പുൽപ്പള്ളി: പൂതാടി പഞ്ചായത്തിലേക്ക് യുഡിഎഫ് നടത്തിയ സമരം രാഷ്ട്രീയപ്രേരിതമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ ഭരണപരാജയം ഇപ്പോഴത്തെ എൽഡിഎഫ് ഭരണസമിതിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും പഞ്ചായത്ത് ശ്രദ്ധകാണിക്കുന്നില്ലെന്നുമുള്ള ആക്ഷേപം വസ്തുതാ വിരുദ്ധമാണ്.
എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വരുന്പോൾ ആവശ്യത്തിന് മരുന്നോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ല. ആശുപത്രി കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ചോർച്ച തടയുന്നതിന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച നിലയിലായിരുന്നു. ഈ ഭരണസമിതി അധികാരത്തിൽവന്ന് അഞ്ച് മാസത്തിനുള്ളിൽ ആശുപത്രി കെട്ടിടത്തിന്റെ ചോർച്ച തടയുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾക്കായി 29 ലക്ഷം രൂപ വകയിരുത്തി.
ഒഴിഞ്ഞുകിടന്ന മുഴുവൻ തസ്തികകളിലും നിയമനങ്ങൾ നടത്തി. നിലവിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ട്. ഇതിന് പുറമേ ഒരു ഡോക്ടറെക്കൂടി ലഭിക്കുന്നതിനായി കളക്ടറോടും ഡിഎംഒയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മാറ്റിനിർത്തപ്പെട്ട ലൈഫ് ഗുണഭോക്താക്കളെ എഗ്രിമെന്റ് വയ്പ്പിക്കുന്നതിനായി പണം നൽകി. ജലനിധി പദ്ധതിയിൽ 3.53 കോടി രൂപ കുടിശികയാക്കി ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചാണ് കഴിഞ്ഞ ഭരണസമിതി അധികാരത്തിൽനിന്നിറങ്ങിയത്. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്തിൽതന്നെ എസ്എൽഇസിയെ പുനഃസംഘടിപ്പിച്ച് ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതിയിലെ ക്ഷേമകാര്യ, ആരോഗ്യകാര്യ, വികസനകാര്യ സ്ഥിരംസമിതികളുടെ അധ്യക്ഷൻമാർ യുഡിഎഫ് അംഗങ്ങളാണ്. ഈ സമിതികളുടെ കീഴിൽ നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടവരാണിപ്പോൾ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിന്ദു ബാബു, എ.ഡി. പാർഥൻ, ഷിജി ഷിബു, കെ.കെ. ഷിബുകുമാർ, നിഷിത സുരേന്ദ്രൻ, ബിന്ദു ഷിബു, കെ. വിനോദ്, ടി.സി. ഗോപാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Wayanad