായിക്കാനും മനുഷ്യനെ മനുഷ്യനായി കാണാനും പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറിവരുന്നു. കുട്ടികളെ കേള്‍ക്കുക എന്നത് ഒരു മികച്ച അധ്യാപകന്റെ ധര്‍മമാണ്. സാങ്കേതികവിദ്യയ്ക്ക് വിവരങ്ങള്‍ നല്‍കാനാകും, പക്ഷേ, വിവേകം പകരാന്‍ വിവേകമുള്ള ഒരു അധ്യാപകനു മാത്രമേ കഴിയൂ.
ടി.എസ്. ഉമാദേവി,
വിമല സെന്‍ട്രല്‍
സ്കൂള്‍, കാരംകോട്
വേണ്ടത് സ്വപ്നം കാണാൻ കഴിയുന്ന ബാല്യം
ഇന്നത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കളിക്കളങ്ങളും വായനയും നഷ്ടപ്പെട്ടുപോകുന്ന കൗമാരം. പഠനഭാരവും മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസവും കുട്ടികളുടെ സ്വതന്ത്രമായ കളിസമയത്തെയും വായനാസമയത്തെയും ചുരുക്കുമ്പോള്‍ മാറിയ ജീവിതസാഹചര്യവും അവരുടെ ഇടങ്ങള്‍ ഇല്ലാതാക്കുന്നു. കുട്ടികള്‍ക്ക് നാം നല്‍കേണ്ടത് പഠിച്ച് വിജയിക്കാനുള്ള അവസരങ്ങള്‍ മാത്രമല്ല, ഓടിക്കളിക്കാനും വായിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും കഴിയുന്ന ഒരു ബാല്യം കൂടിയാണ്.
നസീമ ഷജീര്‍,
റോസ് ഡെയ്ൽ
ഇഎംഎല്‍പിഎസ്,
പോളയത്തോട്, കൊല്ലം
നാടിന്റെ പുരോഗതിക്കായി ഒന്നിച്ചു നിൽക്കണം
പുതിയ ലോകത്തെ കാഴ്ചകള്‍ തേടിയുള്ള വിദ്യാഭ്യാസ/തൊഴില്‍ കുടിയേറ്റം നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം കുട്ടികളും പിന്തുടരുകയാണ്. ഈ യാത്ര പലപ്പോഴും അവരെ അവിടെ തന്നെ പിടിച്ചു നിര്‍ത്തുന്ന സ്ഥിതിയാണ് . ഇതില്‍ ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നത് മുതിര്‍ന്നവരും രോഗികളുമാണ്. കാരണം ഏറ്റവും വേണ്ടപ്പെട്ടവരുടെ അസാന്നിധ്യം അവരെ കൂടുതല്‍ തളര്‍ത്തുകയും മാനസിക പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുകയും ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരമായി നമ്മുടെ പുതിയ തലമുറയെ ചിന്തിക്കാനും നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി കൈ കോര്‍ത്തു നിര്‍ത്താനും ക്ലാസ് മുറികള്‍ക്കും അധ്യാപക സമൂഹത്തിനും കരുത്തുണ്ടാവണം.
സിജോ ജോയ്,
സെന്റ് ആന്റണിസ് യുപിഎസ്, കണ്ടച്ചിറ കൊല്ലം
അധ്യാപകർ വഴികാട്ടികളാകണം
അറിവ് പകര്ന്നുനല്കുന്നതില് മാത്രമായി അധ്യാപനം ഇന്ന് ഒതുങ്ങുന്നില്ല. മറിച്ച് കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും അവരുടെ മാനസികാരോഗ്യ സംരക്ഷണത്തിലും അധ്യാപകര്‍ പ്രമുഖ പങ്കുവഹിക്കുന്നു. കുട്ടികളില്‍ സന്മാര്ഗിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു കൊടുങ്കാറ്റുപോലെയാണ് മൊബൈല്‍ അഡിക്ഷനും ലഹരിഉപയോഗവും കടന്നുവന്നിരിക്കുന്നത്. കുട്ടികളെ കായിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതുവഴി ഈ അഡിക്ഷനില്‍ നിന്ന് മോചനം നേടാന്‍ കഴിയും. ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാന്‍ പ്രാപ്തരാക്കുന്ന വഴികാട്ടികളാകാന്‍ അധ്യാപകര്‍ക്ക് സാധിക്കണം.
