വിഴിഞ്ഞം: കാലാവസ്ഥാ മുന്നറിയിപ്പുകളും കടൽക്ഷോഭവും മഴയും ഒന്നും പ്രശ്നമല്ല, കടലിന്റെ ഭംഗി ആസ്വദിക്കാനുള്ള സഞ്ചാരികളുടെ തിരക്കിലമർന്ന് കോവളം വിനോദ സഞ്ചാരകേന്ദ്രം.
വിദേശികൾ പൂർണമായി ഒഴിഞ്ഞുപോയ തീരത്തിന് ഉണർവേകി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇന്നലെയും ആയിരങ്ങൾ വന്നു മടങ്ങി. കാർമേഘങ്ങൾ കൊണ്ടുമറച്ച വൈകുന്നേരത്തെ സൂര്യന്റെ നേർത്ത കിരണങ്ങൾ കണ്ടാസ്വദിക്കാൻ കയറിക്കൂടിയവരെ കൊണ്ട് ഇടക്കൽ പാറയും നിറഞ്ഞു. ബീച്ചുകളിലും പാറക്കൂട്ടങ്ങളിലും നിറഞ്ഞ സഞ്ചാരികളെ നിയന്ത്രിക്കാനും അവർക്ക് സുരക്ഷയൊരുക്കാനും ലൈഫ് ഗാർഡുമാരും ഇരുട്ടുന്നതുവരെയും രംഗത്തുണ്ടായിരുന്നു .
മുൻകാലത്ത് മൺസൂൺ സീസണിൽ നിശബ്ദമായി കിടക്കാറുള്ള ബീച്ചുകൾക്ക് ഉണർവേ കിയാണ് തമിഴ്നാട്ടിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും സഞ്ചാരികളുടെ കൂട്ടമായ വരവ്. ഇവരോടൊപ്പം അവധി ദിനങ്ങൾ ആഘോഷിക്കാൻ മലയാളികളും എത്തിയതോടെ തിരക്കിനു കൂടുതൽ ശക്തി കൂടി. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലെ കടൽ കയറ്റത്തിൽ തീരം തിരകൾ കൊണ്ടുപോവുകയാണ് പതിവ്. അതിനു കുറവ് വന്നെങ്കിലും ശക്തമായ തിരയുള്ളതിനാൽ കടലിൽ ഇറങ്ങുന്നതിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ലൈഫ് ഗാർഡുമാരുടെ അനുവാദത്തോടെ വെള്ളത്തിൽ കാൽ നനച്ചു മടങ്ങുകയാണ് പലരും. സാധാരണ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ വന്നു മടങ്ങുന്ന ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കോവളത്തിന്റെ വിനോദസഞ്ചാര സീസൺ. മേയ് അവസാനം വരെ എത്തുന്ന നാടൻ സഞ്ചാരികളും കഴിഞ്ഞാൽ ബീച്ചുകൾ വിജനമാവുകയാണ് പതിവ്. എന്നാൽ ആ പതിവിന് ഇക്കുറി മാറ്റമുണ്ടായതായി ലൈഫ് ഗാർഡുമാർ പറയുന്നു.
സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് തീരത്തെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ലൈവാണ് എന്നതും ഇക്കൊല്ലത്തെ പ്രത്യേകതയാണ്.