ഓടുകൾ തകർന്ന് ചോർന്നൊലിക്കുന്ന മഞ്ചേരി ട്രാഫിക് പോലീസ് സ്റ്റേഷന്റെ മുകൾഭാഗം.
മഞ്ചേരി: കാലങ്ങളായി ജീർണാവസ്ഥയിൽ തുടരുന്ന മഞ്ചേരി ട്രാഫിക് പോലീസ് സ്റ്റേഷൻ കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. രണ്ടുനിലകളിലായി ഓടിട്ട കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് പണിതതാണ്.
നേരത്തേ മുകൾനിലയിൽ ട്രാഫിക് സ്റ്റേഷനും താഴെ സിഐ ഓഫീസുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സിഐ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ട്രാഫിക് സ്റ്റേഷൻ താഴെ നിലയിൽ പ്രവർത്തനം തുടങ്ങി. ഏതു നിമിഷവും നിലംപൊത്താറായ കെട്ടിടത്തിന്റെ ഓടുകൾ പലതും വർഷങ്ങൾക്ക് മുന്പേ തകർന്നതാണ്.
ഏറെ കനത്തിൽ ടാറിട്ട് ഉയർത്തിയ തറയിൽ ചൂടുകാലത്ത് കസേരകൾ താഴ്ന്ന് പോകുന്നത് പതിവായിരുന്നു. പിന്നീട് ടൈൽസ് വിരിച്ചാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. നാശോൻമുഖമായ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എൻജിനിയർക്ക് പലതവണ പരാതി നൽകിയിരുന്നു. എന്നാൽ കെട്ടിടനിർമാണത്തിന് ആഭ്യന്തര വകുപ്പിൽ തന്നെ ഫണ്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൈയൊഴിയുകയായിരുന്നു.
ചോർച്ച കാരണം നിന്നുതിരിയാനിടമില്ലാതെ ഓഫീസിൽ ഫയലുകൾ സൂക്ഷിക്കുന്നതും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മഞ്ചേരിയിലെ പൊതുപ്രവർത്തകനായ സി.ടി. രാജു ഏറനാട് താലൂക്ക് വികസനസമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
Tags : Local News Nattuvishesham Malappuram