സ്മിത രാജന്,
സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍,
ചിറ്റുമല, ഈസ്റ്റ്
കല്ലട, കൊല്ലം.
സ്നേഹവും കരുതലും പങ്കുവയ്ക്കണം
ഇന്നത്തെ കാലഘട്ടത്തില്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ ഒരു വലിയ വിടവ് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ അതിനിടയിലും സ്നേഹവും കരുതലും പരസ്പര ബഹുമാനവും നിറഞ്ഞ അധ്യാപകവിദ്യാര്‍ഥി ബന്ധങ്ങള്‍ ഇന്നും നിലനില്ക്കുന്നു. അധ്യാപകന് പാഠപുസ്തകത്തിലെ അറിവ് മാത്രം പകര്‍ന്നു നല്‍കുന്നയാളല്ല. വിദ്യാര്‍ഥിയുടെ കഴിവുകളെയും സ്വപ്നങ്ങളെയും തിരിച്ചറിഞ്ഞ് മുന്നോട്ട് നയിക്കുന്ന ഒരു വഴികാട്ടി കൂടിയാണ്. അറിവിനൊപ്പം സ്നേഹവും കരുതലും പങ്കുവെക്കുന്നിടത്താണ് യഥാര്‍ത്ഥ വിദ്യാഭ്യാസം പൂവണിയുന്നത്.
പ്രീതി എഡ്വേര്‍ഡ്,
സെന്റ് ജോസഫ്സ് കോണ്‍വെന്റ് എല്‍പി സ്കൂള്‍, കൊല്ലം.
കുഞ്ഞുമനസുകളെ കാക്കാം; നല്ലൊരു നാളേക്കായി
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും മൊബൈല്‍ അഡിക്ഷനും കുട്ടികളിലെ അക്രമവാസനയും ഏറെ ചിന്തിപ്പിക്കുന്ന വിഷയങ്ങളാണ്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടേണ്ടത് അവരുടെ ബാല്യത്തില്‍ത്തന്നെ നല്ല ശീലങ്ങളും മൂല്യങ്ങളും വളര്‍ത്തിക്കൊണ്ടാണ്. മൊബൈല്‍ സ്ക്രീനുകള്ക്കുപകരം കഥകള്‍, കളികള്‍, കല, പ്രകൃതി, സൗഹൃദം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കുഞ്ഞുങ്ങളുടെ ലോകം സമ്പന്നമാക്കണം. ഇന്ന് കുഞ്ഞുമനസുകളില്‍ നാം വിതയ്ക്കുന്ന ഓരോ നല്ല ശീലവും നാളത്തെ സമൂഹത്തിന്റെ സ്വഭാവമായി മാറും. ഈ അധ്യാപക ദിനത്തില്‍ "നല്ല ബാല്യം... നല്ല സ്വഭാവം... നല്ല നാളെയിലേക്ക്' എന്ന സന്ദേശവുമായി നമുക്ക് കൈകോര്‍ക്കാം.
സി.മേരി സുജിത,
പ്രിന്‍സിപ്പല്‍, മേരി
ഏഞ്ചല്‍സ് മോണ്ടിസോറി സ്കൂള്‍, മുണ്ടയ്ക്കല്‍. കൊല്ലം
നാട്ടിൽ വേരുറപ്പിക്കാൻ അവസരമൊരുക്കണം
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ശ്രദ്ധേയമായ സാമൂഹിക പ്രതിഭാസങ്ങളിലൊന്നാണ് യുവതലമുറയുടെ അമിതമായ വിദേശപലായനം. സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി അന്യനാടുകളിലേക്ക് പറക്കുന്നത് തെറ്റല്ലെങ്കിലും വിദേശത്തേക്കുള്ള യാത്ര മാത്രമാണ് വിജയത്തിലേക്കുള്ള വഴിയെന്ന ചിന്ത ആശങ്കാജനകമാണ്. കഴിവും അധ്വാനശേഷിയുമുള്ള വലിയൊരു വിഭാഗം യുവാക്കള്‍ നാടുവിടുമ്പോള്‍ നമ്മുടെ നാടിന്റെ മാനവവിഭവശേഷിയിലും അതിന്റെ പ്രതിഫലനം കാണാം. നാട്ടില്‍ തന്നെ മികച്ച വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും സംരംഭക സാധ്യതകളും ഒരുക്കാന്‍ കഴിയണം. യുവാക്കളുടെ സ്വപ്നങ്ങളെ തടയുകയല്ല, മറിച്ച് ആ സ്വപ്നങ്ങള്‍ക്ക് സ്വന്തം മണ്ണിലും വേരുറപ്പിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. അന്യനാടുകളുടെ വികസനത്തിന് കൈത്താങ്ങാകുന്ന നമ്മുടെ യുവതലമുറയുടെ കഴിവുകള്‍ സ്വന്തം നാടിന്റെ വളര്‍ച്ചയ്ക്കും പ്രയോജനപ്പെടണം.
