മലപ്പുറം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എട്ട് വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ വച്ച് പിടികൂടി എടവണ്ണ പോലീസ്. ഒഡീഷ സ്വദേശിയായ രാജീവ് ഖന്ന (44)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിലന്പൂർ ഡിവൈഎസ്പി കെ. വിശ്വംഭരൻ നായരുടെ മേൽനോട്ടത്തിൽ എടവണ്ണ ഇൻസ്പെകടർ ജി. പൈജ്രുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാവിലെ തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ ആണ്ണൂരിൽ വച്ച് പിടികൂടിയത്.
2013 ഒക്ടോബർ 26 നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ തുവക്കാട് കീർത്തികുണ്ടിൽ ഹോളോബ്രിക്സ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിയെ വാക്കുതർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ രാജീവ് ഖന്ന 2018ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.
കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ഒളിവിൽ പോയത്. കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിലായി ഇയാൾ ഒളിവിൽ താമസിക്കുകയായിരുന്നു. ഒടുവിൽ രാജീവ് ഖന്ന തമിഴ്നാട്ടിലെ ആണ്ണൂരിലെ ഒരു ഫാക്ടറിയിൽ ജോലിക്കാരനായി താമസിക്കുന്നതായ വിവരത്തെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
എടവണ്ണ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, സീനിയർ സിവിൽ പോലിസ് ഓഫീസർ രഞ്ജിത് കുമാർ, സിവിൽ പോലീസ് ഓഫീസർ വി. സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.