പ്രതീകാത്മക ചിത്രം
പൂച്ചാക്കൽ: അരൂർ നിയമസഭാ മണ്ഡലത്തിലെ അരൂക്കുറ്റി, എഴുപുന്ന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുടപുറം-എരമല്ലൂർ പാലം നിർമ്മാണത്തിനായി സംസ്ഥാന ബജറ്റിൽ 40 കോടി രൂപ വകയിരുത്തി. കൈതപ്പുഴ കായലിനു കുറുകെയാണ് ഈ പാലം നിർമ്മിക്കുന്നത്.
തൃച്ചാറ്റുകുളം, കുടപുറം, അരൂക്കുറ്റി, പെരുമ്പളം പ്രദേശവാസികൾ നിലവിൽ ഇരുകരകളിലേക്കും കടക്കാൻ ജങ്കാറിനെയും കടത്തുതോണികളെയുമാണ് ആശ്രയിക്കുന്നത്. പ്രതികൂല കാലാവസ്ഥയും ജങ്കാർ യന്ത്രത്തകരാറിലാകുമ്പോഴും അനുഭവപ്പെടുന്ന യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും.
പാലം യാഥാർഥ്യമാകുന്നതോടെ പൂച്ചാക്കൽ, തൃച്ചാറ്റുകുളം, അരൂക്കുറ്റി പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് അരൂക്കുറ്റി റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ദേശീയപാത 66ലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.
അരൂർ മേഖലയിലെ സമുദ്രോത്പന്ന (ചെമ്മീൻ) സംസ്കരണ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികൾക്കും എറണാകുളം, ചേർത്തല ഭാഗങ്ങളിലേക്ക് ദിവസേന യാത്രചെയ്യുന്ന ജീവനക്കാർക്കും വിദ്യാർഥികൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ പാത ഉപകരിക്കും.
ഷാനിമോൾ ഉസ്മാൻ എംഎൽഎയാണ് നാട്ടുകാരുടെ പാലം എന്ന ചിരകാല സ്വപ്നത്തിന് തുക അനുവദിച്ചത്. പത്തുവർഷം മുമ്പാണ് അരൂക്കുറ്റി പഞ്ചായത്തിലെ കുടപുറം ഫെറിയിൽ നിന്നും എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഫെറിയിലേക്ക് പാലത്തിന് പദ്ധതി ആരംഭിച്ചത്.
ഇതോടനുബന്ധിച്ച് മണ്ണ് പരിശോധന നടത്തി അനുകൂല ഫലമുണ്ടായിട്ടും പാലം നിർമാണത്തിന് നടപടികൾ ആയില്ല. ഒരു കിലോമീറ്ററോളമാണ് ഫെറിയുടെ ദൂരം. ഫണ്ടിന്റെ കുറവും തുറവൂർ– തൈക്കാട്ടുശേരി പാലം യാഥാർഥ്യമായതുമാണ് കാരണമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. പാലം വന്നാൽ യാത്രാ സൗകര്യത്തിന് പുറമെ പ്രദേശത്തിന്റെ വികസനത്തിനും ഗുണം ചെയ്യും.
Tags : Nattuvishesham DistrictNews DeepikaNews 40 crore