രാജ് ലാല്‍ തോട്ടുവാല്‍,
ഗവ.എല്‍ പി എസ്
തേവലക്കര ഈസ്റ്റ്
കുട്ടികൾക്കായി മറ്റൊരു ലോകം സൃഷ്ടിക്കണം
ഇന്നത്തെ കുട്ടികള്‍ക്ക് ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലുണ്ട് പക്ഷേ സ്വന്തം ലോകം ചെറുതായിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ സ്ക്രീന്‍ കുട്ടിക്ക് വിവരങ്ങള്‍ നല്‍കുന്നുണ്ട്, എന്നാല്‍ മൈതാനം നല്കുന്ന അനുഭവം നല്‍കുന്നില്ല. ഒരു കളിയില്‍ തോല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നിരാശയും വീണ്ടും ജയിക്കാനുള്ള ശ്രമവും ഒരു പുസ്തകവും പഠിപ്പിക്കാത്ത ചില ജീവിതപാഠങ്ങള്‍ പഠിപ്പിക്കും. അതുപോലെ, ഒരു നല്ല പുസ്തകം കുട്ടിയെ സ്വന്തം ജീവിതത്തിനപ്പുറമുള്ള മനുഷ്യരെയും ലോകങ്ങളെയും പരിചയപ്പെടുത്തും. സ്ക്രീനിന് പകരം തെരഞ്ഞെടുക്കാന്‍ കഴിയുന്ന മനോഹരമായ മറ്റൊരു ലോകം സൃഷ്ടിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും സമൂഹവും ചെയ്യേണ്ടത്.
ഉണ്ണി ഇലവിനാല്‍
എസ്സിവിയുപിഎസ്
മൈനാഗപ്പള്ളി
പരീക്ഷയ്ക്കപ്പുറമുള്ള ജീവിതത്തിന് സജ്ജമാക്കണം
ഡിജിറ്റല്‍ സാക്ഷരതയും ആഗോളതലത്തിലുള്ള അറിവുമാണ് ഇന്നത്തെ തലമുറയുടെ പ്രധാന കരുത്ത്. എന്നിരുന്നാലും ഡിജിറ്റല്‍ ലോകവുമായുള്ള ഈ നിരന്തരമായ സമ്പര്‍ക്കത്തിന് പോരായ്മാകളില്ലാതില്ല. വൈകാരികമായ കരുത്തും ക്ഷമയും കുറയുന്നു എന്നതാണ് ഇതിലെ പ്രധാന ദൗര്‍ബല്യം. ഒരു അധ്യാപകന് നല്കുന്ന പ്രചോദനം, മാനുഷിക ബന്ധം എന്നിവയ്ക്ക് പകരമാകാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയില്ല. അധ്യാപകര്‍ അന്വേഷണാധിഷ്ഠിതവും അനുഭവങ്ങളിലൂടെയുള്ളതുമായ പഠനരീതികളെ പ്രോത്സാഹിപ്പിക്കണം. വിമര്‍ശനാത്മക ചിന്ത, സര്‍ഗാത്മകത, മൂല്യങ്ങള്‍, വൈകാരിക ബുദ്ധി, ആജീവനാന്ത പഠനം എന്നിവയ്ക്ക് പ്രചോദനം നല്കുന്ന അധ്യാപകര്‍ വിദ്യാര്‍ഥികളെ പരീക്ഷകള്‍ക്കപ്പുറമുള്ള ജീവിതത്തിനായി സജ്ജരാക്കുന്നു.
