കല്ലടിക്കോട്: വിനോദസഞ്ചാര മേഖലയായ കരിമ്പ പഞ്ചായത്തിലെ മീൻവല്ലം പ്രദേശത്ത് മുന്നറിയിപ്പ് ബോർഡിനു ചുവട്ടിൽത്തന്നെ മാലിന്യംതള്ളി മലയാളികൾ.
നിത്യേന നൂറുകണക്കിനു വിനോദസഞ്ചാരികളാണ് മീൻവല്ലം വെള്ളച്ചാട്ടവും ജലവൈദ്യുത പദ്ധതിയുടെ പവർഹൗസും സന്ദർശിക്കാനെത്തുന്നത്. ജില്ലയ്ക്കുള്ളിൽനിന്നും പുറത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും സന്ദർശകരെത്താറുണ്ട്.
അധികാരികൾ ചെറിയ ഫീസ് ഇടാക്കുന്നുണ്ടെങ്കിലും കാര്യമായ ശ്രദ്ധകാണിക്കാറില്ല. തുപ്പനാട്ടുനിന്നുള്ള വഴിയിലും കല്ലടിക്കോട് വാക്കോട് വഴിയിലും മാലിന്യങ്ങളും പ്ലാസ്റ്റിക് തുടങ്ങിയവ ഉൾപ്പടെയുള്ള മാലിന്യങ്ങളും റോഡിലേക്കും പുറത്തേക്കും വലിച്ചെറിയുന്നതു പതിവാണ്.
കാൽനടയാത്രക്കാരുടെ ദേഹത്ത് മാലിന്യങ്ങൾ വീഴുന്നതും പതിവാണ്.
മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ യാതൊരു നടപടികളും സ്വീകരിക്കാൻ കരിമ്പ പഞ്ചായത്ത് ഭരണ സമിതിയും തയാറയിട്ടില്ല. ബോർഡുപോലും കാടുകയറിത്തുടങ്ങി. മാലിന്യസംഭരണ ബക്കറ്റുകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരേ നിയമനടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
Tags : Malayalam Nattuvishesham District news