ഉദയനാപുരത്തെ അമൃതം ഫുഡ് നിർമാണ യൂണിറ്റ്
ഉദയനാപുരം: അമൃതം ഫുഡ് നിർമാണം നടത്തുന്ന ഉദയനാപുരം കുടുംബശ്രീയുടെ യൂണിറ്റ് കടുത്ത പ്രതിസന്ധിയിൽ. ദേശീയ ന്യൂട്രീഷൻ വാരാചരണത്തിന്റെ ഭാഗമായി ന്യൂട്രീഷൻ ഫുഡായ അമൃതം വിതരണം ചെയ്യുന്ന യൂണിറ്റ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചപ്പോഴാണ് കുടുംബശ്രീ അംഗങ്ങൾ യൂണിറ്റ് നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയത്. ആറു വർഷമായി വൈക്കം, പള്ളം, ഏറ്റുമാനൂർ ബ്ലോക്കിലെ അങ്ക ണ വാടികൾക്ക് അമൃതം ഫുഡ് വിതരണം ചെയ്യുന്ന യൂണിറ്റിന്റെ പ്രവർത്തനമാണ് അവതാളത്തിലായത്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നാണ് സബ്സിഡി നിരക്കിൽ ഇവിടെ ഗോതമ്പ് കിട്ടിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഒരുമാസത്തിലധികമായി സബ് സിഡി നിരക്കിൽ ഗോതമ്പ് കിട്ടുന്നില്ല. ഇതോടെ പൊതുമാർക്കറ്റിൽനിന്ന് കൂടിയ വിലയ്ക്ക് ഗോതമ്പ് വാങ്ങേണ്ടിവന്ന താ ണ് പ്രതിസന്ധിക്ക് കാരണം. റെയ്ഡ് കോ വിതരണം ചെയ്യുന്ന പഞ്ചസാര, കടലപ്പരിപ്പ്, സോയാബീൻ, കപ്പലണ്ടി തുടങ്ങിയ സാധനങ്ങൾക്കും പൊതുവിപണിയിലെ വില കൊടുക്കണം.
12 വർഷമായി ഒരു കിലോ അമൃതം ഫുഡിന് സർക്കാർ നിശ്ചയിച്ചു നൽകുന്ന വില 70 രൂപയാണ്. നിലവിലെ സാഹചര്യത്തിൽ 105രൂപ വരെ ഉത്പാദനച്ചെലവ് വരുന്നുണ്ടന്ന് കുടുംബശ്രീ യൂണിറ്റിലെ ഉത്പാദകരായ വനിതകൾ പറഞ്ഞു. ഇതോടെ യൂണിറ്റ് നടത്തിക്കൊണ്ടു പോകാനാവാത്ത സ്ഥിതിയിലാണെന്ന് കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ പറയുന്നു.
സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി വില വർധിപ്പിച്ചു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് ജനപ്രതിനിധികൾ മടങ്ങിയത്. പ്രസിഡന്റ് കെ.ജി. രാജുവിനൊപ്പം വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, ജനപ്രതിനിധികളായ കെ. ദീപേഷ്, പി.ഡി ജോർജ്, സൗമ്യാ സനീഷ് എന്നിവരും യൂണിറ്റ് സന്ദർശിച്ചു.