ഡോ. ബ്രൂണോ
ഡൊമിനിക് നസ്രത്ത്
(വിദ്യാഭ്യാസവിചക്ഷണന്‍)
കുട്ടികളെ കേൾക്കുന്ന ഹൃദയമാകണം
ഇന്നത്തെ കുട്ടികള്‍ വഴിതെറ്റുന്നു എന്നു പറയാന്‍ എളുപ്പമാണ്. പക്ഷേ അവരിലേക്ക് വഴികാട്ടിയായി നാം എത്രത്തോളം നടന്നിട്ടുണ്ടെന്ന് ചിന്തിക്കണം. ലഹരിക്കും മൊബൈല്‍ അടിമത്തത്തിനും പിന്നില്‍ പലപ്പോഴും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യമല്ല, കേള്‍ക്കപ്പെടാതെ പോയ ഒരു മനസാണ്. കുട്ടിയുടെ കൈയില്‍നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങുന്നതിനേക്കാള്, അവന്റെ മനസിലെ ഏകാന്തതയെ മാറ്റുകയാണ് അധ്യാപകന്റെ ദൗത്യം. പാഠപുസ്തകത്തിലെ ഉത്തരങ്ങള്‍ക്കപ്പുറം ജീവിതത്തിലെ ചോദ്യങ്ങളെ നേരിടാനുള്ള കരുത്താണ് വിദ്യാഭ്യാസം പകരേണ്ടത്. അധ്യാപകന് ഒരു നിരീക്ഷകനാകുന്നതിലുപരി കുട്ടിയെ കേള്‍ക്കുന്ന ഹൃദയമാകണം. ശിക്ഷിക്കുന്നതിനുമുമ്പ്, തെറ്റിലേക്ക് അവനെ നയിച്ച കാരണങ്ങളെ തിരിച്ചറിയണം.
ഫാ. ഡോ.ജി.എബ്രഹാം
തലോത്തില്‍,ഡയറക്ടര്‍,
ബ്രൂക് ഇന്റര്‍നാഷണല്‍
സ്കൂള്‍, ശാസ്താംകോട്ട
ലഹരിക്കെതിരേ ഒരുമിച്ച് നിൽക്കണം
ഇന്നത്തെ കൗമാരക്കാര്‍ നാളയുടെ പ്രതീക്ഷകളാണ്. എന്നാല്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും ലഹരിയുടെ ആകര്‍ഷണവും അവരുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഒരു നിമിഷത്തെ പരീക്ഷണം പോലും അവരുടെ പഠനത്തെയും ആരോഗ്യത്തെയും ഇരുട്ടിലാക്കുന്നു. മൊബൈലും സോഷ്യല്‍ മീഡിയയും അറിവിന്റെ വാതിലുകളാകണം, ജീവിതത്തെ നിയന്ത്രിക്കുന്ന ചങ്ങലകളാകരുത്. സമൂഹവും അധ്യാപരും മാതാപിതാക്കളും ഒരൂമിച്ച് നിന്നാല്‍ ലഹരിയുടെ ഇരുട്ടിനെ അറിവിന്റെയും സ്നേഹത്തിന്റെയും വെളിച്ചം കൊണ്ട് മാറ്റാന്‍ കഴിയും.
എസ്. സ്നേഹ മേരി
സെന്റ് അലോഷ്യസ്
സ്കൂള്‍, കൊല്ലം
പുസ്തകങ്ങളുമായി സൗഹൃദം വേണം
കളിക്കളത്തിന്റെ വിശാലതയും പുസ്തകങ്ങളുടെ ലോകവും നഷ്ടപ്പെടുത്തി മൊബൈല്‍ ഫോണുകളുടെയും ഡിജിറ്റല്‍ വിനോദങ്ങളുടെയും ലോകത്തേക്ക് പല കുട്ടികളും ഒതുങ്ങുകയാണ്. സാങ്കേതികവിദ്യയെ പൂര്‍ണമായി ഒഴിവാക്കുക എന്നതല്ല പരിഹാരം, അതിന്റെ ഉപയോഗത്തിന് ആരോഗ്യകരമായ പരിധികള്‍ നിശ്ചയിക്കുകയും കളിക്കും വായനയ്ക്കും ജീവിതത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുകയും വേണം. കുട്ടികളെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരുകയും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ കാലത്തിന് ഉത്തരവാദിത്വമാണ്.
