തിരുവനന്തപുരം : കോർപറേഷനിലെ ഹാർബർ വാർഡിൽ രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതിയിൽപ്പെടുത്തി നിർമിച്ച ഫ്ളാറ്റുകളുടെ ശോച്യാവസ്ഥ പരിശോധിക്കാൻ വിദഗ്ധ സംഘത്തിന്റെ സേവനം ആവശ്യപ്പെടുമെന്ന് മേയർ വി.വി.രാജേഷ്.
വിഴിഞ്ഞം സോണലിൽ പെടുന്ന ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയാക്കി നാലു വർഷം കഴിഞ്ഞപ്പോൾ തന്നെ കെട്ടിടത്തിന്റെ കോണ്ക്രീറ്റ് പാളികൾ അടർന്നു വീണതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മേയറും മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണും സ്ഥലം സന്ദർശിച്ച് ഫ്ളാറ്റിന്റെ അപകടവാസ്ഥ മനസിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ സ്റ്റിയറിംഗ് കമ്മറ്റിയോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യുകയും ഫ്ളാറ്റിന്റെ നിർമാണത്തിൽ അപാകതയുണ്ടെങ്കിൽ അത് അന്വേഷണ വിധേയമാക്കണമെന്നു തീരുമാനമെടുത്തതായും മേയർ വി.വി രാജേഷ് പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ പല കെട്ടിടങ്ങളിലും നിരവധി പോരായ്മകൾ ഉള്ളതായും കെട്ടിടങ്ങൾ നിർമിച്ചതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായും മേയർ പറഞ്ഞു. ഇക്കാരണത്താൽ പാളയം മാർക്കറ്റ്, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെ കടകൾ എടുക്കാൻ കച്ചവടക്കാർ തയ്യാറാകുന്നില്ല.
സ്മാർട്ട് സിറ്റി പദ്ധതിയിലെ നിർമാണങ്ങളുടെ ഗുണനിലവാരം, ടെൻഡർ നടപടികൾ, പാളയം മ്യൂസിയം മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിലെ അപാകതകൾ ഫോറൻസിക്ക് ഓഡിറ്റിനു വിധേയമാക്കണമെന്നു കോർപ്പറേഷൻ ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.
Tags : Local News Nattuvishesham Thiruvananthapuram