പൊതുമരാമത്ത് അസി. എക്സി. എൻജിനീയറെ ഉപരോധിക്കുന്നു.
ആലുവ: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. ഒരു വർഷമായിട്ടും റോഡ് തകർന്ന് കിടക്കുന്നതിൽ പ്രതിഷേധിച്ചാണ് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ഉപരോധസമരം നടത്തിയത്.
2025 നവംബറിലാണ് ബൈപ്പാസ് കവലയ്ക്കും ബാങ്ക് കവലയ്ക്കും ഇടയിലുള്ള ബ്രിഡ്ജ് റോഡിന്റെ പടിഞ്ഞാറ് വശത്ത് പുതിയ ജലവിതരണ പൈപ്പ് സ്ഥാപിച്ചത്. പൊളിച്ച റോഡ് നന്നാക്കുന്നതിനായി വാട്ടർ അഥോറിറ്റി നേരത്തെ തന്നെ പൊതുമരാമത്ത് വകുപ്പിന് പണം നൽകിയിരുന്നു. എന്നാൽ പത്ത് മാസമായിട്ടും പൈപ്പ് മാറ്റാൻ നീളത്തിൽ തോട് കീറിയ ഭാഗം ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കാൻ തയാറായില്ല. വെള്ളക്കെട്ടും പൊടിശല്യവും രൂക്ഷമായതോടെയാണ് പൗരാവകാശ സംരക്ഷണ സമിതി ഉപരോധിച്ചത്.
കുഴിയെടുത്ത ഭാഗത്ത് കട്ട വിരിച്ച് ഉടൻ സഞ്ചാര യോഗ്യമാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സമിതി ഭാരവാഹികളായ സാബു പരിയാരത്ത്, ജോൺസൺ മുളവരിക്കൽ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.