സി.ബീന,കാര്‍മല്‍ഗിരി സെന്‍ട്രല്‍ സ്കൂള്‍,
പതിനൊന്നാം മൈല്‍
പാഠപുസ്തകങ്ങള്‍ക്കപ്പുറം വായന വേണം
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ പുസ്തകവായനയുടെയും കളിക്കളത്തിന്റെയും ലോകത്തുനിന്ന് കുട്ടികള്‍ പതിയെ അകന്നുപോകുന്നത് ആശങ്കാജനകമാണ്. വായന അറിവ് നല്‍കുന്നതിനൊപ്പം ചിന്തിക്കാനും ചോദ്യം ചെയ്യാനും സ്വപ്നം കാണാനും കുട്ടികളെ പ്രാപ്തരാക്കുന്നു. കളിക്കളം ജയിക്കാനും തോല്‍വിയെ സ്വീകരിക്കാനും കൂട്ടായി പ്രവര്‍ത്തിക്കാനും ജീവിതത്തെ നേരിടാനും പഠിപ്പിക്കുന്നു. പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള വായനയ്ക്കും, സ്വതന്ത്രമായ കളിക്കുമുള്ള സമയം കുട്ടികള്‍ക്ക് ഉറപ്പാക്കണം. "എത്ര മാര്‍ക്ക് നേടി?'എന്നതിനൊപ്പം "എന്താണ് വായിച്ചത്?'എന്നും "ഇന്ന് എന്താണ് കളിച്ചത്?' എന്നും ചോദിക്കാം.വിജയിക്കാനുള്ള കഴിവിനൊപ്പം ജീവിതം ആസ്വദിക്കാനുള്ള കഴിവും നല്‍കുമ്പോഴാണ് വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്.
എയ്ഞ്ചല്‍ വര്‍ഗീസ്
ഹോളി ഫാമിലി പബ്ലിക് സ്കൂള്‍,അഞ്ചല്‍
ആകർഷകമായ അനുഭവങ്ങളൊരുക്കണം
കുട്ടികളുടെ കൈയില്‍നിന്ന് പുസ്തകം നഷ്ടപ്പെട്ടതിലുപരി, അവരുടെ മനസില്‍ നിന്ന് വായിക്കാനുള്ള കൗതുകം നഷ്ടപ്പെടുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി. അതുപോലെ കളിക്കളങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് വ്യായാമം മാത്രമല്ല, പരാജയത്തെ നേരിടാനും വിജയത്തെ വിനയത്തോടെ സ്വീകരിക്കാനും പഠിക്കുന്ന ജീവിതപാഠങ്ങളാണ്. കുട്ടികളെ മൊബൈലില്‍ നിന്ന് മാറ്റുക എന്നതിനേക്കാള്‍ ഉപരി, അതിലും ആകര്‍ഷകമായ അനുഭവങ്ങള്‍ നാം അവര്‍ക്ക് ഒരുക്കണം. മാതാപിതാക്കള്‍ കുട്ടിക്ക് വിലകൂടിയ ഉപകരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിനു മുമ്പ്, ഒരു നല്ല പുസ്തകവും ഒരു തുറന്ന കളിസ്ഥലവും നല്കാന് ശ്രമിക്കണം. ഇന്നത്തെ കുട്ടിക്ക് നാം നല്‍കേണ്ട ഏറ്റവും വലിയ സമ്മാനം ഒരു പുസ്തകവും ഒരു കളിക്കളവുമാകട്ടെ.
പി.തുഷ്യ,
ചെറുപുഷ്പ സെന്‍ട്രല്‍ സ്കൂള്‍, ആയൂര്‍
സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹം
""നിനക്ക് പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന ഒരാള്‍ മാത്രമാകാന്‍ എനിക്ക് ഒരിക്കലും ആഗ്രഹമില്ല. നിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നടക്കാനും വീഴുമ്പോള്‍ കൈപിടിക്കാനും തെറ്റുമ്പോള്‍ സ്നേഹത്തോടെ തിരുത്താനും ഓരോ ചെറിയ വിജയത്തിലും നിന്നെക്കാള്‍ സന്തോഷിക്കാനും കഴിയുന്ന ഒരാളാകാനാണ് എന്റെ ആഗ്രഹം. നിന്റെ കണ്ണുകളില്‍ തെളിയുന്ന പ്രതീക്ഷയും ഹൃദയത്തില്‍ വളരുന്ന നന്മയും കാണുമ്പോഴാണ് എന്റെ അധ്യാപകജീവിതത്തിന് അര്‍ത്ഥം ലഭിക്കുന്നത്. നീ എത്ര ഉയരത്തില്‍ എത്തിയാലും നിന്നെ ആദ്യമായി വിശ്വസിച്ച ഒരു ടീച്ചറുടെ ഹൃദയത്തില്‍ നീയെന്നും ആ കൊച്ചു കുട്ടിയായിരിക്കും. നിന്റെ ജീവിതത്തില്‍ തെളിയുന്ന ഓരോ നന്മയുടെയും വെളിച്ചത്തില്‍ എന്റെ അധ്യാപനത്തിന്റെ ഒരു ചെറിയ പങ്കുണ്ടെങ്കില്‍, അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.''
സിസ്റ്റര്‍ മേരി ഐറിന് വി ടി, സെന്റ് ഗൊരേറ്റി
എച്ച്എസ് എസ്,
പുനലൂര്‍
മനുഷ്യജീവിതങ്ങളെ സ്പര്‍ശിക്കാനുള്ള നിയോഗം
അധ്യാപകവൃത്തി ഒരു തൊഴില്‍ എന്നതിലുപരി, ഒരുപാട് മനുഷ്യജീവിതങ്ങളെ സ്പര്‍ശിക്കാനുള്ള അപൂര്‍വമായ നിയോഗമാണ്. ക്ലാസ് മുറിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞുപോയ ഒരു വിദ്യാര്‍ഥി ഇന്നും സ്നേഹത്തോടെ ''ടീച്ചര്‍'' എന്ന് വിളിക്കുമ്പോള്‍, ഈ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം അതാണെന്ന് തോന്നാറുണ്ട്. പാഠപുസ്തകത്തിലെ അറിവിനേക്കാള്‍ സ്നേഹവും കരുതലും മനുഷ്യത്വവുമാണ് ഒരു കുട്ടിയുടെ ഹൃദയത്തില്‍ ഏറ്റവും ആഴത്തില്‍ പതിയുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ ചില അകലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ആത്മാര്‍ത്ഥമായ ഒരു ബന്ധത്തിന് കാലവും സാങ്കേതികവിദ്യയും ഒരിക്കലും തടസമാകില്ല.
റിയ ഫേണ്‍സ്
സെന്റ് ഗൊരേറ്റി
എച്ച് എസ് എസ്,
പുനലൂര്‍
അറിവിനൊപ്പം അകക്കണ്ണും തുറക്കണം
അധ്യാപനം അത് വന്ന വഴിയും സഞ്ചരിച്ച വഴിയും ഇനി പോകേണ്ട വഴിയും ഞാന്‍ കണ്ടത് മാറ്റങ്ങളുടെ ഒരു ഘോഷയാത്രയായിട്ടാണ്. കാലം മാറുന്നതിനനുസരിച്ച് അധ്യാപനരീതികളും പഠനസമ്പ്രദായങ്ങളും ക്ലാസ് മുറികളും കുട്ടികളുടെ ലോകവും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. കോവിഡാനന്തര സമൂഹം സൃഷ്ടിച്ചത് സാങ്കേതികവിദ്യയുടെ കുത്തൊഴുക്ക് മാത്രമല്ല, അതിന്റെ പ്രളയത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ മുങ്ങിത്താഴുന്ന ഒരു പുതിയ തലമുറയെയും കൂടിയാണ്. തലമുറകള്‍ മാറിവന്നാലും മാറാന്‍ പാടില്ലാത്ത ചില മൂല്യങ്ങളുണ്ട്. അവയില്‍ ഉറച്ചുനിന്നുകൊണ്ട്, ക്ലാസ് മുറികളില്‍ നഷ്ടപ്പെട്ടുപോകുന്ന നിഷ്കളങ്ക ബാല്യത്തെ തിരികെപ്പിടിക്കാനും അറിവിനൊപ്പം അവരുടെ അകക്കണ്ണ് തുറക്കാനും ജീവിതത്തിന്റെ യഥാര്‍ഥ സൗന്ദര്യം തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കാനും എല്ലാ അധ്യാപകര്‍ക്കും കഴിയണം.
ബീനാ ജേക്കബ്,
പ്രിന്‍സിപ്പല്‍,എംജിഎം ഇന്റര്‍നാഷണല്‍
സ്കൂള്‍, കിളിമാനൂര്‍.
അധ്യാപകന് ഒരു പദവിയല്ല, ഉത്തരവാദിത്തം
ഒരു കാലത്ത് ഭയവും ബഹുമാനവും ഇടകലര്‍ന്ന അധ്യാപക വിദ്യാര്‍ഥി ബന്ധത്തില്‍നിന്ന് ഇന്നത് സ്നേഹവും വഴി കാട്ടിയും ആയി മാറി. ഒരു കുട്ടിയെ തളര്ത്തുവാനും വളര്‍ത്തുവാനും അധ്യാപകനു കഴിയും. ഒരു കുട്ടിയെ തന്റെ കുട്ടിയല്ലാതായി തോന്നുന്ന സമയത്ത് അധ്യാപനം മതിയാക്കണം. കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അത് വികസിപ്പിച്ച് അവനെ ഒരു സാമൂഹ്യ ജീവിയായി മാറ്റുവാന്‍ കഴിഞ്ഞാല്‍ അധ്യാപനം മഹത്തരമാകും. അധ്യാപകന് ഒരു പദവിയല്ല, ഓരോ കുട്ടിയ്ക്കും മികച്ച നാളെ സമ്മാനിക്കുന്ന ഉത്തരവാദിത്തമാണ്. അധ്യാപക ദിനാശംസകള്‍.
ദിലീപ് കുമാര്‍,
ഹെഡ്മാസ്റ്റര്
ഗവണ്മെന്റ് യുപി
സ്കൂള്‍, കടയ്ക്കല്‍
മനസറിഞ്ഞ് നയിക്കുന്ന ഗുരുക്കന്മാർ വേണം
ഇന്നിന്റെ ആവശ്യം അറിവു പകര്‍ന്നു നല്കുന്ന അധ്യാപകരെക്കാള്‍ വിദ്യാര്‍ഥികളുടെ മനസറിഞ്ഞു നയിക്കുന്ന ഗുരുക്കന്മാരെയാണ്. ഇന്നത്തെ ബാലതലമുറയ്ക്ക് അറിവും വിവരങ്ങളും സമ്പാദിക്കുന്നതിനായി അനവധി സ്രോതസുകള്‍ ലഭ്യമാണ്. ആ വിശാലമായ വിജ്ഞാനലോകത്തിലെ അനേകം സ്രോതസുകളില്‍ ഒന്നുമാത്രമാണ് അധ്യാപകന്. പാഠപുസ്തകത്തിലെ അറിവുകള്‍ പകര്‍ന്നു നല്കുന്നതില് മാത്രം ഒതുങ്ങാതെ, വിദ്യാര്‍ഥികളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും അവരുടെ മനസറിഞ്ഞു മനസ്സിലാക്കുകയും ജീവിതത്തില്‍ ശരിയായ ദിശയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന ഗുരുക്കന്മാരെയാണ് ഇന്നത്തെ തലമുറയ്ക്ക് ഏറെ ആവശ്യം. വിദ്യാര്‍ഥിയുടെ വാക്കുകള്‍ മാത്രമല്ല, അവന്റെ മൗനവും കേള്‍ക്കാന്‍ കഴിയുന്നവനാകണം ഗുരു. ഇന്നത്തെ തലമുറ ഹൃദയം തുറന്ന് സംസാരിക്കാനും സ്വന്തം ആശങ്കകളും സംശയങ്ങളും സ്വപ്നങ്ങളും പങ്കുവെക്കാനും കഴിയുന്ന വിശ്വസ്തരായ ഗുരുക്കന്മാരെയാണ് അവര്‍ തേടുന്നത്.
മേരിക്കുട്ടി ജോസ്,
പ്രിന്‍സിപ്പല്‍
എ ജി പബ്ലിക് സ്കൂള്‍
പുലിപ്പാറ, കടയ്ക്കല്‍
കാലം മാറിയാലും അധ്യാപകരുടെ ദൗത്യം മാറുന്നില്ല
സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും അറിവിന്റെ അനന്തമായ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു വിരല്‍ത്തുമ്പില്‍ ലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന ഇന്നത്തെ കാലത്ത് അധ്യാപകരുടെ പ്രസക്തി കുറഞ്ഞിട്ടില്ല. മറിച്ച് കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. വിവരങ്ങള്‍ നല്‍കുക എന്നതിലുപരി, ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് ശരിയും തെറ്റും തിരിച്ചറിയാനും ചിന്തിക്കാനും ചോദ്യം ചെയ്യാനും മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ഇന്നത്തെ അധ്യാപകരുടെ പ്രധാന ദൗത്യം. സാങ്കേതികവിദ്യയ്ക്ക് അറിവ് നല്കാന് കഴിയുമെങ്കിലും ഒരു മനുഷ്യനെ മനസിലാക്കാനും പ്രചോദിപ്പിക്കാനും ജീവിതത്തിലേക്ക് നയിക്കാനും ഒരു നല്ല അധ്യാപകര്‍ക്ക് മാത്രമേ കഴിയൂ. കാലം മാറിയാലും അധ്യാപകരുടെ ദൗത്യം മാറുന്നില്ല-അറിവുള്ള തലമുറയെ മാത്രമല്ല, നല്ല മനുഷ്യരെയും സൃഷ്ടിക്കുക എന്നത്.
ബിജി ജോര്‍ജ്,
എച്ച്എം
എംഎന്യുപിഎസ്
നെടുമ്പായിക്കുളം
കുട്ടികളുടെ ഭാവി അധ്യാപകരുടെ ഉത്തരവാദിത്തം
ഇന്നത്തെ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗവും മൊബൈല്‍ അഡിക്ഷനും വലിയ സാമൂഹിക പ്രശ്നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് അക്രമത്തിലേക്ക് കൊണ്ടുപോകാതെ രമ്യമായി പരിഹരിക്കാനും കുട്ടികളെ പഠിപ്പിക്കണം. ലഹരിയില്‍നിന്നും അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍നിന്നും കുട്ടികളെ സംരക്ഷിച്ചു ആരോഗ്യകരമായ ഒരു ഭാവി ഒരുക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്.
എസ്. ബാബു,
പ്രിന്‍സിപ്പല്‍, കാര്‍മല്‍ സെന്‍ട്രല്‍ സ്കൂള്‍
കരവാളൂര്‍
ദൈവാംശമുള്ള ഒരു ശുശ്രൂഷ
അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല, ജീവിതം രൂപപ്പെടുത്തുന്ന ദൈവാംശമുള്ള ഒരു ശുശ്രൂഷയുമാണ്. അതുതിരിച്ചറിയുന്ന അധ്യാപകന് മൂല്യബോധമുള്ള വ്യക്തിയെ വളര്‍ത്തിയെടുക്കും. അങ്ങനെ സമൂഹ നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളിയാകും. പഠിപ്പിക്കുക എന്നത് മാത്രമല്ല അധ്യാപകധര്‍മം. തിരിച്ചറിവിലേക്ക് നയിക്കുക എന്നതാണ് വലിയ കടമ്പ. ആധുനികസാങ്കേതികവിദ്യയുടെ നീരാളിപ്പിടുത്തത്തില്‍ ലോകം ചെറുതാകുമ്പോള്‍ നല്ലതും ചീഞ്ഞതും വേര്‍തിരിച്ചറിഞ്ഞു വലിയ മനസിനുടമകളാക്കി, മനുഷ്യരാക്കി വിദ്യാര്‍ഥികളെ വളർതേണ്ടത് അധ്യാപകരാണ്.
ഷാജു തേക്കിന്‍കാട്ടില്‍
റിട്ട :ഹെഡ്മാസ്റ്റര്
ബിഎംജി എച്ച്എസ് കുളത്തുപ്പുഴ
(കെസിബിസി അധ്യാപക അവാര്‍ഡ് ജേതാവ്, ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ്)
അറിവിനൊപ്പം മാനവികതയും പകരണം
അധ്യാപനം അറിവ് പകര്‍ന്നുനല്‍കുക മാത്രമല്ല, ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് വെളിച്ചം പകരുക കൂടിയാണ്. ഓരോ കുട്ടിയിലും ഉറങ്ങിക്കിടക്കുന്ന സര്‍ഗവാസനകളെ കണ്ടെത്തി അവരെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ഇന്നത്തെ കാലത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ ചില അകലങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും, ആത്മാര്‍ഥമായ സ്നേഹവും വിശ്വാസവും നിലനില്‍ക്കുന്നിടത്ത് ആ ബന്ധത്തിന് ഇന്നും വലിയ ശക്തിയുണ്ട്.
സോഫിയ മരിയ
ജോസഫ്,സെന്റ്്
മേരീസ് ഹൈസ്കൂള്‍, ആര്യങ്കാവ്
മൂല്യവുമുള്ള തലമുറയെ വാര്‍ത്തെടുക്കണം
അറിവിന്റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ നയിക്കുന്ന വിശുദ്ധമായ ദൗത്യമാണ് അധ്യാപകവൃത്തി. പുതിയ കാലത്ത് കുട്ടികളില്‍ മൂല്യങ്ങളും സന്മാര്‍ഗബോധവും വളര്‍ത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്വം. പുതിയ തലമുറയുടെ ചിന്താഗതികള്‍ ഉള്‍ക്കൊണ്ട് അവരോടൊപ്പം സഞ്ചരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. അറിവും മൂല്യവുമുള്ള മികച്ചൊരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് അധ്യാപകദിനത്തിന്റെ ലക്ഷ്യം. പ്ര